മലപ്പുറം: ഓണ നാളുകളിൽ ശുദ്ധവും സുരക്ഷിതവുമായ ഭക്ഷ്യോത്പന്നങ്ങൾ പൊതുജനങ്ങൾക്കു നല്കാന് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ’ഓണ സമൃദ്ധി’കാർഷിക വിപണിക്ക് തുടക്കമായി. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിച്ച മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.ടി ജലീൽ നിർവഹിച്ചു. പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ജാഫർ മലിക് ആദ്യ വിൽപ്പന നടത്തി. വിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നു ഉപഭോക്താക്കൾക്ക് പഴം-പച്ചക്കറി തുടങ്ങിയവ ലഭിക്കും.
പത്തു വരെയാണ് ചന്തകൾ പ്രവർത്തിക്കുക. കൃഷി ഭവനുകളുടെയും കൃഷി ഫാമുകളുടെയും ആഭിമുഖ്യത്തിൽ 120 ചന്തകളും ഹോർട്ടികോർപ്പിന്റെ 20 ചന്തകളും വിഎഫ്പിസികെയുടെ പത്തു ചന്തകളുമാണ് ജില്ലയിലുള്ളത്. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചു നിർത്താനും കർഷകർക്ക് ന്യായവില ലഭിക്കുന്നതിനുമാണ് കാർഷിക വിപണി സംഘടിപ്പിക്കുന്നത്.
പഴം, പച്ചക്കറി ഉത്പന്നങ്ങൾ ജില്ലയിലെ കർഷകരിൽ നിന്നുമാണ് സംഭരിക്കുന്നത്. കർഷകർ ഉത്പാദിപ്പിച്ച വിഷരഹിതമായ ഉത്പന്നങ്ങൾ നിലവിലെ വിലയേക്കാൾ പത്തു ശതമാനം അധിക വില നൽകിയാണ് സംഭരണം. സംസ്ഥാനത്ത് ഉത്പാദനമില്ലാത്തതും ഉത്പാദനത്തേക്കാൾ അധികം ആവശ്യമുള്ളതുമായ ഉത്പന്നങ്ങൾ ഹോർട്ടികോർപ്പ് വഴിയും സംഭരിച്ച് വിപണിയിലെത്തിക്കും.
പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.കെ നാരായണൻ, കാർഷിക വികസന സമിതി അംഗങ്ങളായ പി.എച്ച് ഫൈസൽ, മുഹമ്മദലി ഹാജി, കാവറൊടി മുഹമ്മദ് എന്നിവർ പങ്കെടുത്തു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !