![]() |
സിന്ധു നദി |
പാകിസ്താനെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കി ഇന്ത്യ. അതിന്റെ ആദ്യ ഘട്ടമായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ചുകൊണ്ട് വിജ്ഞാപനമിറക്കി. വിഷയം പാകിസ്താനെ ഔദ്യോഗികമായി അറിയിച്ചു.
തുടര്‍ച്ചയായി അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നതാണ് കരാറില്‍ നിന്നും പിന്മാറാന്‍ കാരണമെന്ന് വിജ്ഞാപനത്തില്‍ ഇന്ത്യ വ്യക്തമാക്കി. ഇത്തരം ചട്ടലംഘനങ്ങള്‍ക്ക് പുറമെ കരാറില്‍ പറഞ്ഞിരിക്കുന്നത് പോലെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കാനും പാകിസ്താന്‍ വിസമ്മതിച്ചു. ഇതുള്‍പ്പെടെ പാകിസ്താന്‍ കരാര്‍ ലംഘിച്ചതായി ജലശക്തി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. തുടര്‍ച്ചയായ കരാര്‍ ലംഘനം നടത്തിയതിനാലാണ് സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.
അതേസമയം, സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്നാണ് ഇന്ത്യയ്ക്ക് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കരാറില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ച് പാകിസ്താന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടുകയോ തടയുകയോ ചെയ്യുന്നത് യുദ്ധസമാനമായ നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്താന്റെ വാദം. പാകിസ്താന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വീസയും മരവിപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഇന്ത്യ അടച്ചു. 120 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന അട്ടാരി ചെക്ക് പോസ്റ്റ് അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിന്റെ നിര്‍ണായക ഭാഗം കൂടിയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതികള്‍ പ്രധാനമായും ഇതുവഴിയാണ് കടന്നുവരുന്നത്.
ഏപ്രില്‍ 27നുള്ളില്‍ ഇന്ത്യ വിടാന്‍ പാകിസ്താന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വീസ കയ്യിലുള്ളവര്‍ക്ക് ഏപ്രില്‍ 29 വരെ ഇവിടെ തങ്ങാന്‍ സാധിക്കും.
എന്താണ് സിന്ധു നദീജല ഉടമ്പടി:
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ജല പങ്കിടൽ കരാർ. ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിൽ 1960 സെപ്‌തംബറിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിൽ ഉടമ്പടി ഒപ്പിട്ടു. 9 വർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർത്ഥ്യമായത്.കരാർപ്രകാരം സിന്ധു, ഝലം, ചെനാബ് - പടിഞ്ഞാറൻ നദികൾ പാക്കിസ്ഥാന്. രവി, ബിയാസ്, സത്‌ലജ് - കിഴക്കൻ നദികൾ ഇന്ത്യയ്‌ക്ക്. അതിലെ ജലം ഇന്ത്യയ്‌ക്കും പാക്കിസ്ഥാനും ഒരുപോലെ പ്രധാനം.
ഇന്ത്യയ്‌ക്കുള്ള പ്രയോജനം:
ജമ്മു കശ്മീരിലെ പടിഞ്ഞാറൻ നദികളിലെ കിഷൻഗംഗ റിസർവോയറിന്റെയും മറ്റ് പദ്ധതികളുടെയും റിസർവോയറിലെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കാൻ ഇനി ഇന്ത്യയ്‌ക്ക് ബാദ്ധ്യതയില്ല. ഉടമ്പടി പ്രകാരമാണെങ്കിൽ, റിസർവോയറിലെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌ത ശേഷം റിസർവോയറിൽ ജലംനിറയ്‌ക്കൽ മൺസൂൺ സമയമായ ആഗസ്റ്റ് മാസത്തിൽ നടത്തണം. കരാർ മരവിപ്പിച്ചതോടെ എപ്പോൾ വേണമെങ്കിലും അതിനാകും.
Content Summary: India issues notification freezing Indus Water Treaty
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !