യുഎപിഎ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം നൽകി. ആറ് ആഴ്ച ഡൽഹിയിൽ തുടരണമെന്നും അതിന് ശേഷം അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ജാമ്യം നൽകിയത്. കാപ്പനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമമനുസരിച്ച് മറ്റൊരു കേസ് കൂടിയുണ്ട്.
ചീഫ് ജസ്റ്റീസിന് പുറമെ എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരുള്‍പ്പെട്ടതായിരുന്നു ബഞ്ച്. എല്ലാ വ്യക്തികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. മാറ്റമുണ്ടാക്കാന്‍ പ്രതിഷേധങ്ങള്‍ ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 2011 ല്‍ നിര്‍ഭയ സംഭവത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ പ്രതിഷേധമുണ്ടായി. അതിന് ശേഷം പല നിയമങ്ങളുണ്ടായെന്നും കോടതി പ്രോസിക്യൂഷന്‍ അഭിഭാഷകനായ മഹേഷ് ജെത്മാലിനിയോട് പറഞ്ഞു.
ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്നുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയായിരുന്നു സിദ്ദീഖ് കാപ്പൻ അറസ്റ്റ് ചെയ്യപ്പെട്ടത്. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിൻ്റെ സെക്രട്ടറിയായിരുന്നു അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സീദ്ദീഖ്. യു എ പി എയാണ് സിദ്ദീഖിനെതിരെ ചുമത്തിയിരുന്നത്.
സിദ്ദീഖിൽനിന്ന് പിടിച്ചെടുത്തതായി പറയുന്ന ലഘുലേഖകളിൽനിന്ന് എന്താണ് പുതുതായി കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു.
സിദ്ദീഖിൻ്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. സിദ്ദീഖ് കാപ്പന് പി എഫ് ഐ പോലുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നും ആ സംഘടനയുടെ പ്രധാന പ്രവർത്തകനാണെന്നുമാണ് പ്രോസിക്യൂഷൻ്റെ ആരോപണം. തന്റെ അക്കൗണ്ടിലേക്ക് തുകയുടെ ഉറവിടം വ്യക്തമാക്കാന്‍ സിദ്ദീഖ് കാപ്പന് കഴിഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.
രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു സിദ്ദീഖ് കാപ്പനെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. സിദ്ദീഖ് കാപ്പനെതിരെ തെളിവ് നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചു. ഇതില്‍ ഒരു സാക്ഷി ബിഹാറില്‍ താമസിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ്.
Content Highlights: Siddique Kapan bailed; The court said that he can go to Kerala after six weeks


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !