നിലമ്പൂർ: ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ 4 പേർ വനപാലകരുടെ പിടിയിലായി. 10.470 കിലോഗ്രാം ഭാരമുള്ള 2 കൊമ്പുകളും പ്രതികൾ എത്തിയ കാറും കസ്റ്റഡിയിലെടുത്തു. കരുവാരകുണ്ട് കുട്ടത്തി തൊട്ടിക്കുളവൻ നിധിൻ ഷാ (23), പെരിന്തൽമണ്ണയിലെ റെഡിമെയ്ഡ് വസ്ത്ര വ്യാപാരി ആനമങ്ങാട് പാലോളിപ്പറമ്പ് ചുനക്കാട്ടിൽ മുഹമ്മദ് സാഹിൽ (21), പത്തനംതിട്ട കലഞ്ഞൂർ ഷാജി ഭവനിൽ ഷാനു (25), കൊല്ലം ശൂരനാട് ആനയടി ബ്രഹ്മാലയത്തിൽ എസ്.സുമേഷ് (28) എന്നിവരെയാണ് വനം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ റേഞ്ച് ഓഫിസർ പി.രമേശൻ അറസ്റ്റ് ചെയ്തത്.
ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒ പി.ധനേഷ്ടകുമാറിനു ലഭിച്ച വിവരത്തെത്തുടർന്ന് മുഹമ്മദ് സാഹിലിന്റെ കടയിൽ വച്ച് ഇന്നലെ 3.30നാണ് പ്രതികൾ പിടിയിലായത്. നിധിൻ ഷായും സുഹൃത്ത് റിഷാനും ചേർന്നാണ് വിൽപനയ്ക്കു കൊണ്ടുവന്നത്. കരുവാരകുണ്ട് മലവാരത്തിൽ അഴുകിയ നിലയിൽ കണ്ട ആനയുടെ ജഡത്തിൽ നിന്നാണ് കൊമ്പുകളെടുത്തതെന്ന് നിധിൻ ഷാ മൊഴി നൽകി. ഷാനുവും സുമേഷും ഗൾഫിൽ ഒന്നിച്ചു ജോലി ചെയ്തവരാണ്.
ഇരുവരും ഇടനിലക്കാരായി 45 ലക്ഷം രൂപ വിലയും 3.5 ലക്ഷം രൂപ കമ്മീഷനും ആവശ്യപ്പെട്ടാണ് വിൽപനയ്ക്കു ശ്രമിച്ചതെന്ന് അധികൃതർ പറഞ്ഞു. പെരിന്തൽമണ്ണയിൽ വച്ച് എസ്എഫ്ഒ എസ്.രാജേഷ്, ബിഎഫ്ഒമാരായ സി.ദിജിൽ, എ.എൻ.രതീഷ്, വി.എസ്.അച്യുതൻ, എം.അനുപ് കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്. റിഷാൻ കാറിൽ രക്ഷപ്പെട്ടു. പ്രതികളെയും തൊണ്ടി മുതലും കാളികാവ് റേഞ്ച് ഓഫിസർക്ക് കൈമാറി. 4 പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !