ബെംഗളൂരു ആസ്ഥാനമായുള്ള എഡ്യൂ-ടെക് കമ്പനിയായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന്റെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശനാണ്യ വിനിമയ നിയമപ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ സ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും എതിരായ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ബൈജൂസിന്റെ ബെംഗളൂരുവിലെ മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരവധി രേഖകളും വിവരങ്ങളും പിടിച്ചെടുത്തതായി ഇ ഡി അറിയിച്ചു.
2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായി റെയ്ഡിൽ കണ്ടെത്തിയതായി അന്വേഷണ ഏജൻസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇതേ കാലയളവിൽ വിദേശ നിക്ഷേപത്തിന്റെ പേരിൽ കമ്പനി വിവിധ വിദേശ സ്ഥാപനങ്ങൾക്ക് 9,754 കോടി രൂപ കൈമാറിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ പരാതിയിന്മേലാണ് അന്വേഷണം.
ബൈജു രവീന്ദ്രന് നിരവധി തവണ സമൻസ് അയച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നെന്ന് ഇ ഡി വ്യക്തമാക്കി. 2020-21 സാമ്പത്തിക വർഷം മുതൽ കമ്പനി സാമ്പത്തിക പ്രസ്താവനകൾ തയ്യാറാക്കുകയോ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇ ഡി ചൂണ്ടിക്കാട്ടുന്നു. വിദേശ അധികാരപരിധികളിലേക്ക് അയച്ച തുക ഉൾപ്പെടെ പരസ്യ, വിപണന ചെലവുകൾ എന്ന പേരിൽ കമ്പനി ഏകദേശം 944 കോടി രൂപ ബുക്ക് ചെയ്തതായും അന്വേഷണ ഏജൻസി അറിയിച്ചു. കമ്പനി നൽകിയ കണക്കുകളുടെ സത്യാവസ്ഥ ബാങ്കുകളിൽ നിന്ന് പരിശോധിച്ച വരുകയാണെന്നും ഇ ഡി വ്യക്തമാക്കി.
അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ബൈജൂസ് രംഗത്തെത്തി. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന് (ഫെമ) കീഴിലുള്ള പതിവ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നതെന്ന് ബൈജൂസ് അറിയിച്ചു. സുതാര്യമായ നിലപാടാണ് അന്വേഷണത്തിൽ സ്വീകരിച്ചിട്ടുള്ളതെന്നും ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്‍കിയിട്ടുണ്ടെന്നുമാണ് ബൈജൂസിന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: ED probe against Baijus; Raid on establishments in Bengaluru
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !