ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചു. മറ്റു രണ്ടിടങ്ങളിൽ സമാനമായ രീതിയിൽ മോഷണ ശ്രമവും നടന്നു. ഇന്നലെ രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തട്ടാൻപടി സ്വദേശിനി വസന്തകുമാരിയുടെ മൂന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചത്. ഇവരുടെ ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും മോഷ്ടാക്കൾ അമിത വേഗം ബൈക്കിൽ രക്ഷപ്പെട്ടു. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.
രാവിലെ 9ന് ആണ് മാണൂർ വില്ല റോഡിലൂടെ നടന്നുപോകുകയായിരുന്ന മുഞ്ഞത്ത് നാരായണൻ കുട്ടിയുടെ ഭാര്യ ശോഭനയുടെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിക്കാൻ ശ്രമിച്ചത്. പിടിവലിക്കിടെ മാല വേർപെട്ട് റോഡിൽ വീണതോടെ സംഘം രക്ഷപ്പെട്ടു. അൽപസമയത്തിനുള്ളിൽ തണ്ടിലത്തും സമാനമായ രീതിയിൽ മാല പൊട്ടിക്കാൻ ശ്രമം നടന്നു. യുവതിയുടെ കരച്ചിൽകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും സംഘം സ്ഥലംവിട്ടു. പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വിവരം നൽകിയാൽ സമ്മാനം
∙ മാല മോഷ്ടാക്കളെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊന്നാനി പൊലീസ്. നേരത്തേയും സമാനമായ രീതിയിൽ മാല മോഷണം നടന്നിരുന്നു. അന്നും പാരിതോഷികം പ്രഖ്യാപിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയിരുന്നു. സൂചന നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സിഐ അറിയിച്ചു.
ബൈക്കിലെത്തി മാലകവർന്ന രണ്ടുപേരിൽ ഒരാൾ പിടിയിൽ


