പൊന്നാനി : ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് ബോട്ടുകളിലും വള്ളങ്ങളിലും പരിശോധന കർശനമാക്കി. തീരദേശ പൊലീസും ഫിഷറീസ് വകുപ്പും ചേർന്നാണ് പരിശോധന നടത്തുന്നത്. മദ്യക്കടത്ത് പരിശോധിക്കാൻ എക്സൈസ് വകുപ്പും പരിശോധനയ്ക്കിറങ്ങിയിരുന്നു. മീൻപിടിത്തം നടത്തുന്ന ബോട്ടുകളിലേക്ക് ഉദ്യോഗസ്ഥർ കയറിച്ചെന്ന് റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കുകയും തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
കടലിലിറങ്ങുന്ന മുഴുവൻ തൊഴിലാളികളും തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ബോട്ടിലുണ്ടെങ്കിൽ അവരെക്കുറിച്ചുള്ള പൂർണമായ വിവരങ്ങൾ ബോട്ട് ഉടമയുടെ കൈവശമുണ്ടായിരിക്കണമെന്ന നിബന്ധനയും കർശനമാക്കിയിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ടിലാണ് പരിശോധന നടന്നത്.
തീരദേശ പൊലീസ് എസ്ഐ ശശീന്ദ്രൻ മേലയിൽ, എഎസ്ഐ ജെയ്സൻ, എക്സൈസ് സിഐ പി.എൽ.ജോസ്, എസ്ഐ ജോബി, പ്രിവന്റീവ് ഓഫിസർമാരായ മൊയ്തീൻ കോയ, മോഹൻദാസ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.


