ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ ഹൈക്കോടതിയിൽ ഹർജി നൽകും. പരാതിയുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്.
അഭിമുഖത്തിനിടെ, അവതാരകയെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിൽ പൊലീസ് നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് കൊച്ചി മരട് പൊലീസ് രേഖപ്പെടുത്തിയത്. നടനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.
'ചട്ടമ്പി' എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് അവതാരകയോട് ശ്രീനാഥ് ഭാസി മോശമായി പെരുമാറിയത്. ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നല്‍കിയ പരാതിയില്‍ പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭാഷയിൽ നടന്‍ സംസാരിക്കുക ആയിരുന്നുവെന്നായിരുന്നു പരാതി.
അറസ്റ്റിനെ തുടർന്ന് ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങിയിരുന്നു. ഇതിനായി ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകൾ മരട് പൊലീസ് പരിശോധനയ്ക്ക് അയച്ചിരുന്നു. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. ശ്രീനാഥ് ഭാസിക്കെതിരായ പരാതിയിൽ ഇടപെട്ട നിർമാതാക്കളുടെ സംഘടന നടനെതിരെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. പരാതിക്കാരിയായ ഓൺലൈൻ അവതാരകയേയും ശ്രീനാഥ് ഭാസിയേയും വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമായിരുന്നു ഇത്.
പരാതിക്കാരിയുടെ ഫേസ്ബുക് പോസ്റ്റ്:
Content Highlights: Complaint against Srinath Bhasi settled
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !