ദില്ലി ചലോ പ്രതിഷേധവുമായി സമരത്തിനിറങ്ങിയ കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മൂന്നാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ചണ്ഡീഗഡില്‍ നടന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാനുള്ള തീരുമാനങ്ങളുണ്ടായില്ലെങ്കിലും അടുത്ത ഘട്ട ചര്‍ച്ചകളിലേക്ക് വഴി തുറന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വീണ്ടും കേന്ദ്ര മന്ത്രിമാരും കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും.
ചര്‍ച്ച പോസിറ്റീവ് ആയിരുന്നു എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ടെ മാധ്യമങ്ങളോട് പ്രതികരിച്ചത്. കര്‍ഷകര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. വിഷയത്തില്‍ വിശദമായ ചര്‍ച്ച ഞായറാഴ്ച വൈകീട്ട് ആറിന് നടക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. അര്‍ജുന്‍ മുണ്ടെയ്ക്ക് പുറമെ കേന്ദ്ര മന്ത്രിമാരായ പീയുഷ് ഗോയല്‍, നിത്യാനന്ദ റായ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവരാണ് കര്‍ഷകരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.
അതിനിടെ, സമരവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദ് തുടങ്ങി. സംയുക്ത കിസാന്‍ മോര്‍ച്ചയുള്‍പ്പെടെയുള്ള കര്‍ഷക സംഘടനകളാണ് ഇന്ന് ഗ്രാമീണ്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗതാഗത സംവിധാനങ്ങള്‍, കാര്‍ഷിക മേഖല, തൊഴിലുറപ്പ് പദ്ധതി, സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, ഗ്രാമീണ വ്യവസായ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ബന്ദ്.
കര്‍ഷകരുടെ ആവശ്യങ്ങള്‍-
നിയമനിര്‍മ്മാണത്തിലൂടെ എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പുനല്‍കുക.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്) ശക്തിപ്പെടുത്തുക.
പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക.
എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷനും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക.
കൃഷിക്കും ഗാര്‍ഹിക ഉപയോഗത്തിനും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുക.
സമഗ്ര വിള ഇന്‍ഷുറന്‍സ് നടപ്പിലാക്കുക.
നിലവിലുള്ള പെന്‍ഷന്‍ പ്രതിമാസം 10,000 രൂപയായി ഉയര്‍ത്തുക.
ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധം മാത്രം; കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി-വ്യവസായി ഏകോപനസമിതി
തിരുവനന്തപുരം: കര്‍ഷക സംഘടനകള്‍ ഇന്നു നടത്തുന്ന ഭാരത് ബന്ദ് കേരളത്തില്‍ ജനജീവിതത്തിന് തടസ്സമുണ്ടാക്കില്ല. കേരളത്തില്‍ ബന്ദ് ഉണ്ടാകില്ല.
പകരം സംയുക്ത കര്‍ഷകസമിതി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 10 ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും.
എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളും ഉണ്ടാകുമെന്ന് സംയുക്ത കര്‍ഷകസമിതി ചെയര്‍മാന്‍ സത്യന്‍ മൊകേരി, കണ്‍വീനര്‍ വത്സന്‍ പനോളി എന്നിവര്‍ അറിയിച്ചു. കര്‍ഷകരെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കടകളടച്ച് പ്രതിഷേധമുണ്ടാകില്ലെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം നസീര്‍ അറിയിച്ചു.
Content Summary: Farmers' Bharat Bandh today; The third debate also failed
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !