കൊല്ലം: സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ഭാര്യയെ ഷിഹാബ് കൊലപ്പെടുത്തിയത് എന്ന് ക്രൈംബ്രാഞ്ച്. വിവാഹം കഴിഞ്ഞ് ഏഴു മാസത്തിനകമാണ് പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറ മരിക്കുന്നത്. വെളുത്ത കാറും കറുത്ത പെണ്ണിനെയുമാണ് തനിക്ക് ലഭിച്ചത് എന്ന് പറഞ്ഞ് ഷജീറയെ തേവലക്കര സ്വദേശിയായ ഷിഹാബ് മാനസികമായി പീഡിപ്പിച്ചിരുന്നതായും ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ശാസ്താംകോട്ട കായലില്‍ എട്ടുവര്‍ഷം മുന്‍പ് നടന്ന യുവതിയുടെ മുങ്ങിമരണമാണ് കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് തെളിയിച്ചത്. കേസില്‍ ഷിഹാബിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവതിയെ ശാസ്താംകോട്ട കായലില്‍ ഷിഹാബ് തള്ളിയിട്ട് കൊല്ലുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
2015 ജൂണ്‍ 17-ാം തീയതി രാത്രി ഏഴരയോടെയാണ് സംഭവം. ശാസ്താംകോട്ട ബോട്ട് ജെട്ടിയില്‍ നിന്ന് വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയിലാണ് ഷജീറയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ, മൂന്ന് ദിവസം കഴിഞ്ഞ് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തുടക്കം മുതല്‍ തന്നെ ഷിഹാബിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളും നേരിട്ടുള്ള തെളിവുകളും ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചു. തുടക്കത്തില്‍ ശാസ്താംകോട്ട പൊലീസാണ് കേസ് അന്വേഷിച്ചത്.
രണ്ടുവര്‍ഷത്തിന് ശേഷം ഷജീറയുടെ ബന്ധുക്കളുടെ പരാതിയിലാണ് കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഷിഹാബ് ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. ഷജീറയുമായുളളത് പ്രതിയുടെ രണ്ടാം വിവാഹമായിരുന്നു.
സംഭവ ദിവസം കരിമീന്‍ കിട്ടുന്ന സ്ഥലം തൊട്ടടുത്ത് ഉണ്ടായിരിക്കേ, ആറുകിലോമീറ്റര്‍ അകലെ മണ്‍റോതുരുത്തിന് സമീപം കരിമീന്‍ വാങ്ങാന്‍ എന്ന പേരില്‍ ഷജീറയെയും കൂട്ടി ബൈക്കില്‍ പോയി. അവിടെ നിന്ന് കരിമീന്‍ കിട്ടിയില്ല. തുടര്‍ന്ന് വൈകീട്ട് ആറരയോട് കൂടി ജങ്കാറില്‍ ബോട്ട് ജെട്ടിക്ക് സമീപത്തെത്തി. തിരികെ വീട്ടില്‍ പോകാതെ തലവേദനയാണ് എന്ന് പറഞ്ഞ് കടവില്‍ തന്നെ നിന്നു. തുടര്‍ന്ന് ഏഴരയോടെ ബോട്ട് ജെട്ടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഷജീറയെ തള്ളിയിട്ട് കൊന്നു എന്നതാണ് കേസ്.
ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഒന്നും അറിയാത്ത പോലെ ഫോണ്‍ ചെയ്ത് നില്‍ക്കുകയായിരുന്നു ഷിഹാബ്. സംഭവത്തില്‍ നേരിട്ടുള്ള തെളിവുകളും ദൃക്‌സാക്ഷികളും ഇല്ലാത്തത് അന്വേഷണത്തെ തടസ്സപ്പെടുത്തി. എന്നാല്‍ സാഹചര്യ തെളിവുകള്‍, സാക്ഷി മൊഴികള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിയിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Content Highlights: 'I got a white car and a black girl', pretending to have a headache; Shajira was pushed and killed to steal the property
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !