കൊല്ലം: കാഴ്ചയില്‍ മാത്രമാണ് താന്‍ യുവാവെന്നും വയസ് പത്ത് തൊണ്ണൂറായെന്നും മമ്മൂട്ടി. കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം സമാപനസമ്മേളനത്തിലാണ് കാണികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള മമ്മൂട്ടിയുടെ പ്രസംഗം.
ഇതൊരു യുവജനോത്സവമാണ്. എന്നെ എന്തിനാണ് ഇവിടേക്ക് വിളിച്ചതെന്ന് മനസിലായില്ല. പക്ഷേ, മന്ത്രി പറഞ്ഞു താങ്കള്‍ ആണ് ഇതിന് അര്‍ഹതയുള്ളയാളെന്ന്. അതിന് അദ്ദേഹം കണ്ടു പിടിച്ചത് ഞാന്‍ ഇപ്പോഴും യുവാവാണെന്നാണ്. ഏഎന്നാല്‍ കാഴ്ചയില്‍ മാത്രമേ യുവാവായിട്ടുള്ളൂ. വയസ് പത്ത് തൊണ്ണൂറായി എന്നാണ് മമ്മൂട്ടി പ്രസംഗിച്ചത്. ഓരോ വാക്കിനും നിറഞ്ഞ കയ്യടിയായിരുന്നു മറുപടിയായി കാണികള്‍ നല്‍കിയത്.
ഇതിന് വരാന്‍ തീരുമാനിച്ചപ്പോഴാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. മമ്മൂട്ടി എന്ത് ഉടുപ്പിട്ടിട്ടാകും വരുന്നതെന്ന ഉള്ളടക്കത്തില്‍ ഒരു വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. ഞാന്‍ യുവാവാകാന്‍ വേണ്ടി പാന്റും ഷര്‍്ട്ടും ഒക്കെ തയ്പ്പിച്ച് വെച്ച് വേണമെങ്കില്‍ ഒരു കൂളിങ് ഗ്ലാസുമൊക്കെ വെക്കാം എന്ന് വിചാരിക്കുമ്ബോഴാണ് ഞാനീ വീഡിയോ കാണുന്നത്. അവര്‍ പ്രതീക്ഷിക്കുന്നത് ഒരു മുണ്ടും വെള്ള ഷര്‍ട്ടും ഇട്ടാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ എല്ലാവരുടേയും പ്രതീക്ഷയ്ക്ക് ഒത്ത് മുണ്ടും ഷര്‍ട്ടും ഇട്ട് അണിഞ്ഞൊരുങ്ങിയാണ് വന്നത്.
ഞാന്‍ പഠിച്ച കാലത്തെ സ്‌കൂള്‍ അല്ല ഇപ്പോള്‍. അന്ന് പത്താം ക്ലാസ് വരെയെ സ്‌കൂള്‍ ഉള്ളൂ. അന്നത്തെ പ്രീഡിഗ്രിക്കാരാണ് ഇന്നത്തെ പ്ലസ്ടു. ചിലര്‍ വിജയിച്ചു. ചിലര്‍ പരാജയപ്പെട്ടു. കലാപരിപാടികളുടെ വിജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനങ്ങളെ ബാധിക്കരുത്. അതിന് പ്രധാന കാരണം, നമ്മള്‍ അവതരിപ്പിക്കുന്നത് കലാപ്രകടനത്തില്‍ ഒന്ന് മാത്രമാണ്. ആ ഒറ്റ പ്രകടനത്തില്‍ നമ്മുടെ ജയാപജയങ്ങള്‍ മറ്റുള്ളവരുടെ കഴിവുകള്‍ക്കൊപ്പമെത്താന്‍ സാധിച്ചില്ലെങ്കില്‍ കൂടി നമ്മുടെ കലാപരമായ കഴിവുകള്‍ക്ക് ഒരു കോട്ടവും സംഭവിക്കാന്‍ പോകുന്നില്ല. നമ്മളത് കാലാകാലങ്ങളായി തേച്ചു മിനുക്കിയെടുത്ത് നമ്മള്‍ വീണ്ടും വലിയ കലാകാരന്‍മാരായി തീരുകയേ ഉള്ളൂ. അതുകൊണ്ട് മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെയാണ്. ഒരു യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോലും സാധിക്കാത്ത ആളാണ് ഞാന്‍. ആ ഞാന്‍ നിങ്ങളുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ അര്‍ഹത നേടിയെങ്കില്‍ ഈ കലാപരിപാടിയില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും ഒരുപോലെ അവസരങ്ങള്‍ ഉണ്ടാകും. ഞാന്‍ കോളേജില്‍ പഠിക്കുമ്ബോള്‍ ഗേറ്റിനടുത്തു നിന്ന് സിഗരറ്റ് വലിച്ചാല്‍ ക്ലാസിലെത്തുന്നതിന് തൊട്ട് മുമ്ബ് മാത്രമാണ് എനിക്ക് അവസാന പുക കിട്ടുക. അതുവരെ ആരൊക്കെ ആ സിഗരറ്റ് വലിച്ചെന്ന് എനിക്കറിയില്ല. വിവേചനങ്ങള്‍ വേണമെങ്കില്‍ അത് തോന്നാവുന്ന ആളുകളുണ്ടാവാം. അതൊന്നും അന്ന് വിദ്യാര്‍ഥികളായിരുന്ന ഞങ്ങളെ ബാധിച്ചിരുന്നില്ല. ഇന്നും നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അത് ബാധിച്ചിട്ടില്ലെന്ന് പൂര്‍ണബോധ്യമുണ്ട്. കൊല്ലം വ്യത്യസ്തമായ സ്ഥലമാണ്. കൊല്ലത്ത് ഇല്ലാത്തതൊന്നുമില്ല. കൊല്ലം കണ്ടവനില്ലം വേണ്ടെന്നാണല്ലോ.
ഇങ്ങനെ രസകരമായ പ്രസംഗവുമായി കാണികളെ കയ്യടി നേടിയാണ് മമ്മൂട്ടി പറഞ്ഞ് അവസാനിപ്പിച്ചത്..
Content Summary: 'The minister said that I am still young; Mammootty says he's only young in appearance and 10 years old is 90
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !