ഇന്നലെ വൈകീട്ട് അസ്ഫാക്ക് ചാന്ദ്‌നിയുമായി ആലുവ മാര്‍ക്കറ്റില്‍ എത്തിയിരുന്നതായി ദൃക്‌സാക്ഷി താജുദീന്‍. സംശയം തോന്നി ചോദിച്ചപ്പോള്‍ സ്വന്തം മകളാണെന്ന് പറഞ്ഞു. അസ്ഫാഖിന്റെ ഫോട്ടോ ടിവിയില്‍ കണ്ടപ്പോള്‍ രാവിലെ എട്ടരക്ക് വിളിച്ച് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായതാജുദിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'വൈകീട്ട് മൂന്നേ കാലോടുകൂടി കുട്ടിക്കൊപ്പം അസ്ഫാക് മാര്‍ക്കറ്റിലേക്ക് മദ്യപിക്കാനെന്ന നിലയില്‍ എത്തിയത്. സംശയം തോന്നി കുട്ടി ഏതാണെന്ന് ഞാന്‍ ചോദിച്ചു. മകളാണെന്നായിരുന്നു അയാളുടെ മറുപടി. കുട്ടിയുടെ കൈയില്‍ മിഠായി ഉണ്ടായിരുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ മദ്യപിക്കാനാണെന്ന് പറഞ്ഞു. കുട്ടിയുമായി മാര്‍ക്കറ്റിനുള്ളിലേക്ക് പോയപ്പോള്‍ പിന്നാലെ മൂന്നുപേര്‍ കൂടി അവന്റെ പിന്നാലെ പോയി. ഇന്ന് രാവിലെ അയാളുടെ ഫോട്ടോ കണ്ടതോട് കൂടി ഇന്നലെ ഇയാളെ മാര്‍ക്കറ്റില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് വന്ന് സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടിയുമായി പ്രതി ഇവിടെ വന്നതായി പൊലീസ് കണ്ടെത്തി. പൊലീസും ഞങ്ങളും മാര്‍ക്കറ്റില്‍ എല്ലായിടത്തും പരിശോധിച്ചു. എന്നാല്‍ കുട്ടിയെ കണ്ടെത്തിയില്ല. പൊലീസ് സിസിടിവി വിശദമായി പരിശോധിച്ചപ്പോള്‍ ഇവര്‍ തിരിച്ചുപോയത് കാണാന്‍ കഴിഞ്ഞില്ല. പിന്നെയും പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്' - താജുദിന്‍ പറഞ്ഞു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തായിക്കാട്ടുകര ഗാരിജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍നിന്നു തട്ടിക്കൊണ്ടു പോയ അഞ്ചു വയസ്സുകാരി ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത് ആലുവ മാര്‍ക്കറ്റിനു സമീപം ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്.
മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ അഞ്ചുവയസുകാരിയായ മകള്‍ ചാന്ദ്‌നിയെ
ഇന്നലെയാണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തില്‍ 2 ദിവസം മുന്‍പു താമസിക്കാനായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പൊലിസ് പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സമ്മതിക്കാന്‍ അദ്യം അസ്ഫാക് തയ്യാറായില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ പ്രതി കുട്ടിയുമായി റെയില്‍വേ ഗേറ്റ് കടന്നു ദേശീയപാതയില്‍ എത്തി തൃശൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറിപ്പോയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.വെള്ളിയാഴ്ച പകല്‍ മൂന്ന് മണിയോടെയാണ് സംഭവം. രാംധറിനു 4 മക്കളുണ്ട്. സ്‌കൂള്‍ അവധിയായതിനാല്‍ അവര്‍ മാത്രമേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ. മക്കളില്‍ രണ്ടാമത്തെയാളാണ് ചാന്ദ്‌നി. രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പൊലീസില്‍ പരാതി നല്‍കി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആലുവ തോട്ടക്കാട്ടുകരയില്‍നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ചാന്ദ്‌നി. മലയാളം നന്നായി സംസാരിക്കും. നിറയെ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !