പത്തനംതിട്ട: തിരുവല്ല കുടുംബ കോടതി വളപ്പില്‍ ജഡ്ജിയുടെ ഔദ്യോഗിക വാഹനം തല്ലിത്തകര്‍ത്ത ആള്‍ പിടിയില്‍.
മലപ്പുറം തേഞ്ഞിപ്പാലം കടയ്ക്കാട്ടുപാറ അമൃത് സാഗറില്‍ ഇ.പി.ജയപ്രകാശ് (53) ആണ് പിടിയിലായത്. വിവാഹമോചനക്കേസില്‍ വിധി പറയാൻ വൈകുന്നതില്‍ പ്രകോപിതനായാണ് ജഡ്ജിയുടെ ഔദ്യോഗിക വാഹനം തല്ലിത്തകര്‍ത്തത്.
ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവമുണ്ടായത്. കോടതിയില്‍ വിസ്താരം നടക്കുന്നതിനിടെയ ഇയാള്‍ പലവട്ടം പ്രകോപിതനായി. തുടര്‍ന്ന് വെളിയിലിറങ്ങി കടയില്‍നിന്നു മണ്‍വെട്ടി വാങ്ങിക്കൊണ്ടുവന്ന് കോടതിയുടെ മുൻപില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കാറിന്റെ ആറു ചില്ലുകളും അയാള്‍ തല്ലിത്തകര്‍ത്തു. ചില്ലുകള്‍ മുഴുവന്‍ അടിച്ചു പൊട്ടിച്ച ശേഷവും വാഹനത്തിന്റെ പല ഭാഗങ്ങളും മണ്‍വെട്ടി കൊണ്ട് തകര്‍ക്കാന്‍ ശ്രമം നടത്തി.
അക്രമത്തിന് ശേഷവും വാഹനത്തിന് സമീപം തന്നെ നിലയുറപ്പിച്ച ഇയാള്‍ പൊലീസെത്തിയിട്ടും അവിടെനിന്ന് മാറിയില്ല. തുടര്‍ന്ന് പൊലീസ് ഇൻസ്പെക്ടര്‍ ബി.കെ.സുനില്‍കൃഷ്ണന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസ് അനിയന്ത്രിതമായി നീളുന്നതിലുള്ള പ്രതിഷേധം സൂചിപ്പിക്കുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. ജഡ്ജി ജി ആര്‍ ബില്‍കുലിന്റെ കാറാണ് തകര്‍ത്തത്.
ഇയാളും ഭാര്യയുമായുള്ള വിവാഹ മോചന ഹര്‍ജി ഏറെ കാലമായി കോടതിയുടെ പരിഗണനയിലായിരുന്നു. നേരത്തേ, പത്തനംതിട്ട കുടുംബ കോടതിയിലാണ് ഇയാളുടെ കേസ് ഉണ്ടായിരുന്നത്. ഹൈക്കോടതിയില്‍നിന്നു പ്രത്യേക അനുമതി വാങ്ങി ഫെബ്രുവരി 21ന് കേസ് തിരുവല്ല കുടുംബ കോടതിയിലേക്കു മാറ്റുകയായിരുന്നു. മംഗലാപുരത്ത് താമസിക്കുന്ന ഇയാള്‍ കേസ് പരിഗണിക്കുന്ന ദിവസങ്ങളില്‍ മംഗലാപുരത്തുനിന്ന് വരികയാണ് പതിവ്. കേസ് മാറ്റിവച്ചതാകാം ഇയാളെ പ്രകോപിതനാക്കിയത് എന്നാണ് കരുതുന്നത്. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഇയാളുടെ ഭാര്യ അടൂര്‍ കടമ്ബനാട് സ്വദേശിനിയാണ്.
Content Highlights: Exasperated by the prolongation of the divorce case; The judge's vehicle was vandalized
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !