കോഴിക്കോട്: ബീച്ചില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. പോലീസുകാരെ ആക്രമിച്ച മാത്തോട്ടം സ്വദേശി ഷുഹൈബാണ് അറസ്റ്റിലായത്. കണ്ടാല്‍ അറിയാവുന്ന മറ്റ് 50 പേര്‍ക്കെതിരെയും കേസെടുത്തു. അവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതെ സംഗീത പരിപാടി സംഘടിപ്പിച്ച ജെഡിടി കോളേജ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് അധികൃതര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി ബീച്ചിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ധനസമാഹരണത്തിനായാണ് പ്രമുഖ ബാന്‍ഡിന്റെ സംഗീത പരിപാടി സംഘടിപ്പിച്ചത്. നേരത്തെ തന്നെ ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ വിറ്റിരുന്നെങ്കിലും ഞായറാഴ്ചയായതിനാല്‍ കടപ്പുറത്ത് ധാരാളം ആളുകള്‍ എത്തിയതോടെ കൂടുതല്‍ ടിക്കറ്റുകളുടെ വില്‍പന നടന്നു. ബീച്ചില്‍ താല്‍ക്കാലിക വേദിയാണ് പരിപാടിക്കായി ഒരുക്കിയിരുന്നത്.
ടിക്കറ്റ് എടുത്തവരും എടുക്കാത്തവരുമെല്ലാം ഒരുമിച്ച് കയറാന്‍ ശ്രമിച്ചതാണ് ഉന്തിനും തള്ളിനുമിടയാക്കിയത്. പോലീസ് ഇടപെട്ടതോടെ തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ ചേര്‍ന്ന് പോലീസുകാരെ ആക്രമിച്ചു. പോലീസുകാര്‍ക്ക് നേരെ മണലെറിയുകയും തള്ളിവീഴ്ത്തുകയും ചെയ്തു. പോലീസ് ലാത്തി വീശിയതോടെ ജനങ്ങള്‍ ചിതറി ഓടുകയായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ത്ത് സ്റ്റേജിനടുത്തേക്ക് തള്ളിക്കയറാന്‍ പലരും ശ്രമിച്ചതോടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ താഴെവീണു. ചവിട്ടേറ്റും ശ്വാസംകിട്ടാതെയുമാണ് പലരും വീണത്. കൂടുതല്‍ പോലീസുകാരെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ച ശേഷം പരുക്കേറ്റ 50ലധികം പേരെ ബീച്ച് ആശുപത്രിയിലേക്കും മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
Content Highlights: Clash during concert at Kozhikode beach: One arrested for assaulting policemen, case against many others
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !