തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. സംസ്ഥാനത്ത് ബിജെപിക്ക് ജനപ്രതിനിധികൾ ഇല്ലാത്തതിന്‍റെ പോരായ്‌മ നികത്താൻ രാജ്ഭവനെയും ഗവർണർ പദവിയെയും ആരിഫ് മുഹമ്മദ് ഖാൻ ഉപയോഗിക്കുകയാണെന്ന് ജനയുഗം മുഖപ്രസംഗം ആരോപിക്കുന്നു. ഭരണ പ്രതിസന്ധിയാണ് ഗവർണർ ലക്ഷ്യം വക്കുന്നതെങ്കിലും അതിനു സാധ്യമല്ലാത്തതിനാൽ ഭരണ നിർവഹണത്തിൽ തടസങ്ങൾ സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്‍റെ എണ്ണത്തെപ്പറ്റി കുറ്റം പറഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്, കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായി ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയായി നിയമിച്ച് ഖജനാവിൽ നിന്ന് ശമ്പളം നൽകണമെന്ന് നിർദേശിക്കുന്നതിന് ഒരു മടിയുമുണ്ടായിരുന്നില്ല. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസുകളിൽ ആദ്യം ഒപ്പിടാതിരിക്കുന്ന സാഹചര്യങ്ങളിൽ, രണ്ടാമതും സർക്കാർ ആവശ്യപ്പെട്ടാൽ ഒപ്പിട്ടു നൽകണമെന്ന അധികാരമേ ഗവർണർക്കുള്ളൂ.
അതുകൊണ്ട് ഇത്തവണ ഒപ്പിടേണ്ട സമയത്തിന് മുമ്പ് അതു ചെയ്യാതെ അസാധുവാക്കുക എന്ന നികൃഷ്‌ട മാർഗമാണ് സ്വീകരിച്ചത്. വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ് ഗവർണറെന്ന് പകൽപോലെ വ്യക്തമാണ്. ഇതുവഴി ഗവർണർ പദവി പാഴാണെന്ന നിലപാട് ഒരിക്കൽക്കൂടി ശരിയാണെന്ന് തെളിയുന്നതായി ജനയുഗം മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
പദവിയുടെ പരിമിതികൾ മനസിലാക്കാതെ പലതവണ രാഷ്ട്രീയം കളിച്ച് പരാജയപ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിലാണ് ഗവർണറുടെ രാഷ്ട്രീയക്കളിയെന്ന് സംശയിക്കണം. ആവശ്യത്തിലധികം പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുള്ള പദവിയാണ് ഗവർണറുടേത്.
മതിയായ വായനയും നിയമപരമായ പരിശോധനയും നടത്തി നേരത്തെ അംഗീകരിച്ച ഓർഡിനൻസുകളിൽ ഗവർണർ ഇപ്പോൾ ഒപ്പിടാത്തത് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ നിലപാട് ദുർബലമാക്കുന്നു. അല്ലെങ്കിൽ, കണ്ണുംപൂട്ടി ഓർഡിനൻസുകളിൽ ഒപ്പിടില്ലെന്ന് ഇപ്പോൾ പറഞ്ഞ ഗവർണർ, അന്ന് കണ്ണും പൂട്ടിയാണ് ഒപ്പിട്ടതെന്ന് സമ്മതിക്കേണ്ടി വരുമെന്നും ജനയുഗം മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
Content Highlights: Governor playing politics: CPI mouthpiece Janyuga with scathing criticism
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !