വന്ദേ ഭാരത് ഉള്‍പ്പെടെ 3,200 കോടി രൂപയുടെ വികസന പദ്ധതികള്‍ കേരളത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കൊച്ചിയുടെ ജല ഗതാഗതം കൂടുതല്‍ സുഖമമാക്കുന്ന 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോയാണ് ഇതില്‍ ഏറ്റവും ആകർഷകമായ പദ്ധതി. തിരുവനന്തപുരം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ദക്ഷിണ റെയില്‍വേയുടെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളുടെ വിവിധ പദ്ധതികളാണ് ഗതാഗത മേഖലയ്ക്ക് ഉണര്‍വ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്.
കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരും പങ്കെടുത്തു. വന്ദേ ഭാരത് യാത്ര മലയാളികള്‍ക്ക് അടിപൊളി അനുഭവം ആയിരിക്കും എന്ന് മലയാളത്തില്‍ പരാമര്‍ശിച്ച് കൊണ്ടായിരുന്നു അശ്വനി വൈഷ്ണവ് തന്റെ പ്രസംഗം ആരംഭിച്ചത്.
ലോകോത്തര നിലവാരത്തില്‍ ട്രാക്കും സിഗ്‌നലുകളും നവീകരിച്ച് വേഗത വര്‍ധിപ്പിക്കും. 110 കി.മി വേഗതയില്‍ വന്ദേഭാരത് കേരളത്തില്‍ കുതിക്കുമെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം 2033 കോടി രൂപയുടെ വികസന പദ്ധതികളാണ് വികസനത്തിനായി കേരളത്തിന് സമര്‍പ്പിക്കുന്നത്. ഇന്ന് 99.9 ശതമാനം മോബൈല്‍ ഫോണുകളും നിര്‍മിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. 2016 ല്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പാക്കിയതിന്റെ മാറ്റങ്ങളാണ് ഇന്ന് നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കുന്നത് എന്നും റെയില്‍വേ മന്ത്രി അവകാശപ്പെട്ടു.
കേരളത്തിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയില്‍ സംസാരിച്ചത്. വികസന പദ്ധതികള്‍ക്ക് ആരംഭം കുറിക്കാന്‍ പ്രധാനമന്ത്രി തന്നെ സംസ്ഥാനത്ത് എത്തുന്നതില്‍ സന്തോഷമുണ്ടെന്ന പരാമര്‍ശത്തോടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഇന്ത്യക്ക് തന്നെ അഭിമാനകരമായ പദ്ധതിയാണ്. പദ്ധതിക്കായി കേരള സര്‍ക്കാര്‍ 200 കോടി വകയിരുത്തിയിട്ടുണ്ട്. വിവിധ വിദേശ സര്‍വകലാശാലകളുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.
നഗരവല്‍ക്കരിപ്പിക്കപ്പെട്ട സംസ്ഥാനമാണ് കേരളം, സംസ്ഥാനത്ത് മെച്ചപ്പെട്ട ഗതതാഗ സംവിധാനം കൂടിയെ തീരു, അതാണ് വാട്ടര്‍ മെട്രായിലൂടെ ഇന്ന് സാധ്യമാകുന്നത്. കേരളത്തെ കാര്‍ബണ്‍ ന്യൂട്ടറാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് വാട്ടര്‍ മെട്രാ വലിയ കരുത്ത് പകരും. കേരളം ജലഗതാഗതത്തിനും രാജ്യത്തിന് മാത്രകയാകുകയാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി പ്രഖ്യാപനം, കൊച്ചുവേളി, തിരുവനന്തപുരം, നേമം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സമഗ്ര വികസന പദ്ധതി, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല ശിവഗിരി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളിലെ വിവിധ വികസന പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
നവീകരിച്ച കൊച്ചുവേളി റെയില്‍വേ സ്റ്റേഷനും, വൈദ്യുതീകരിച്ച ദിണ്ടിഗല്‍ - പളനി - പൊള്ളാച്ചി റെയില്‍പാതയും നാടിന് സമര്‍പ്പിക്കും. തിരുവനന്തപുരം, ഷൊര്‍ണൂര്‍ പാതയിലെ ട്രെയിന്‍ വേഗപരിധി ഉയര്‍ത്തുന്ന പദ്ധതിയുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു.
Content Highlights: From Water Metro to Digital Science Park; Prime Minister submitted 3,200 crore projects to Kerala
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !