മലപ്പുറം: വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കെ സിപിഎം നേതാവ് ടികെ ഹംസ നാളെ രാജിവെക്കും. മന്ത്രി വി അബ്ദുറഹിമാനുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മന്ത്രിയുമായി ഭിന്നതയില്ലെന്നും ആരോഗ്യകാരണങ്ങളാലാണ് രാജിവയ്ക്കാനുള്ള തീരുമാനമെന്നും ടികെ ഹംസ പറഞ്ഞു.
സ്ഥാനത്തുനിന്ന് ഒഴിയുന്ന വിവരം പാര്‍ട്ടി അറിയിച്ചതായും തന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
സംഘടനാരംഗത്തും സര്‍ക്കാരിലും വിവിധ പദവികള്‍ വഹിക്കുന്നതിന് പാര്‍ട്ടി നേതാക്കള്‍ക്ക് നേരത്തെ 75 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നു. തന്നെ ചെയര്‍മാനായി നിയമിക്കുമ്പോള്‍ പ്രായപരിധിയില്‍ ഇളവ് വരുത്തുകയായിരുന്നു. ചെയര്‍മാനായുള്ള കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എനിക്ക് 87 വയസ് ആകുമെന്നും അതിനാലാണ് ഒഴിയാനുള്ള തീരുമാനമെന്നും ഹംസ പറഞ്ഞു.
പാര്‍ട്ടി സെക്രട്ടേറിയറ്റുമായി ആലോചിച്ചാണ് തന്റെ തീരുമാനം. വാര്‍ധക്യസഹജമായ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. പ്രായവും അനാരോഗ്യവും കണക്കിലെടുത്ത് ഉത്തരവാദിത്വത്തില്‍ നിന്ന് തന്നെ മാറ്റാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് എല്ലായ്‌പ്പോഴും തന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരിക്കലും അവരോട് സന്ധി ചെയ്യാന്‍ താന്‍ ഒരുക്കമായിരുന്നില്ല. 1991ല്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് തന്നെ തോല്‍പ്പിക്കാന്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണ് ലീഗുകാരെന്നും ഹംസ പറഞ്ഞു.
അതേസമയം, രാജിവെക്കാനുള്ള ടികെ ഹംസയുടെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. അദ്ദേഹവുമായി യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. അദ്ദേഹം ചെയര്‍മാനായിരിക്കെ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
Content Highlights: There is no difference with the minister; TK Hamza will resign from the post of Waqf Board Chairman tomorrow
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !