തിരുവനന്തപുരം: ആർഎംപി നേതാവും വടകര എംഎൽഎയുമായ കെകെ രമയ്‌ക്ക് വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത്. ‘പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ ചിലത് ചെയ്യേണ്ടിവരും, ഭരണം പോയാലും അത് ചെയ്യും’; കത്തിൽ പറയുന്നു. തെളിവടക്കം എംഎൽഎ ഡിജിപിക്ക് പരാതി നൽകി.
മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ നിയമസഭയിൽ രൂക്ഷവിമർശനം ഉന്നയിച്ച കെകെ രമയ്‌ക്കെതിരെ മുൻ മന്ത്രി എംഎം മണി ‘വിധവയായത് വിധി’ പരാമർശം നടത്തിയത് വൻ വിവാദമായിരുന്നു. മുഖ്യമന്ത്രിയെ നിരന്തരം വിമർശിക്കുന്ന സാഹചര്യത്തിലാണ് രമയ്‌ക്കെതിരെ പരാമർശം നടത്തിയത് എന്നായിരുന്നു എംഎം മണിയുടെ വിശദീകരണം. സ്‌പീക്കർ എംബി രാജേഷ് ഇതിനെതിരെ രംഗത്തെത്തിയതോടെ എംഎം മണി പ്രസ്‌താവന പിൻവലിച്ചെങ്കിലും പ്രതിപക്ഷം കടുത്ത പ്രതിഷേധം നടത്തുകയായിരുന്നു.
പിന്നില്‍ സഖാക്കള്‍ തന്നെ, തര്‍ക്കമില്ല; ഭീഷണി കത്ത് കണ്ട് ഭയക്കില്ലെന്ന് കെ കെ രമ
തനിക്ക് ലഭിച്ച വധഭീഷണി കത്തില്‍ പ്രതികരണവുമായി കെ കെ രമ എംഎല്‍എ. ഭീഷണി കാര്യമാക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നാണ് വന്നിട്ടുള്ളത്, പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം, അതില്‍ ഒരു തര്‍ക്കവുമില്ല. ഭീഷണികത്തിനെ ഗൗരവമായി എടുക്കുന്നില്ല, ഇതുപോലെ നേരത്തെയും കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഭയപ്പെടുത്തിയിരുത്താന്‍ വേണ്ടിയുള്ള നീക്കമാകാം.
അതിലൊന്നും ഭയന്നുപോകുന്നവരല്ല ഞങ്ങള്‍. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വഷിച്ച് കണ്ടെത്തട്ടെയെന്നും കെ കെ രമ പ്രതികരിച്ചു.
മുഖ്യമന്ത്രിയ്ക്ക് എതിരെ സംസാരിക്കരുതെന്നും, ഇനിയും സംസാരിച്ചാല്‍ ചിലത് ചെയ്യേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ഭീഷണി കത്ത്.പയ്യന്നൂരിലെ സഖാക്കളുടെ പേരിലുള്ള ഭീഷണി കത്തില്‍, പയ്യന്നൂരില്‍ കാണാമെന്നും പറയുന്നുണ്ട്.
തുടര്‍ച്ചയായി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ പേരിലാണ് കത്ത്. ഇനി ഇത്തരത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ചിലത് ചെയ്യേണ്ടി വരുമെന്നും ഇക്കാര്യം നടപ്പാക്കാന്‍ ഭരണം പോകുമെന്നൊന്നും നോക്കില്ലെന്നുമാണ് ഭീഷണി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍ എംപി, കെ സി വേണുഗോപാല്‍ എന്നിവരോട് സൂക്ഷിക്കാന്‍ പറയണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച്ച എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ കെ കെ രമ ഡിജിപിയ്ക്ക് പരാതി നല്‍കി.
Content Highlights: 'Even if the administration goes, something will be done'; KK Rama receives death threats


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !