സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് അതീവ നിർണായകമാണ്. അവരുടെ ദേശീയ പാർട്ടി പദവി തന്നെ ഈ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കേരളത്തിലും കാര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റുകളിൽ കഴിഞ്ഞതവണ 19 സീറ്റുകളിലും ദയനീയ പരാജയമാണ് സിപിഎം ഏറ്റുവാങ്ങിയത്. ഏതുവിധേനയും എട്ടു മുതൽ 12 സീറ്റുകൾ വരെ ഇത്തവണ കേരളത്തിൽ നിന്ന് വിജയിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
കൊല്ലം പാർലമെന്റ് സീറ്റിൽ എൻ കെ പ്രേമചന്ദ്രനെ പരാജയപ്പെടുത്തുക എന്നത് സിപിഎമ്മിന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോൾ ഒരു അഭിമാന വിഷയമാണ്. ചിന്താ ജെറോമിനെ പോലുള്ള സ്ഥാനാർത്ഥികളുടെ പേര് ഇടതുപാളയത്തിൽ നിന്ന് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും പ്രേമചന്ദ്രനെ മറികടക്കാൻ ഇത് പര്യാപ്തമാവില്ല എന്ന് തന്നെയാണ് പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും വിലയിരുത്തൽ എന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊല്ലത്ത് പ്രേമചന്ദ്രനെ തോൽപ്പിക്കാനായി കെ ബി ഗണേഷ് കുമാറിനെ തന്നെ രംഗത്തിറക്കാൻ ആണ് സിപിഎം ശ്രമിക്കുന്നത്. രണ്ടാം പിണറായി മന്ത്രിസഭ പകുതി കാലാവധി പൂർത്തിയാക്കുമ്പോൾ ജനാധിപത്യ കേരള കോൺഗ്രസ് പദ്ധതിയായ ആന്റണി രാജു മന്ത്രി പദവി ഒഴിഞ്ഞ് കേരള കോൺഗ്രസ് ബി നേതാവ് ഗണേഷിന് കൈമാറാം എന്ന ധാരണ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലത്തീൻ സമുദായത്തെ കൂടെ നിർത്തേണ്ടത് ഉള്ളതുകൊണ്ട് ഇത്തരം ഒരു വെച്ചു മാറ്റത്തിന് മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടാവില്ല. രാഷ്ട്രീയക്കാരനും സിനിമാക്കാരനും എന്ന പ്രതിച്ഛായ ഗണേശിന് തുണയാകും എന്നും ഇതുവഴി പ്രേമചന്ദ്രനെ വീഴ്ത്താമെന്നുമാണ് സിപിഎം കണക്കുകൂട്ടുന്നത്. എന്നാൽ ഇതിനോട് ഗണേഷ് കുമാർ എങ്ങനെ പ്രതികരിക്കും എന്നത് ആണ് നിർണായകം.
എത്ര പ്രതികൂല കാലാവസ്ഥയിലും കോട്ടയം യുഡിഎഫ് അനുകൂല മണ്ഡലമാണ്. യുഡിഎഫ് മുന്നണിയിൽ നിന്നപ്പോൾ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കു വിജയിച്ച തോമസ് ചാഴികാടനാണ് നിലവിലെ ജനപ്രതിനിധി. എന്നാൽ ചാഴികാടന് ഇടതു സ്ഥാനാർഥിയായി നിന്ന് വിജയം കൈവരിക്കാമെന്ന് സിപിഎം കരുതുന്നില്ല. കേരള കോൺഗ്രസ് എമ്മിനെ സംബന്ധിച്ചും കോട്ടയം നിലനിർത്തേണ്ടത് അഭിമാന വിഷയമാണ്. അതുകൊണ്ടുതന്നെ ജോസ് കെ മാണിയെ ഇവിടെ മത്സര രംഗത്തിറക്കാൻ ആണ് സിപിഎം താല്പര്യപ്പെടുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജോസിന് രാജ്യസഭയിൽ ഏതാനും മാസങ്ങൾ മാത്രമാകും അവശേഷിക്കുക രാജ്യസഭയിലേക്ക് രണ്ടാമത് ഒരു അവസരം കൂടി നിലവിൽ അദ്ദേഹത്തിന് കൊടുക്കാനും സിപിഎമ്മിന് കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ ഏതെങ്കിലും കാരണവശാൽ കോട്ടയത്ത് പരാജയം ഉണ്ടായാൽ രാജേഷ് സഭയിലേക്ക് രണ്ടാം അവസരം നൽകുമെന്ന് വാഗ്ദാനത്തോടുകൂടി ആവും സിപിഎം ജോസിനെ കളത്തിൽ ഇറക്കാൻ ശ്രമിക്കുക.
മുസ്ലിം ലീഗ് തങ്ങളുടെ പാളയത്തിലേക്ക് എത്തുക എന്നത് ഇപ്പോൾ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതീവ ഗുണകരമാണ്. എന്നാൽ ഒളിഞ്ഞും തെളിഞ്ഞും പലവട്ടം ക്ഷണിച്ചിട്ടും ലീഗ് അതിനു തയ്യാറായിട്ടില്ല. ഏതു വിധേയനെയും ലീഗിനെ സമ്മർദ്ദത്തിൽ ആക്കി തങ്ങളുടെ പാളയത്തിൽ എത്തിക്കാൻ ശ്രീ പി എം ശ്രമം തുടരും. ശക്തി കേന്ദ്രങ്ങളിൽ മുസ്ലിംലീഗിനെ മുട്ടുകുത്തിക്കാൻ ഉള്ള ശ്രമമാണ് അതുകൊണ്ടുതന്നെ ഇപ്പോൾ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പൊന്നാനി നിയമസഭാ മണ്ഡലത്തിൽ കെ ടി ജലീലിനെ മത്സരത്തിനിറക്കി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാം എന്നും വിജയിക്കാമെന്നുമാണ് സിപിഎം കരുതുന്നത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ 8 നിയമസഭാ മണ്ഡലങ്ങളിൽ നാലിടത്തും ഇപ്പോൾ വിജയിച്ചിരിക്കുന്നത് ഇടത് പ്രതിനിധികളാണ്. ജലീൽ പ്രതിനിധീകരിക്കുന്ന തവനൂർ, കൂടാതെ താനൂർ പൊന്നാനി തൃത്താല നിയമസഭാ മണ്ഡലങ്ങളിലാണ് ഇടത് പ്രതിനിധികൾ ഉള്ളത്. തൃത്താലയിലെ ഇടത് എംഎൽഎ എം ബി രാജേഷ് ഇപ്പോൾ മന്ത്രിയും ആണ്. അതുകൊണ്ടുതന്നെ കടുത്ത മത്സരത്തിനൊടുവിൽ ജലീലിനെ ഇവിടെ വിജയിപ്പിച്ചെടുക്കാം എന്ന് സിപിഎം പ്രതീക്ഷിക്കുന്നു.
കണ്ണൂരിൽ കോൺഗ്രസിന് വിജയിച്ചുകയറാൻ സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം ഒരു പ്രധാന ഘടകമാണ്. കണ്ണൂർ കോട്ട കോൺഗ്രസിന് വേണ്ടി കീഴടക്കാൻ കെ സുധാകരൻ ആണ് ഏറ്റവും മികച്ച സ്ഥാനാർത്ഥി. എന്നാൽ നിലവിലെ സിറ്റിംഗ് എംപിയായ അദ്ദേഹം കെപിസിസി പ്രസിഡൻറ് പദവി കൂടി ഏറ്റെടുത്തതോടെ ഇനി മത്സര രംഗത്ത് ഉണ്ടാവില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിജയം ഉറപ്പിക്കാനായി വ്യക്തിപ്രഭാവത്തിലും മുന്നിട്ടു നിൽക്കുന്ന കെ കെ ശൈലജയെ തന്നെ കണ്ണൂരിൽ ഇറക്കിയാൽ വിജയം ഉറപ്പിക്കാൻ ആവും എന്നാണ് സിപിഎം കരുതുന്നത്. സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നത് പിണറായിയുടെ വ്യക്തി താൽപര്യങ്ങൾക്കും ഉതകുന്നതാണ്.
അതേസമയം സിറ്റിംഗ് എംഎൽഎമാരെ കൂട്ടത്തോടെ കളത്തിൽ ഇറക്കി സിപിഎം നടത്തുന്ന നീക്കം 2019 കോൺഗ്രസ് നടത്തിയ നീക്കത്തിന് സമാനമാണ്. അന്ന് കോൺഗ്രസ് പാളയത്തിൽ നിന്ന് സിറ്റിംഗ് എംഎൽഎമാരായ അടൂർ പ്രകാശ്, കെ മുരളീധരൻ, ഹൈബി ഈഡൻ എന്നിവരാണ് മത്സര രംഗത്ത് ഇറങ്ങിയത് വിജയിച്ചു കയറിയതും. പാർട്ടിയുടെ നിലനിൽപ്പിന് തന്നെ അടിസ്ഥാനമാകുന്ന തിരഞ്ഞെടുപ്പിൽ ഏതു വിധേനയും വിജയിച്ചു കയറാനുള്ള മുന്നൊരുക്കങ്ങളുമായി അതിവേഗം കരുക്കൾ നീക്കുകയാണ്. ബിജെപിയും കരുത്തുറ്റ നീക്കങ്ങളുമായി രംഗത്തുണ്ട്. എന്നാൽ യുഡിഎഫ് പാളയത്തിൽ പ്രത്യേകിച്ച് കോൺഗ്രസിൽ കാര്യങ്ങൾക്ക് ഇപ്പോഴും ഒരു തണുപ്പൻ മട്ടാണ്.
Content Highlights: Payati was the winning strategy of the Congress last time.
.jpg)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !