കോവിഡ് മഹാമാരി കാരണം ടൂറിസം വെന്റിലേറ്ററിലായ ഘട്ടത്തിലാണ് ഈ സർക്കാർ ടൂറിസം പ്രവർത്തനങ്ങളിൽ മുന്നോട്ടു വന്നതെന്നും പ്രതിസന്ധികളിൽ തളരാതെ ആസൂത്രിതമായ പദ്ധതികൾ ആവിഷ്‌കരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്ത് താനൂർ ഒട്ടുംപുറം തൂവൽതീരത്ത് തയ്യാറാക്കിയ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സ്‌പോർട്‌സ്, വഖഫ്, റെയിൽവേ വകുപ്പുമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ തീരദേശമേഖലയിൽ വലിയതോതിലുള്ള ടൂറിസം സാധ്യതകൾ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങൾ കൂടി ഒട്ടുംപുറം തൂവൽതീരത്ത് ഒരുക്കുമെന്നും മൂന്നു വർഷത്തിനകം ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി ഒട്ടുംപുറത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കടലിൽ 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ പത്ത് മുതൽ വൈകീട്ട് 6.45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. സുരക്ഷാ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും ലൈഫ്ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഇതിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഫൈബർ എച്ച്.ഡി.പി.ഇ വിദേശനിർമിത പാലത്തിൽ ഇന്റർലോക്ക് കട്ടകളുടെ മാതൃകയിൽ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽപരപ്പിന് മുകളിൽ യാത്ര ചെയ്യാനുള്ള പാലം സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിലുമാണ് ഒഴുകുന്ന സൈറ്റ് സീയിങ് പ്ലാറ്റ്‌ഫോമും നിർമിച്ചിട്ടുള്ളത്.
പരിപാടിയിൽ താനൂർ നഗരസഭാ അധ്യക്ഷൻ പി.പി ഷംസുദ്ദീൻ, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, നഗരസഭാ ഉപാധ്യക്ഷ സി.കെ സുബൈദ, താനാളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ്, നഗരസഭദ കൗൺസിലർമാരായ കെ.പി നിസാമുദ്ദീൻ, ഇ. കുമാരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അംഗം വി.പി അനിൽ, സെക്രട്ടറി പി. വിപിൻചന്ദ്ര, സമദ് താനാളൂർ തുടങ്ങിയവർ പങ്കെടത്തു. അനിൽ തലപ്പള്ളി നന്ദി പറഞ്ഞു.
Content Highlights: Planned projects in the tourism sector will be implemented: Minister PA Muhammad Riaz
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !