മെസ്സിയും ക്രിസ്റ്റ്യാനോയും മുഖാമുഖം വരുന്ന അവസാന മത്സരമാകുമെന്ന സൂചനയില്‍ 'ദി ലാസ്റ്റ് ഡാൻസ്' എന്ന് പേരിട്ടിരുന്ന റിയാദ് സീസണ്‍ കപ്പിലെ ഇന്റർ മയാമി- അല്‍ നസ്ർ പോരാട്ടത്തില്‍ അല്‍ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം.
എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സൗദി ക്ലബിന്റെ ജയം. റിയാദിലെ കിങ്ഡം അരീനയിലായിരുന്നു മത്സരം.
കളി ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ഒറ്റാവിയോയിലൂടെ അല്‍ നസ്ർ മുന്നിലെത്തി. ആൻഡേഴ്സണ്‍ ടലിസ്കയിലൂടെ അവർ തങ്ങളുടെ ലീഡുയർത്തി. പിന്നീട്, രണ്ട് തവണ കൂടെ വല ചലിപ്പിച്ച് ടലിസ്ക ഹാട്രിക് സ്വന്തമാക്കി. ഇവർക്കു പുറമെ ലപോർട്ടെ, മുഹമ്മദ് മരാൻ എന്നിവരും സൗദി ക്ലബിന് വേണ്ടി സ്‌കോര്‍ ചെയ്തു.
പരിക്കില്‍നിന്ന് മുക്തനായിട്ടില്ലാത്തതിനാല്‍ ക്രിസ്റ്റ്യാനോ കളിക്കാനുണ്ടാകില്ലെന്ന് അല്‍ നസ്ർ പരിശീലകൻ ലൂയി കാസ്ട്രോ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ, ആരാധകരുടെ നിരാശ ഇരട്ടിയാക്കിക്കൊണ്ട് ഇന്റർ മയാമിയുടെ ആദ്യ ഇലവനില്‍ മെസ്സി ഇടംപിടിച്ചില്ല. 84-ാം മിനിറ്റിന് ശേഷമാണ് മെസ്സി കളത്തിലിറങ്ങിയത്.
മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ വരുന്നതിനാല്‍ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. 2026-ലെ അടുത്ത ലോകകപ്പില്‍ ഇരുവരും കളിക്കാനും ഇവരുടെ ടീമുകള്‍ നേർക്കുനേർ വരാനും വിദൂരസാധ്യതയേ ഉള്ളൂ. സൗഹൃദമത്സരങ്ങളില്‍ അർജന്റീനയും പോർച്ചുഗലും ഏറ്റുമുട്ടാനും സാധ്യത കുറവാണ്.
കഴിഞ്ഞ സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ലോക റെക്കോഡ് തുക നല്‍കിയാണ് അല്‍ നസ്‌ർ ടീമിലെത്തിച്ചത്. റൊണാള്‍ഡോ സൗദിയിലെത്തിയതോടെ സൗദി പ്രോ ലീഗിന്റെ കാഴ്ചക്കാരുടെ എണ്ണം നാലിരട്ടികൂടി. സൗദി പ്രൊ ലീഗിന് ലോകംമുഴുവൻ ഇപ്പോള്‍ ആരാധകരുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ഇതിനുമുമ്ബ് മുഖാമുഖം വന്നത്. അന്ന് മെസ്സി നയിച്ച പി.എസ്.ജി., ക്രിസ്റ്റ്യാനോ നയിച്ച റിയാദ് ഇലവനെ 5-4 ന് തോല്‍പ്പിച്ചിരുന്നു.
Content Summary: Miami- Al Nasr fight; Al Nasr drowned Miami in goal rain
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !