സിൽവർലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണിത്. പദ്ധതിക്ക് കേന്ദ്രാനുമതി കാത്തിരിക്കുകയാണ്. പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേ തീരൂ. ഇപ്പോൾ തന്നില്ലെങ്കിൽ ഭാവിയിൽ, ഏതെങ്കിലും ഘട്ടത്തില്‍ അനുമതി തരേണ്ടി വരും. ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അനുമതി വൈകുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് നടപടികൾ തുടരുന്നത്. ജിയോ ടാഗ് അടക്കമുള്ള ആധുനിക സംവിധാനങ്ങളുപേക്ഷിച്ച് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സർക്കാരിന്, എല്ലാ കാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. പദ്ധതിയുടെ ഭാഗമായി പ്രത്യാഘാതങ്ങളൊന്നും ഉണ്ടാകില്ല. സാധാരണഗതിയിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നഷ്ടപരിഹാരം നൽകും. നാടിന് ആവശ്യമായ പദ്ധതിയാണിത്.
വേണ്ടത് അർദ്ധ അതിവേഗ റെയിലാണ്. അതിന് പുതിയ ട്രാക്ക് വേണം. അതിന് സിൽവർലൈനെന്നോ കെ റെയിലെന്നോ എന്ത് പേരിട്ടാലും പ്രശ്നമില്ല. കേന്ദ്രം പദ്ധതി കൊണ്ടുവരുമെങ്കിൽ അതും ആകാം. എന്നാൽ അത്തരമൊരു നിർദേശം കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
പദ്ധതിയെ എതിർക്കുന്നവർക്കെതിരെ കേസെടുത്തിട്ടില്ല. പദ്ധതിക്കെതിരായ സമരത്തിൽ പങ്കെടുത്ത് പൊതുമുതൽ നശിപ്പിച്ചുവെന്നതിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ആ കേസ് പിൻവലിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: Silverline hasn't given up; The delay in approval was due to certain influences: CM


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !