മലപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ ജില്ലയിൽനടന്ന കോളേജ് തിരഞ്ഞെടുപ്പിൽ നേട്ടം അവകാശപ്പെട്ട് എം.എസ്.എഫും എസ്.എഫ്.ഐയും.
ഒൻപത് ഗവ. കോേളജുകളിൽ ആറും വിജയിച്ചുവെന്ന് എം.എസ്.എഫ്. അവകാശപ്പെട്ടു. 54 കോേളജ് യൂണിയൻ എം.എസ്.എഫ്. ഒറ്റയ്ക്കും 22 കോളേജുകൾ യു.ഡി.എസ്.എഫ്. മുന്നണിയുമാണ് നേടിയത്. എസ്.എഫ്.ഐയിൽനിന്ന് 13 കോേളജുകൾ യു.ഡി.എസ്.എഫ്. മുന്നണി പിടിച്ചെടുത്തു. എം.എസ്.എഫിന് 90-ഓളം യു.യു.സി.മാരുണ്ട്. യു.ഡി.എസ്.എഫിന് മൊത്തമായി 110-ഓളം യു.യു.സിമാരുമുണ്ടെന്നും അവകാശപ്പെടുന്നു.
മലപ്പുറം ഗവ. കോളേജ് ഒറ്റയ്ക്കുവിജയിച്ച എം.എസ്.എഫ്. ചുങ്കത്തറ മാർത്തോമ കോളേജ് പത്തുവർഷത്തിനു ശേഷം എസ്.എഫ്.ഐയിൽനിന്ന് പിടിച്ചെടുത്തു. നസ്‌റ കോളേജ് തിരൂർക്കാട്, അസബാഹ് ആർട്‌സ്, ആൻഡ് സയൻസ് കോളേജ് പൊന്നാനി, വണ്ടൂർ അംബേദ്കർ കോളേജ്, മൗലാന ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവ എസ്.എഫ്.ഐയിൽനിന്ന് നേടിയെന്ന് എം.എസ്.എഫ്. ജില്ലാകമ്മിറ്റി അവകാശപ്പെട്ടു.
25 കോളേജുകളും 40-ൽ കൂടുതൽ യു.യു.സി.മാരും തങ്ങൾക്കു ലഭിച്ചുവെന്ന് എസ്.എഫ്.ഐ. ജില്ലാസെക്രട്ടറി കെ.എ. സക്കീർ പറഞ്ഞു. 21 വർഷത്തിനുശേഷം അരീക്കോട് സുല്ലുമുസലാം കോളേജ് എം.എസ്.എഫിൽനിന്ന് സ്വന്തമാക്കി. നിലമ്പൂർ അമൽ കോളേജ്, വളാഞ്ചേരി സഫ കോളേജ്, വളാഞ്ചേരി കെ.എം.സി.ടി. കോളേജ് എന്നിവ എം.എസ്.എഫിൽനിന്ന് പിടിച്ചെടുത്തു.
കെ.എസ്.യു.വിന് മാത്രമായി 20 യു.യു.സി.മാരും 15 ചെയർമാൻമാരും ഉണ്ടെന്ന് ജില്ലാപ്രസിഡന്റ് ഹാരിസ് മുതൂർ പറഞ്ഞു. മമ്പാട് എം.ഇ.എസ്. കോളേജിൽ തിരഞ്ഞെടുപ്പ് നടന്നില്ല. കെ.എസ്.യു. പ്രവർത്തകർ വരണാധികാരിയുടെ മുറി ചവിട്ടിത്തുറന്ന് രേഖകൾ നശിപ്പിച്ചതാണ് കാരണം. അക്രമം നടത്തിയവർക്കെതിരേ പ്രിൻസിപ്പൽ ഡോ. പി.കെ. ബാബു പോലീസിൽ പരാതി നൽകി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !