തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ പ്രദേശം (low pressure area) അടുത്ത 36 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നും (well marked low) ശേഷമുള്ള 24 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി (Depression) ശക്തിപെടുമെന്ന് പ്രതീക്ഷിക്കുന്ന സിസ്റ്റം തുടക്കത്തിൽ മധ്യ-കിഴക്കൻ അറബിക്കടലിലൂടെ വടക്ക്-കിഴക്കൻ ദിശയിൽ സഞ്ചരിക്കുമെന്നും തുടർന്ന് 2019 ഒക്ടോബർ 24 നോട് കൂടി ദിശമാറി വടക്ക്-പടിഞ്ഞാറൻ ദിശയിൽ ഒമാൻ-യമൻ തീരത്തെ ലക്ഷ്യമാക്കി നീങ്ങുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൊമോറിൻ പ്രദേശത്ത് ഒരു ന്യൂനമർദപത്തിയും രൂപപ്പെട്ടിട്ടുണ്ട്.
സിസ്റ്റത്തിന്റെ സഞ്ചാരപഥം അനുനിമിഷം വീക്ഷിച്ചു വരികയാണ്. സഞ്ചാരപഥത്തിന്റെ ദിശയിൽ വരുന്ന മാറ്റങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ്.
ഇതോടൊപ്പം തന്നെ തെക്ക്-പടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലായി വടക്കൻ തമിഴ്നാട് തെക്കൻ ആന്ധ്ര പ്രദേശ് തീരത്തായി 2019 ഒക്ടോബർ 24 നോട് കൂടി ഒരു ന്യൂനമർദ പ്രദേശം കൂടി രൂപപ്പെടുവാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നു.
ഈ പശ്ചാത്തലത്തിൽ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. മേൽ പ്രതിപാദിക്കപ്പെട്ട സിസ്റ്റങ്ങളുടെ സഞ്ചാരപഥങ്ങൾക്ക് നിലവിൽ ശക്തമായ തുലാവർഷം കൂടുതൽ ശക്തിപ്പെടാനുള്ള സാധ്യതയുമുണ്ട്. നിലവിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയിട്ടുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനമാകെ തന്നെ 24*7 സമയവും ദുരന്ത നിവാരണ അതോറിറ്റി നിരീക്ഷിച്ചു വരികയാണ്. കേരളത്തിലെ അണക്കെട്ടികളിലെ ജലനിരപ്പും നിരീക്ഷിച്ചു വരുന്നു. സാഹചര്യങ്ങളും കാലാവസ്ഥ മുന്നറിയിപ്പുകളുടെയും അടിസ്ഥാനത്തിൽ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതാണ്.
പരിഭ്രാന്തരാവേണ്ട സാഹചര്യം നിലവിലില്ല. ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും സജ്ജരാവാനും ജാഗ്രത പാലിക്കുവാനുമുള്ള നിർദേശമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്നത്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
പുറപ്പെടുവിച്ച സമയം. 5 pm 20/10/2019


