മുസ്‍ലിം ലീഗുമായി ബി.ജെ.പി സഖ്യമുണ്ടാക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികനും ബി.ജെ.പിയുടെ ബൗദ്ധിക സെല്ലിന്റെ മുന്‍ തലവനുമായ ടി.ജി മോഹന്‍ദാസ്.
തെരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രി സ്ഥാനം മുസ്‍ലിം ലീഗിനു കൊടുക്കണം. മുസ്‍ലിം ലീഗ് തറവാടികളുടെ പാര്‍ട്ടിയാണ്. അവര്‍ വാക്കുമാറില്ലെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞു. എബിസി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
'എന്റെ വിലയിരുത്തലില്‍ കേരള രാഷ്ട്രീയത്തിലെ തറവാടികള്‍ മുസ്‍ലിം ലീഗാണ്. അവര്‍ വാക്ക് മാറില്ല. മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ട്. അതല്ലാതെ ഓര്‍ക്കാപ്പുറത്തു കാലുമാറുക, പുറകില്‍ നിന്ന് കുത്തുക, വാഗ്ദാനങ്ങളില്‍ നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല മുസ്‍ലിം ലീഗുകാര്‍. ഒരു കമ്യൂണല്‍ പാര്‍ട്ടിയല്ല, ഒരു കമ്യൂണിറ്റി പാര്‍ട്ടിയാണ്. ഇതാദ്യം പറഞ്ഞത് ശശി തരൂരാണ്. മുസ്‍ലിം ലീഗിന്റെ മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫില്‍ നിറച്ചു മുസ്‍ലിംകളുണ്ടാകും. അതവര്‍ മുസ്‍ലിംകളയതുകൊണ്ടല്ല, മുസ്‍ലിം ലീഗുകാരായതുകൊണ്ടാണ്. എന്നുകരുതി കമ്യൂണല്‍ എന്നുവിളിക്കരുത്. ആര്‍.എസ്.എസുകാരനോ ബി.ജെ.പിക്കാരനോ മന്ത്രിയായാല്‍ പേഴ്സനല്‍ സ്റ്റാഫ് മുഴുവന്‍ ഹിന്ദുക്കളായിരിക്കും. അത് ഹിന്ദുക്കളായതുകൊണ്ടാണോ? അല്ല, ബി.ജെ.പിക്കാരായതുകൊണ്ടാണ്. ആശ്രിതന്മാരാണ് ഒരുപാടു കഷ്ടപ്പെട്ടവരാണ് '- ടി.ജി മോഹന്‍ദാസ് വിശദീകരിച്ചു.
ലീഗുമായി രാഷ്ട്രീയ ചങ്ങാത്തത്തിന് ബി.ജെ.പി മുന്‍കയ്യെടുക്കണമെന്നും ടി.ജി മോഹന്‍ദാസ് ആവശ്യപ്പെട്ടു. കശ്മീരില്‍ ബി.ജെ.പി പി.ഡി.പിയുമായി സഖ്യമുണ്ടാക്കി. പി.ഡി.പി മുസ്‍ലിം പാര്‍ട്ടി മാത്രമല്ല, വിഘടനവാദികള്‍ കൂടിയാണ്. ആ വിഘടനവാദം പുറത്തെടുക്കില്ലെന്ന് ബി.ജെ.പി കോമണ്‍ മിനിമം പ്രോഗ്രാമുണ്ടാക്കി. അത്രയും തീവ്രമായിട്ടുള്ള ഗ്രൂപ്പുമായി ജനാധിപത്യത്തിന്റെ സമ്മര്‍ദം കൊണ്ട് സഖ്യമുണ്ടാക്കാമെങ്കില്‍ അത്രയൊന്നുമില്ലാത്ത മുസ്‍ലിം ലീഗുമായി സഖ്യമുണ്ടാക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ടി.ജി മോഹന്‍ദാസിന്റെ ചോദ്യം.
ഇവിടെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഭീഷണിപ്പെടുത്തിയേക്കാം. അവിടെ ജെയ്ഷെ മുഹമ്മദൊക്കെയാണ് പേടിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടൊക്കെ നിസ്സാരമല്ലേ അവരുടെ മുന്നില്‍? ഒന്നു പറഞ്ഞാല്‍ രണ്ടാമത്തേതിന് വെടിവെച്ചു കൊല്ലുന്നവരാണ്. ഇവിടെ വാചകമല്ലേ അടിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനം മുസ്‍ലിം ലീഗിനു കൊടുക്കണം. സി.എച്ചിന് ശേഷം ലീഗിന്റെ മുഖ്യമന്ത്രിയെ ബി.ജെ.പി പിന്തുണയ്ക്കുമെന്ന് ധൈര്യമായിട്ട് പറയണമെന്നും ടി.ജി മോഹന്‍ദാസ് ആവശ്യപ്പെട്ടു.
'കേരളത്തില്‍ നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണ്. ശിഹാബ് തങ്ങള്‍ വിളിച്ചിട്ടില്ല, അതിനു ശേഷമുള്ള തങ്ങള്‍ വിളിച്ചിട്ടില്ല, ഇപ്പോഴുള്ള തങ്ങള്‍ വിളിച്ചിട്ടില്ല, ആരും വിളിച്ചിട്ടില്ല. എന്റെ ഓര്‍മയില്‍ കെ.പി.എ മജിദോ മറ്റോ ഒരു തവണ വിളിച്ചിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയോ ഇ.ടി മുഹമ്മദ് ബഷീറോ കെ. എം മാണിയോ പി.ജെ ജോസഫോ പറഞ്ഞിട്ടില്ല. പി.സി ജോര്‍ജ് ഒട്ടും പറഞ്ഞിട്ടില്ല. പറയുന്നതു മുഴുവന്‍ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരുമാണ്.
ആര്‍.എസ്.എസ് വര്‍ഗീയമാണ്, മോദി ഫാഷിസ്റ്റാണ് എന്നൊന്നും അനാവശ്യമായി ലീഗ് ഇന്നേവരെ പറയുന്നില്ല. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിയെ ആക്രമിക്കുന്നവരുടെ എണ്ണമെടുത്താല്‍ 20ആം സ്ഥാനമൊക്കെയേ ലീഗിനുണ്ടാവൂ'- ടി.ജി മോഹന്‍ദാസ് വിശദീകരിച്ചു.
രാഷ്ട്രീയത്തില്‍ സ്ഥിരമായിട്ട് ശത്രുക്കള്‍ പാടില്ല, എതിരാളികളേ പാടുള്ളൂവെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞു- 'നിങ്ങള്‍ നരേന്ദ്ര മോദിയെ നോക്കുക. അദ്ദേഹത്തെ ചീത്ത പറഞ്ഞ എത്ര പേര്‍ ഇപ്പോള്‍ എന്‍.ഡി.എയിലുണ്ടെന്ന് നോക്കുക. രാപ്പകല്‍ നരേന്ദ്ര മോദിയെ ചീത്ത പറഞ്ഞയാളാണ് രാം വിലാസ് പാസ്വാന്‍. മോദിയുടെ മന്ത്രിസഭയില്‍ മന്ത്രിയായി. നരേന്ദ്ര മോദിക്കും വിഷമമുണ്ടായില്ല, പാസ്വാനും വിഷമമുണ്ടായില്ല'.കോണ്‍ഗ്രസിന് ഇനി തിരിച്ചുവരവ് പ്രയാസമാണെന്നും ടി.ജി മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. അതേസമയം ഒരു ചിട്ടയും ക്രമവുമുള്ള പാര്‍ട്ടിയാണ് സി.പി.എം. ഇപ്പുറത്തു അത് കാണുന്നില്ലെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞു.
Source: mediaone
Content Highlights: 'BJP-League should form an alliance': TG Mohandas says that the post of Chief Minister should be given to the League
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !