ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം - മുഖ്യമന്ത്രിയുടെ പ്രസംഗം

0




ലോക കേരളസഭയുടെ രണ്ടാം സമ്മേളനം സന്തോഷപൂർവം ഉദ്ഘാടനം ചെയ്യട്ടെ. 2018 ജനുവരി 12, 13 തീയതികളിലായിരുന്നു നമ്മുടെ ആദ്യ സമ്മേളനം.
ലോക കേരളസഭ എന്നൊന്ന് പ്രായോഗികമല്ല എന്ന് അന്നു കരുതിയവരുണ്ട്. എന്നാൽ, രണ്ടുവർഷം കൊണ്ട് കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും നടുവിലെ ദൃഢതയുള്ള ബന്ധത്തിന്റെ പാലമായി ലോക കേരളസഭ സാർത്ഥകമാവുന്നതാണു ലോകം കണ്ടത്. പ്രവാസി ലോകത്തെ ഈ മലയാളി കൂട്ടായ്മയിൽനിന്ന് ഇതര നാടുകൾ പ്രചോദനം കൊള്ളുന്നതും ഈ വഴിക്കു ചിന്തിക്കുന്നതുമാണ് നാം കണ്ടത്. പ്രവാസി സമൂഹത്തിന്റെ വിഭവശേഷി
മുതൽ ബുദ്ധിവൈഭവം വരെ കേരളത്തിന്റെ ഭൗതികവും വൈജ്ഞാനികവുമായ വളർച്ചയ്ക്കും വികാസത്തിനും മുതൽക്കൂട്ടാവുന്നതാണു കണ്ടത്. ഇരു ഭാഗത്തും പ്രയോജനപ്പെടും വിധമുള്ള ഈടുറ്റൊരു പ്രവർത്തന പ്ലാറ്റ്‌േഫാം രൂപപ്പെടുന്നതാണു ലോകം കണ്ടത്.

ലോക കേരളസഭ കേവലം സാങ്കൽപിക തലത്തിൽ നിന്നാൽ പോര, മറിച്ച് പ്രാവർത്തിക തലത്തിൽ യാഥാർത്ഥ്യമാവണം എന്ന കാര്യത്തിൽ നമുക്ക് വലിയ നിഷ്‌കർഷയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ലോക കേരളസഭാ സെക്രട്ടറിയറ്റ് രൂപീകരിക്കണമെന്ന് ആദ്യ സമ്മേളനത്തിൽ തീരുമാനിച്ചത്.
തീരുമാനം വളരെ പെട്ടെന്നുതന്നെ നടപ്പിലായി. പത്തംഗ സെക്രട്ടറിയറ്റ് രൂപീകൃതമായി. വിവിധ വിഷയങ്ങളിൽ സ്റ്റാൻഡിങ് കമ്മറ്റികളായി; അവയ്ക്കു ചെയർമാ•ാരായി. ബന്ധപ്പെട്ട മേഖലകളിൽ കമ്മിറ്റികൾ സക്രിയമായ ഇടപെടലുകൾ നടത്തി. അവ ഫലം കാണുകയും ചെയ്തു. കേരള വികസന ഫണ്ട്, പ്രവാസി നിക്ഷേപം, സുരക്ഷ, പുനരധിവാസം-വരുമാന സാധ്യത, സ്ത്രീ പ്രവാസിക്ഷേമം, പ്രവാസി സാംസ്‌കാരിക വിനിമയം, ഇന്ത്യയ്ക്കകത്തുള്ള പ്രവാസികളുടെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിലൊക്കെ മൂർത്തമായ നിർദേശങ്ങൾ മുമ്പോട്ടുവെയ്ക്കാനും കർമപരിപാടികളുമായി മുമ്പോട്ടുപോകാനും കഴിയുന്നു എന്നത് ആഹ്ലാദാഭിമാനങ്ങളോടെ ഞാൻ ഈ സഭയെ അറിയിക്കട്ടെ.

ലോകത്ത് 31 ലക്ഷം പ്രവാസി മലയാളികളുണ്ട്. ഏഴുലക്ഷം പേർ ഇതര സംസ്ഥാനങ്ങളിലും ബാക്കി വിദേശത്തും. പ്രവാസജീവിതം നയിക്കുന്ന കുടുംബങ്ങളെ കൂടിയെടുത്താൽ 31 ലക്ഷം എന്നത് അരക്കോടിയിലേക്കുയരും. ഇവരും കേരളത്തിലുള്ളവരും ചേർന്ന വലിയ ഒരു കുടുംബം. 'വസുധൈവ കുടുംബകം'- എന്നു പറയില്ലേ. അതുപോലെ. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള മലയാളികൾ ഉൾപ്പെട്ട വലിയ ഒരു കുടുംബം. കുടുംബത്തിലെ ഒരാൾക്ക് ക്ഷീണമോ വിഷമമോ വന്നാൽ മറ്റുള്ളവർ രക്ഷയ്‌ക്കെത്തില്ലേ. 

അതേപോലെ 'രക്ഷാകരദൗത്യം'- ഏറ്റെടുക്കാൻ പോരുന്ന കരുതലോടെയുള്ള ലോക മലയാളി സമൂഹ കൂട്ടായ്മ. നാടിന്റെയും ജനതയുടെയും പൊതു താൽപര്യത്തിലുള്ളതും ഓരോ വ്യക്തിക്കും ഗുണകരമാവുന്നതുമായ വിധത്തിലുള്ള ആശയ-വിഭവ കൈമാറ്റങ്ങൾക്കുള്ള വേദി. പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം അവർക്കു കൂടി പ്രയോജനമുറപ്പുവരുത്തുന്ന വിധത്തിൽ നാടിന്റെ വികസനത്തിനുപയോഗിക്കാൻ കഴിയുന്ന സംവിധാനം. പ്രവാസി സമൂഹത്തോടുള്ള ഉത്തരവാദിത്തം കൃത്യമായും നിറവേറ്റാൻ കൂടി കഴിയുന്ന ഒരു അവസ്ഥ. ഇതൊക്കെയാണു നാം ഉദ്ദേശിച്ചത്.

ലോക കേരളസഭയുടെ ആദ്യ രണ്ടു വർഷങ്ങളിൽ ഇതൊക്കെ സങ്കൽപങ്ങളിൽ നിന്നു യാഥാർത്ഥ്യങ്ങളിലേക്കു പരിവർത്തിപ്പിച്ചെടുക്കുകയായിരുന്നു കേരള സർക്കാർ എന്ന് സഭയെ അറിയിക്കുന്നതിൽ എനിക്ക് ചെറുതല്ലാത്ത സന്തോഷവും അഭിമാനവുമുണ്ട്.

എന്തൊക്കെയാണ് ചെയ്തത് എന്ന് ചുരുക്കി വിവരിക്കാം. ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഹോൾഡിങ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനി രൂപീകരിച്ചു. പ്രവാസികളിൽനിന്ന് 74 ശതമാനം ഓഹരി മൂലധന നിക്ഷേപം സമാഹരിച്ചും സർക്കാർ തന്നെ 26 ശതമാനം ഓഹരി മൂലധനം നിക്ഷേപിച്ചുമാണ് ഇത് യാഥാർത്ഥ്യമാക്കിയത്. ഇത് ഒരു ചെറിയ കാര്യമല്ല. ആഭ്യന്തര ഉൽപാദനത്തിന്റെ 30 ശതമാനമാണ് പ്രവാസി സമൂഹം ഇവിടേക്കയക്കുന്ന തുകയുടെ വലിപ്പം. ഇത് ചിന്നിച്ചിതറി പാഴായിപ്പോവുന്ന അവസ്ഥ അവസാനിപ്പിക്കാനുള്ള ഇടപെടലാണു നടത്തിയത്. നാടിനും പ്രവാസിക്കും ഗുണകരമാകുന്ന വികസന നിക്ഷേപം ഒരുക്കലാണിത്.

സംസ്ഥാനത്തിന്റെ പ്രവർത്തന പരിധിയുള്ള സഹകരണസംഘം എന്നതാണ് മറ്റൊന്ന്. അമ്പത് അംഗങ്ങളെങ്കിലുമുള്ള പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്‌സ് വഴി ധനസഹായം നൽകുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. പ്രവാസി നിക്ഷേപ കമ്പനിക്കനുബന്ധമായി പ്രവാസി നിർമാണ കമ്പനി, പ്രവാസി വനിതകൾക്കായുള്ള വനിതാ സെൽ, പ്രവാസി ജീവിതത്തിലുണ്ടാവാനിടയുള്ള വിഷമതകളെക്കുറിച്ച് ജാഗ്രതപ്പെടുത്തുന്ന പ്രവാസി ഫെസിലിറ്റേഷൻ സെന്റർ, ഫ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ സെന്റർ, നൈപുണ്യ വികസനത്തിനായുള്ള ഹൈപവർ കമ്മിറ്റി നവീകരിക്കൽ, ആതിഥേയ രാജ്യങ്ങളിലെ ഭാഷ പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ തുറക്കൽ, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രത്തിന്റെ രൂപീകരണത്തിനായുള്ള നടപടി, പ്രവാസി ആനുകാലിക പ്രസിദ്ധീകരണം തുടങ്ങാനുള്ള തീരുമാനം എന്നിവയൊക്കെ എടുത്തുപറയേണ്ടതുണ്ട്.

ഞാൻ ഇതൊക്കെ ഇത്ര വിസ്തരിച്ചു പറയുന്നത്  പ്രത്യേക ഉദ്ദേശത്തോടെ തന്നെയാണ്. ലോക കേരളസഭ പ്രവാസികളുടെ വിഭവങ്ങൾ കൈക്കലാക്കാനുള്ള എന്തോ നിഗൂഢ സംവിധാനമാണെന്ന മട്ടിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ പ്രവാസിക്ഷേമം ഉറപ്പുവരുത്തുക എന്ന കേരളത്തിന്റെ കടമ നിറവേറ്റാനുള്ളതാണെന്നത് പകൽപോലെ വ്യക്തമാണ്. വിമർശകർ കണ്ണുതുറന്നു കാണുകയേ വേണ്ടൂ. 

ഇനി, പ്രവാസി സമൂഹത്തിന്റെ വിഭവങ്ങൾ ഉപയോഗിക്കുന്നു എന്നതെടുക്കാം. അത് ഒരു അപരാധമാണോ? പ്രവാസികൾ ഉൾപ്പെടെ നാടിനു വേണ്ടിയാണത്; അവരുടെ സമ്പാദ്യം ശിഥിലമായി പോവാതിരിക്കാനാണത്; അവരുടെ കുടുംബത്തിനും വരും തലമുറകൾക്കും വേണ്ടിക്കൂടിയാണത്. അതു പ്രവാസി സമൂഹത്തിനു നന്നായറിയാം എന്നതു കൊണ്ടുതന്നെയാണ് അവർ ഇത്തരം സംരംഭങ്ങളോട് ഊഷ്മളമായി സഹകരിക്കുന്നത്.

ലോക കേരളസഭയുടെ ഒന്നാം സമ്മേളനവും സഭാ രൂപീകരണവും വെറും ആരംഭശൂരത്വമായിരുന്നില്ല എന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റുന്ന ഘട്ടം തന്നെയാണ് കടന്നുപോയത് എന്നും വ്യക്തമാക്കാൻ കൂടിയാണ് ചെയ്ത കാര്യങ്ങൾ ഇങ്ങനെ വിശദീകരിച്ചത്.
രണ്ടു സമ്മേളനങ്ങൾക്കിടയിലായി രണ്ടു വലിയ പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചവരാണു നാം. ആദ്യം അതിഗുരുതരമായ പ്രളയം. രണ്ടാം വർഷം വിനാശകരമായ വെള്ളപ്പൊക്കം. ആദ്യവർഷം തന്നെ 31,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത് എന്ന് ഐക്യരാഷ്ട്ര സഭാ ഏജൻസികൾ തന്നെ സ്ഥിരീകരിച്ചതു നിങ്ങൾക്കറിയാമല്ലൊ. അപ്പോൾ യഥാർത്ഥ നഷ്ടം എത്രയോ അധികമാണ്. അതൊക്കെ നമുക്ക് കാലം കൊണ്ടു പരിഹരിക്കാമെന്നു വെക്കാം. നമുക്ക് നഷ്ടപ്പെട്ടത് എത്രയോ പ്രിയപ്പെട്ട നമ്മുടെ സഹജാതരെയാണ്. ഒന്നുകൊണ്ടും പരിഹരിക്കാനാവാത്ത നഷ്ടം! 

ആ തീവ്രദുഃഖത്തിൽ, ആ കൊടിയ നഷ്ടത്തിൽ കണ്ണീരൊപ്പിക്കൊണ്ട് കേരളത്തിനൊപ്പം നിന്നു ലോക കേരളസഭയും ലോക മലയാളി പ്രവാസിസമൂഹവും എന്നത് കൃതജ്ഞതയോടെയല്ലാതെ ഓർമിക്കാനാവില്ല. തുടർഘട്ടത്തിൽ ആളും അർത്ഥവും കൊണ്ടു സഹായമെത്തിക്കാനും കൂടെനിന്നു. 

അതിവിദൂര ദേശങ്ങളിലിരുന്ന് സോഷ്യൽ മീഡിയയും ഇലക്‌ട്രോണിക് മാധ്യമങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം സുഗമമാക്കാൻ സഹായിച്ചവർ മുതൽ കേരള പുനർനിർമാണ പ്രക്രിയക്ക് ഇപ്പോഴും സഹായം ചെയ്തുകൊണ്ടിരിക്കുന്നവർ വരെയുണ്ട്. ഇവരുടെ കരുണയും കരുതലും ഒരുകാലത്തും മറക്കാവതല്ല. ജാതി-മത വേർതിരുവുകൾക്കതീതമായ ഈ ഏകോദര സോദര ഭാവം ഉറപ്പിച്ചെടുക്കുന്നതിൽ ലോക കേരളസഭയും അതിന്റേതായ പങ്കുവഹിച്ചു എന്നത് കാണാതിരുന്നുകൂട. 

നിങ്ങൾക്കറിയാവുന്നതുപോലെ നാം കേരള പുനർനിർമാണ പ്രക്രിയയിലാണ്. പഴയപടി പുനർനിർമിക്കലല്ല, മറിച്ച് ഇനി ഒരു ദുരന്തത്തിനും തകർക്കാനാവാത്ത ഒരു പുതു കേരളത്തെ സൃഷ്ടിച്ചെടുക്കലാണ്. അതിന്റെ വിശദാംശങ്ങൾ നിങ്ങൾക്കറിവുള്ളതാണ്. ആ പ്രക്രിയയോടു നിങ്ങൾ ഹൃദയപൂർവം സഹകരിച്ചുപോരുകയുമാണ്. അത് കൂടുതൽ ഉദാരവും ശക്തവുമായി നിങ്ങൾ തുടരും എന്ന് എനിക്കു നിശ്ചയമുണ്ട്. സഹകരണം എന്നതു കൊണ്ടുദ്ദേശിക്കുന്നത് ആശയതലത്തിലും വൈദഗ്ദ്യ തലത്തിലും ആസൂത്രണ തലത്തിലും ഉള്ള സഹായം കൂടിയാണ് എന്ന് ഓർമിപ്പിക്കട്ടെ.

ലോക ജനസംഖ്യയുടെ വളർച്ചയുടെ നിരക്കിനും മേലേയാണ് ലോക പ്രവാസി സമൂഹത്തിന്റെ വളർച്ചാനിരക്ക്. പ്രവാസികളാവുന്നതിൽ 48 ശതമാനം സ്ത്രീകളും കുട്ടികളുമാണ് എന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലോക കുടിയേറ്റ വ്യാപനത്തിനു പിന്നിലുള്ളത് തൊഴിൽസാധ്യത മാത്രമല്ല, അന്താരാഷ്ട്ര സംഘർഷാവസ്ഥകൾ കുടിയാണ്. അതുകൊണ്ടുതന്നെ ലോകസമാധാനം എന്നതു ലോക കേരളസഭയുടെ വലിയ സ്വപ്‌നം തന്നെയാണ്.
ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ അയച്ചിട്ടുള്ള രാജ്യം ഇന്ത്യയാണ്. 1.8 കോടി ഇന്ത്യക്കാർ കുടിയേറ്റക്കാരായി, പ്രവാസികളായി വിദേശത്തു കഴിയുന്നു. ആഗോളവൽക്കരണം ഒരു വശത്ത് അതിരുകളെ മറികടന്നുള്ള മൂലധനത്തിന്റെ ഒഴുക്കിനെ അനുവദിക്കുമ്പോൾ തന്നെ, അതിരു കടന്നുള്ള തൊഴിലാളിയുടെ യാത്രയെ പല വിധത്തിൽ കർക്കശമായി നിയന്ത്രിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ആതിഥേയ സ്ഥാനം ഗൾഫ് നാടുകളാണ്. അവിടുത്തെ എണ്ണ ഉൽപാദനം, എണ്ണ വില, സാമ്പത്തിക മാന്ദ്യം തുടങ്ങിയവ അവിടങ്ങളിലെ പ്രവാസി ജീവിതത്തെ എങ്ങനെ ഇനിയുള്ള കാലം ബാധിക്കും എന്ന ഉൽക്കണ്ഠ നമുക്കുണ്ട്. വിസാ നിയന്ത്രണങ്ങൾ പോലുള്ളവ സംബന്ധിച്ച ആശങ്കകളുമുണ്ട്.

കുടിയേറ്റം സംബന്ധിച്ച രണ്ട് ഉടമ്പടികൾ തയ്യാറാക്കാൻ ഐക്യരാഷ്ട്രസഭ അടുത്തകാലത്ത് സന്നദ്ധമായിട്ടുണ്ട് എന്നതു ശുഭോദർക്കമാണ്. ആഗോള പ്രവാസ ഉടമ്പടിയും ആഗോള അഭയാർത്ഥി ഉടമ്പടിയുമാണവ. പാലിക്കാൻ രാഷ്ട്രങ്ങൾ ബാധ്യസ്ഥമാണെന്ന വ്യവസ്ഥയില്ലെങ്കിൽ പോലും കുടിയേറ്റ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതു പുരോഗമനപരമായ കാര്യമാണ്. 

152 അംഗരാജ്യങ്ങളുടെ പിന്തുണയോടെ ആഗോള പ്രവാസി ഉടമ്പടി യാഥാർത്ഥ്യമാവുകയാണ്. ഒരുവശത്ത് പ്രവാസികളുടെ അവകാശം സംരക്ഷിക്കുന്നതിനും മറുവശത്ത് നാടിന്റെ വികസന കാര്യത്തിൽ പ്രവാസി സംഭാവനകൾ ഉപയോഗിക്കുന്നതിനും ഇതിൽ വ്യവസ്ഥയുണ്ട്. ഇതു ഫലവത്താവുന്നതിനാവട്ടെ, ലോക കേരളസഭ പോലുള്ള വേദികൾ ഉണ്ടായേ പറ്റൂ. അതാകട്ടെ, ഉടമ്പടിക്കും മുമ്പേ തന്നെ നാം സ്ഥാപിച്ചു എന്നതിൽ നമുക്ക് അഭിമാനിക്കാം.      
കഫാല എന്ന പേരിൽ ഒരു തൊഴിൽ നിയമമുണ്ട്. ഇതാണ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തെ തൊഴിൽദാതാവിന് അനുകൂലവും തൊഴിലാളിക്ക് പ്രതികൂലവുമായ അധികാരങ്ങൾ നൽകിയത്. ഇത് തൊഴിലാളിക്കനുകൂലമാക്കി ഭേദഗതിപ്പെടുത്താൻ ചില രാജ്യങ്ങൾ, ഉദാഹരണത്തിന് ബഹ്‌റൈൻ, ഖത്തർ എന്നിവ തയ്യാറാവുന്നു എന്നത് ആശ്വാസകരമാണ്.

നമ്മുടെ വലിയ ഒരു പ്രശ്‌നം, പ്രവാസി പണം ക്രിയാത്മകമായും വികസനപരമായും ഉപയോഗിക്കാൻ തക്ക വിധത്തിലുള്ള സർക്കാർ ഗ്യാരന്റിയോടെയുള്ള പദ്ധതികളുടെയും സംവിധാനങ്ങളുടെയും അഭാവമായിരുന്നു. സത്യത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസിപണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. എന്നാൽ, ഇന്ത്യയിൽ അതിന്റെ ഫലപ്രദമായ വിനിയോഗത്തിന് ഒരു സംവിധാനവുമില്ല. ഈ അവസ്ഥയ്ക്ക് വലിയതോതിൽ അറുതികുറിക്കാനാണ് ലോക കേരളസഭാ രൂപീകരണത്തെത്തുടർന്ന് നാം ശ്രമിച്ചത്. പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി നിർമാണ കമ്പനി, പ്രവാസി ചിട്ടി തുടങ്ങിയവയൊക്കെ പുതിയ സാധ്യതകൾ തുറക്കുകയാണ്. 

പ്രവാസി പണമായി ചൈനക്ക് 670 കോടി ഡോളറും ഫിലിപൈൻസിന് 340 കോടി ഡോളറും ഈജിപ്തിന് 260 കോടി ഡോളറും ലഭിക്കുമ്പോൾ ഇന്ത്യയ്ക്ക് കിട്ടുന്നത് 800 കോടി ഡോളറാണ്. ഇത് രാഷ്ട്രത്തിന്റെയും പ്രവാസിയുടെയും ജീവിതത്തിനു ഗുണകരമല്ലാത്ത രീതിയിൽ കടലിൽ കായം കലക്കിയപോലെ പോകരുത്. ഇതു മനസ്സിൽ വെച്ചുകൊണ്ടുള്ള പദ്ധതി കേന്ദ്രം തുടങ്ങുന്നില്ലെങ്കിലും നമ്മൾ പല വഴിക്കു തുടങ്ങുകയാണ്; പ്രവാസിസമൂഹം അവയോടു നന്നായി സഹകരിക്കുകയുമാണ്.

പ്രവാസി സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആദ്യം ചെയ്യേണ്ടത് കുടിയേറ്റം സംബന്ധിച്ച കൃത്യമായ സ്ഥിതിവിവര കണക്കുണ്ടാക്കലാണ്. 1.05 കോടി പേർ ഉണ്ടെന്നാണ് ദേശീയതലത്തിലുള്ള അനൗദ്യോഗിക കണക്ക്. 1.31 കോടി ഇന്ത്യൻ പ്രവാസികളും 1.71 കോടി ഇന്ത്യൻ വംശജരും. യഥാർത്ഥ കണക്ക് കേന്ദ്രം അവതരിപ്പിക്കുന്നില്ല. ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ പക്കലുള്ള കണക്ക് കേന്ദ്രം പുറത്തുവിടുന്നുമില്ല. ഇത് ആസൂത്രണത്തിന്റെ താൽപര്യങ്ങൾക്കു പോലും എതിരാണ്. കേന്ദ്രം ഈ നിലപാട് തിരുത്തണം. 

കുടിയേറ്റത്തിലെ മാറുന്ന പ്രവണതകൾ മനസ്സിലാക്കി വേണം കാര്യങ്ങൾ നീക്കാൻ. അവിദഗ്ധരുടെ കുടുയേറ്റം കുറയുന്നുണ്ടോ? ഏതു രാഷ്ട്രത്തിനാണു നമ്മുടെ ആളുകളെ കൂടുതൽ വേണ്ടത്? ഏതു രാഷ്ട്രത്തിലാണു വലിയ പ്രതീക്ഷ ഇക്കാര്യത്തിൽ വെച്ചുപുലർത്തേണ്ടതില്ലാത്തത്. ഏതു മേഖലയിലാണു കുടിയേറ്റസാധ്യത കൂടുന്നത് എന്നിവയൊക്കെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിലും മനസ്സിലാക്കി നീങ്ങുകയാണ് കേരളം. ആ മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിലുള്ള പുനഃക്രമീകരണങ്ങൾ നടത്തുന്നുമുണ്ട് എന്നറിയിക്കട്ടെ.

ഗൾഫിലേക്കുള്ള മലയാളി കുടിയേറ്റത്തിൽ കുറവുവരുന്നു എന്നത് യാഥാർത്ഥ്യമാണ്. അവിടങ്ങളിലെ സ്വദേശിവൽക്കരണം ഒരു കാരണമാണ്. അവിദഗ്ധ തൊഴിൽ രംഗത്ത് സാധ്യതക്കുറവുണ്ടാവുകയും വിദഗ്ധ തൊഴിൽരംഗത്ത് സാധ്യത കൂടുതലുണ്ടാവുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് കുടിയേറ്റ നിരക്ക് കുറയുമ്പൊഴും വിദേശ പണവരവ് ഉയർന്നുനിൽക്കുന്നത്. 

നാം ഈ ഘട്ടത്തിൽ നടത്തിയ ഇടപെടലുകൾ ഫലം കാണുന്നുണ്ട് എന്ന് പ്രവാസി നിക്ഷേപത്തിലെ വ്യതിയാനം നോക്കിയാൽ മനസ്സിലാവും. 2013ൽ 71,142 കോടിയായിരുന്നു ഇവിടുത്തെ പ്രവാസി നിക്ഷേപം. 2018 ആയപ്പോൾ 85,092 കോടിയായി വർധിച്ചു. ഇത് ചെറിയ മാറ്റമല്ല. സാമ്പത്തികമാന്ദ്യത്തിന്റെ പ്രതികൂലാവസ്ഥയിലും ഇത്രയും വർധന ഉണ്ടായി എന്നതു നമ്മുടെ പ്രവാസി അനുകൂലമായ മനോഭാവമാറ്റം കൊണ്ടും പുതിയ സഹകരണവേദികളുടെ രൂപീകരണം കൊണ്ടും മറ്റുമാണ്.

കേരളം കഴിഞ്ഞ മൂന്നര വർഷങ്ങളിലായി അഭൂതപൂർവമായ ഒരു വികസന പ്രക്രിയയിലൂടെ കടന്നുപോവുകയാണ്. ക്ഷേമ കാര്യങ്ങളിൽ മുതൽ വികസന കാര്യങ്ങളിൽ വരെ പ്രതിഫലിക്കുന്ന മാറ്റം ഇവിടെ ദൃശ്യമാണ്. ഒരുവശത്ത് മതനിരപേക്ഷതയുടെ, സമാധാനത്തിന്റെ, സാഹോദര്യത്തിന്റെ പ്രതീകമായി നിൽക്കുന്നു. മറുവശത്ത് ക്ഷേമ-വികസന കാര്യങ്ങളിൽ കുതിച്ചുചാട്ടം നടത്തുന്നു. 

മറ്റൊരു കാലത്തുമില്ലാത്ത വിധം പ്രവർത്തനമികവിനുള്ള പുരസ്‌കാരങ്ങൾ കേരളത്തെ തേടിയെത്തുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനസൂചകങ്ങളുടെ കാര്യത്തിൽ കേരളം ഒന്നാംസ്ഥാനത്തെത്തി നിൽക്കുന്നു. ജനജീവിത നിലവാര കാര്യത്തിൽ വികസിത രാജ്യങ്ങളുടെ നിലവാരത്തിലെത്തി നിൽക്കുന്ന നില കൂടുതൽ മെച്ചപ്പെടുന്നു. ഭദ്രമായ ക്രമസമാധാനത്തിനും മെച്ചപ്പെട്ട പൊതു വിദ്യാഭ്യാസത്തിനും ഉയർന്ന ആരോഗ്യരക്ഷയ്ക്കും കാര്യക്ഷമതയാർന്ന തദ്ദേശഭരണ നടത്തിപ്പിനും ഫലപ്രദമായ അഴിമതി നിർമാർജനത്തിനുമൊക്കെ കേരളം ദേശീയ പുരസ്‌കാരങ്ങൾ നേടുന്നു. ഇതും കേരളത്തിൽ പ്രവാസി നിക്ഷേപമുയരുന്നതിനു പിന്നിലെ ഘടകങ്ങളാണ്. വിശ്വാസമർപ്പിക്കാവുന്ന നിക്ഷേപങ്ങൾക്കു പറ്റിയ സ്ഥലമായി കേരളം മാറിയിരിക്കുന്നു എന്നാണിതു കാണിക്കുന്നത്.

സുസ്ഥിര വികസനത്തിനും പൊതുവായ വ്യവസായ വികസനത്തിനും അടിസ്ഥാനമാണ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും മികവും. ഈ ഗവൺമെന്റ് അടിസ്ഥാന സൗകര്യവികസനത്തിൽ കേന്ദ്രീകരിക്കുന്നു. അവിടെ പ്രവാസികൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ, അവർക്കു പുരോഗതി കണ്ട് വിലയിരുത്താവുന്ന വിധത്തിൽ, വർധിച്ച പ്രതിഫലം ഉറപ്പാവുന്ന വിധത്തിൽ നിക്ഷേപം നടത്താനുള്ള സംവിധാനങ്ങൾ ഈ സർക്കാർ ഒരുക്കിയിരിക്കുന്നു.
തങ്ങളുടെ നിക്ഷേപം തങ്ങൾക്കു നേട്ടമുണ്ടാക്കിക്കൊണ്ടുതന്നെ നാടിന്റെ വികസനത്തിനുള്ള മൂലധന നിക്ഷേപമാവുന്നതെങ്ങനെ എന്നത് നേരിട്ട് കണ്ട് അനുഭവിക്കാൻ സഹായകമാവുന്ന പദ്ധതികൾ. ഇത്തരം പദ്ധതികളോടു പ്രവാസി ജനങ്ങൾ ഉയർന്നതോതിൽ സഹകരിക്കുന്നുണ്ടുതാനും. ഭാവനാപൂർണമായ പദ്ധതികളുമായാണ് മുമ്പോട്ടുപോകുന്നത്. പരമ്പരാഗത രീതികൾ വിട്ട് പുതിയ രീതികൾ തേടുകയാണ്. 

കിഫ്ബിയെ പുനരുജ്ജീവിപ്പിച്ച് ബജറ്റിനു പറത്ത് അമ്പതിനായിരം കോടി രൂപ സമാഹരിച്ച് വിനിയോഗിക്കുന്നതു തന്നെ സ്ഥിരം രീതി വിട്ടുള്ള കാര്യമാണല്ലൊ. അതിന്റെയൊക്കെ ഫലം കാണുന്നുണ്ടുതാനും. കേരള റീബിൽഡ്, വികസന കോൺക്ലേവ്, അസെൻഡ്, പ്രവാസി ചിട്ടി, എൻആർഐ ഇൻവെസ്റ്റ്‌മെന്റ് കമ്പനി, മസാലാ ബോണ്ട് എന്നിങ്ങനെ എന്തെല്ലാം നൂനത പദ്ധതികൾ! ആരുടെയും സങ്കൽപത്തിൽ പോലും അതുവരെ ഉണ്ടായിട്ടില്ലാത്ത പദ്ധതികളുമായി കേരളം മുമ്പോട്ടുപോകുമ്പോൾ, അതിലൊക്കെ പ്രവാസി സമൂഹത്തിനു സഹകരിക്കാവുന്ന സാധ്യതയുടെ അനവധി മേഖലകളുണ്ട്. അവയിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കട്ടെ.

ലോക കേരളസഭയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഇക്കഴിഞ്ഞ രണ്ടുവർഷവും നാം ശ്രദ്ധയോടെ പ്രവർത്തിച്ചുവന്നിട്ടുണ്ട്. ഏഴ് സ്റ്റാൻഡിങ് കമ്മിറ്റികളുടെ രൂപീകരണമടക്കമുള്ളവ അതിന്റെ ദൃഷ്ടാന്തങ്ങളാണ്. ലോക കേരളസഭയിലെ ചർച്ചയുടെ വെളിച്ചത്തിലാണ് നോർക്കയും പല വകുപ്പുകളും പ്രവാസി ക്ഷേമ-വികസന-സഹകരണ കാര്യങ്ങൾ മുൻനിർത്തി പല കാര്യങ്ങളും ഈ ഘട്ടത്തിൽ ചെയ്തത്. പ്രവാസികളുടെ വിഭവശേഷി കേരളത്തിനു പൊതുവിൽ പ്രയോജനപ്പെടുത്തുന്നതും പ്രവാസിക്ഷേമം, പുനരധിവാസം തുടങ്ങിയ കാര്യങ്ങളിൽ കരുതലോടെ സർക്കാർ ഇടപെടുന്നതുമായ രണ്ടു തലങ്ങളുണ്ട് പ്രവർത്തനത്തിന്. വിദേശങ്ങളിലെ താഴ്ന്ന വരുമാനക്കാർക്കും പ്രവാസികളുടെ അനന്തര തലമുറകൾക്കും പ്രത്യേകം പരിഗണന നൽകുന്ന നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. 

ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഹോൾഡിങ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചിട്ടുള്ള കാര്യം ഞാൻ സൂചിപ്പിച്ചിരുന്നു. ഇത്തരം സംരംഭങ്ങളെ നിക്ഷേപകർക്ക് പരിചയപ്പെടുത്താൻ വേണ്ടി നോൺ റസിഡന്റ് കേരളൈറ്റ്‌സ് എമേർജിങ് എന്റർപ്രണേഴ്‌സ് മീറ്റ് ദുബായിൽ നടത്തിയത് നല്ല പ്രതികരണമാണുണർത്തിയത്. കൊച്ചിയിലെ സംരംഭക സമ്മേളനം - അസെൻഡ് - ഇതിന്റെ തുടർച്ചയാണ്.

നോർക്കാ റൂട്ട്‌സിന്റെ കീഴിലെ ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ, നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (എൻഡി പ്രേം) എന്നിവ എടുത്തുപറയേണ്ട മുൻകൈകളാണ്. വ്യവസായ സംരംഭക സാധ്യതകൾ അവതരിപ്പിക്കലാണ് ആദ്യത്തേതു കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. പുതിയ സംരംഭങ്ങൾക്ക് പണവും ഇളവും ഉറപ്പാക്കലാണ് രണ്ടാമത്തേതു കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം 791 പേർക്ക് 15 കോടി രൂപ സബ്‌സിഡിയായി നൽകാൻ ഇതുവഴി കഴിഞ്ഞു. പ്രവാസ ജീവിതത്തിനുശേഷം അവശരായി മടങ്ങുന്നവർക്കായുള്ള സാന്ത്വന പദ്ധതിയിലൂടെ പോയവർഷം 25 കോടി രൂപ അർഹരായവർക്കു നൽകി.
വിദേശത്തേക്കുള്ള കുടിയേറ്റത്തിൽ കബളിപ്പിക്കപ്പെടില്ല തൊഴിലാളികൾ എന്നുറപ്പുവരുത്തുന്നുണ്ട് കേരളത്തിൽനിന്ന് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തയക്കാൻ വിദേശ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റിക്രൂട്ടിങ് ഏജൻസിയായ നോർക്ക റുട്ട്‌സ്. സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ എന്ന കടമ്പ കടക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനാണ് നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസ് സംവിധാനങ്ങൾ. നോർക്ക റൂട്ട്‌സ് സേവനം ഏറ്റവും എളുപ്പത്തിൽ ലഭ്യമാവും എന്നുറപ്പിക്കാനാണ് പ്രവാസി ഐഡി കാർഡ് സംവിധാനം ഏർപ്പെടുത്തിയത്. കാർഡുള്ളവർക്ക് അപകട ഇൻഷുറൻസ് സംവിധാനം വേറെ. നാലുലക്ഷം പേർ ഇതിനകം ഈ കാർഡ് കൈപറ്റിയിട്ടുണ്ട്.

ഗൾഫിലുള്ളവർക്ക് വിവരങ്ങളറിയാനുള്ള ഗ്ലോബൽ കോൺടാക്ട് സെന്റർ, വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കാനുള്ള നൈപുണ്യ വികസന പദ്ധതി, കൂടുതൽ വിമാന സർവീസ്, പ്രവാസി ഐഡി കാർഡുള്ളവർക്ക് ഒമാൻ എയർലൈൻസിലെ ഏഴു ശതമാനം ഇളവ്, അസുഖബാധിതരെയും മരണപ്പെടുന്നവരെയും സൗജന്യമായി എത്തിക്കുന്ന നോർക്ക എമർജൻസി ആംബുലൻസ് പദ്ധതി, പ്രവാസി പെൻഷൻ നാലിരട്ടിയായി ഉയർത്തിയ നടപടി, ഭവനസമുച്ചയ നിർമാണങ്ങൾ, എൻജിനീയറിങ് കോളേജ്, മെഡിക്കൽ കോളേജ് എന്നിവ സ്ഥാപിക്കുന്ന നടപടികൾ എന്നിവയും എടുത്തുപറയേണ്ടതുണ്ട്.

ഗൾഫ് നാടുകളിലും മറ്റും വിഷമാവസ്ഥയിൽ പെടുന്നവരെക്കുറിച്ച് ഗവൺമെന്റിന് വലിയ കരുതലുണ്ട്. ആ കരുതലാണ് ഷാർജാ സുൽത്താനുമായുള്ള ചർച്ചയിലൂടെ തടവിൽ നിന്നു 149 പേരെ വിട്ടയക്കുന്ന മനുഷ്യത്വപൂർണമായ തലത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്.

പ്രവാസികൾ പല തലങ്ങളിലുള്ള പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. നിലനിൽപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മുതൽ വളർച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വരെയുണ്ട്. കുടിയേറ്റത്തെയും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തെയും ബാധിക്കുന്ന ദേശീയ നയമോ നിയമമോ ഇല്ല എന്നതു തന്നെ ഗുരുതരമായ പ്രശ്‌നമാണ്. പ്രവാസികളുടെ പ്രശ്‌നങ്ങൾ കണ്ടില്ല എന്നു നടിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ മനോഭാവം നീതിക്കോ മനുഷ്യത്വത്തിനോ നിരക്കുന്നതല്ല. പ്രവാസികളുടെ ജീവിതക്ഷേമം മുൻനിർത്തിയുള്ള നിയമനിർമാണങ്ങൾക്കായി കേന്ദ്രത്തിനു മേൽ എല്ലാ വിധത്തിലും സമ്മർദം ചെലുത്തുമെന്ന് അറിയിക്കട്ടെ. 

പ്രവാസികൾ അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് രാഷ്ട്രത്തിന്റെ വിദേശനാണ്യ ശേഖരം കനക്കുന്നു. എന്നാൽ, ഇവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കേന്ദ്രത്തിനു സമയമില്ല താനും. ഈ അവസ്ഥ തുടരാൻ പറ്റില്ല. വിദേശനാണ്യ ശേഖരം കേന്ദ്രത്തിനും അതുണ്ടാക്കിത്തരുന്നവരുടെ ക്ഷേമം ഉറപ്പാക്കാനുള്ള ചുമതല സംസ്ഥാനത്തിനും എന്നതാണു കേന്ദ്ര മനോഭാവം. ഇതു നിർഭാഗ്യകരമാണ്. ഇക്കാര്യം നമ്മൾ ചൂണ്ടിക്കാട്ടുന്നത്, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു നമുക്കു ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തുകൊണ്ടുതന്നെയാണ് എന്ന കാര്യം കേന്ദ്രത്തെ ഓർമിപ്പിക്കേണ്ടതുണ്ട്.

കുടിയേറ്റത്തിനാഗ്രഹിക്കുന്നവർക്ക് ശരിയായ വിവരം നൽകാനോ അവരുടെ സുരക്ഷയ്ക്കായി ഇടപെടാനോ കേന്ദ്രത്തിനു സംവിധാനങ്ങളില്ല. ഈ സാഹചര്യത്തിലാണ്, പ്രീ ഡിപ്പാർച്ചർ ട്രെയിനിങ് നൽകാൻ നമ്മൾ നിശ്ചയിച്ചത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയാണ് പുറംലോകത്തിനു വേണ്ടത്. നൈപുണ്യവർധന ഉറപ്പാക്കാനും കേന്ദ്രത്തിന് പരിപാടിയില്ല.

ഈ സാഹചര്യത്തിലാണ്, ലോക കേരളസഭയുടെ കഴിഞ്ഞ സമ്മേളനത്തിൽ നടന്ന ചർച്ചയുടെ കൂടി അടിസ്ഥാനത്തിൽ നമ്മൾ നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിച്ചത്. ഏതു രംഗത്തെ നൈപുണ്യമാണ് ഓരോ രാജ്യത്തിനും ആവശ്യമെന്നതറിഞ്ഞ്, ആ രംഗത്തെ നൈപുണ്യ വർധനയിൽ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള മാറ്റം ഇനി ഉണ്ടാവണം. തൊഴിൽരേഖ പരിശോധിച്ച് യഥാർത്ഥമാണ് എന്നുറപ്പുവരുത്തേണ്ടത് കേന്ദ്രമാണ്. കേന്ദ്രം ഇതു ചെയ്യാത്തതുകൊണ്ട് തട്ടിപ്പിൽ കുടുങ്ങിപ്പോകുന്ന നിരവധി പേരുണ്ട്. കേന്ദ്രം ഇടപെടാത്ത ഇക്കാര്യത്തിൽ സംസ്ഥാനം കൂടുതൽ ശ്രദ്ധവെയ്ക്കും.
വേതനം തടഞ്ഞുവെയ്ക്കൽ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ തുടങ്ങിയവയുടെയൊക്കെ കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ എംബസികളെ സജ്ജമാക്കാൻ കേന്ദ്രം ശ്രദ്ധിക്കണം. നിർഭാഗ്യവശാൽ അതും ഉണ്ടാവുന്നില്ല. ഇവിടെയും കേന്ദ്രം ശ്രദ്ധിക്കാത്തിടത്ത് കേരള സർക്കാർ ശ്രദ്ധിക്കുന്നു. പ്രവാസി ലീഗൽ സെൽ ഇവിടെ വലിയ ആശ്വാസമാവുന്നുണ്ട്.

പ്രവാസികളുടെ ക്ഷേമത്തിനായി ഭാവനാപൂർണമായ പദ്ധതികളുമായി ലോക കേരളസഭ മുമ്പോട്ടുപോവും. കഷ്ടതകളനുഭവിക്കുന്ന മലയാളികൾക്കായി ഒരു ഫണ്ട് രൂപീകരിക്കുക എന്നതു പ്രധാനമാണ്. ധനശേഷിയുള്ള പ്രവാസികളുടെ സഹായം, പ്രവാസി കമ്പനികളുടെ സി എസ് ആർ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്താൻ കഴിയണം.

തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസ പ്രശ്‌നം ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ്. ദേശീയതലത്തിൽ ഇത്തരം പദ്ധതികളൊന്നുമില്ല. നോർക്കയും പ്രവാസി ക്ഷേമനിധി ബോർഡും ചെയ്യുന്ന കാര്യങ്ങൾ വിപുലവും ശക്തവുമാക്കണം. പ്രവാസി സമൂഹത്തിന്റെയും കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ഓഹരികളോടെയുള്ള ഒരു കൺസോർഷ്യം ആലോചിക്കാവുന്നതാണ്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.
ഇക്കാര്യങ്ങളൊക്കെ പശ്ചാത്തലത്തിൽ വെച്ചു നോക്കുമ്പോൾ ലോക കേരളസഭ അടിയന്തരമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, കേന്ദ്രത്തെക്കൊണ്ട് ഒരു ദേശീയ കുടിയേറ്റ നയം നടപ്പാക്കിക്കുന്നതിലാണ്. വിദേശനാണ്യം നേടിത്തരുന്നവർക്ക് ചില കാര്യങ്ങൾ ചെയ്തുകൊടുക്കാൻ കേന്ദ്രത്തിന് ചുമതലയുണ്ട്. അതിന് ഊന്നൽ നൽകുന്ന നയമാണ് കേന്ദ്രം പ്രഖ്യാപിക്കേണ്ടത്. ലോക കേരളസഭ അതിനായി ശ്രമിക്കണം.

1983ലെ എമിഗ്രേഷൻ ആക്ട്, പൗരനെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ കുടിയേറ്റ പരിശോധന ആവശ്യമുള്ളവനെന്നും അല്ലാത്തവനെന്നും തിരിക്കുന്നു. ഇത് ആതിഥേയ രാജ്യത്ത് വലിയ ഒരു വിഭാഗം തൊഴിലാളികളുടെ നില പരുങ്ങലിലാക്കി. ഫിലിപൈൻസ് പോലുള്ള രാജ്യങ്ങൾ കുടിയേറ്റം സുഗമമാക്കിയപ്പോൾ ഇവിടെ കർക്കശമാക്കി. കേന്ദ്രം പുതിയ ഒരു എമിഗ്രേഷൻ ബില്ലിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാൽ, ഇടനിലക്കാരെ നിയന്ത്രിക്കൽ, കുടിയേറ്റ പരിശോധനാ കാര്യത്തിലെ വേർതിരിവ് തുടങ്ങിയ കാര്യങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തുമെന്നതിന്റെ സൂചനയില്ല.

കേന്ദ്രം ചടങ്ങുകളിലും ആഘോഷങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്നു. പ്രവാസി ഭാരതീയ ദിവസ് ആചരിക്കും. എന്നാൽ, പ്രവാസിക്ഷേമത്തിന് ഒരു പദ്ധതിയും പ്രഖ്യാപിക്കുകയില്ല. കേന്ദ്രത്തിനു പോലും മാതൃകയാവുന്ന തരത്തിലുള്ള കാര്യങ്ങളാണു കേരളം ചെയ്യുന്നത്. അതു ശ്രദ്ധിക്കാൻ അവർക്കാകട്ടെ സമയവുമില്ല. കേരളത്തിന്റെ പ്രവാസി സംവിധാനങ്ങൾ ആന്ധ്രപ്രദേശിനു പോലും മാതൃകയായിട്ടുണ്ട്.

പ്രവാസിസമൂഹത്തിന്, നമ്മുടെ ഭാഷയും സംസ്‌കാരവും വിലപ്പെട്ടതാണ്. അത് അങ്ങനെതന്നെ തുടരുന്നതിനുള്ള സംവിധാനങ്ങൾ ഉറപ്പുനൽകാൻ ലോക കേരളസഭ മുൻകൈ എടുക്കേണ്ടതുണ്ട്. പുറംലോകത്തെ സാഹിത്യ പ്രതിഭകളെ ആദരിക്കാനുള്ള സംവിധാനങ്ങൾ ലോക കേരളസഭ രൂപപ്പെടുത്തണം. ഇവിടുത്തെ കലാപ്രതിഭകളെ അവിടെയുള്ളവരെ പരിശീലിപ്പിക്കാനയക്കണം. കലാമണ്ഡലം പോലുള്ളവയിൽ ഹ്രസ്വകാല കോഴ്‌സുകൾ ചെയ്യാൻ അവിടെയുള്ള കലാപ്രതിഭകൾക്ക് അവസരമൊരുക്കണം.

പ്രവാസിസമൂഹം എന്നു പറയുമ്പോൾ വിദേശത്തേക്ക് പോയവരുടെ കാര്യം മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കു പോയവരുടെ കാര്യങ്ങളെ കൂടി കാണേണ്ടതുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ള കേരളീയ പ്രവാസികളുടെ സംഖ്യ 2015-18 ഘട്ടത്തിൽ ഏഴുലക്ഷത്തിൽ നിന്ന അഞ്ചേകാൽ ലക്ഷമായി കുറഞ്ഞതായാണ് കാണുന്നത്. ഇവിടങ്ങളിലുള്ളവരുടെ ക്ഷേമ സുരക്ഷിതത്വ കാര്യങ്ങളിൽ അതതു സംസ്ഥാന ഭരണങ്ങളിലൂടെയല്ലാതെ നമുക്ക് ഇടപെടുക
വയ്യ. അത് പരിമിതിക്കുള്ളിൽനിന്നു ചെയ്യുന്നുണ്ട്. എന്നാൽ, ഭാഷ-സംസ്‌കാരം എന്നീ കാര്യങ്ങളിൽ നേരിട്ടുതന്നെ പലതും ചെയ്യാനാവും. മലയാള മിഷൻ പോലെയുള്ളവ അക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.

നാടിനും പുറംനാടിനുമിടയിൽ പാലമായി വർത്തിക്കേണ്ടതുണ്ട് പ്രവാസിസമൂഹം. അറിവുകൾ, ആശയങ്ങൾ, നൈപുണ്യം, സാങ്കേതികജ്ഞാനം, വിഭവങ്ങൾ എന്നിവയൊക്കെ ആ പാലം വഴി ഇവിടേക്കും ഒഴുകിയെത്തണം. വിഭവത്തിന്റെ കാര്യത്തിൽ മാത്രമായിരുന്നു മുമ്പൊക്കെ ശ്രദ്ധ. ഇനി അതല്ല; അറിവും നൈപുണ്യവും ഒക്കെ എത്തണം. അവ നമ്മുടെ സമൂഹത്തെ, പുതു തലമുറകളെ നവീകരിച്ചു ശക്തിപ്പെടുത്തണം.
മൂലധന നിക്ഷേപത്തിനു പ്രാധാന്യമില്ല എന്നല്ല ഇതുകൊണ്ടുദ്ദേശിച്ചത്. രണ്ടുതരത്തിലുള്ള മൂലധന നിക്ഷേപം ഉണ്ടാവുന്നുണ്ട്. കേരളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഓഹരികളിലും മറ്റുമുള്ള നിക്ഷേപമാണ് ഒന്ന്. കേരളം ആസ്ഥാനമായുള്ള പല കമ്പനികൾക്കും ഓഹരി കമ്പോളത്തിലൂടെയും കടപ്പത്രത്തിലൂടെയും മറ്റും പ്രവാസി മൂലധനം നല്ല നിലയിൽ സ്വരൂപിക്കാൻ കഴിയുന്നുണ്ട്. സ്ഥാപനത്തിന്റെ മാനേജ്‌മെന്റിൽ നേരിട്ടു പങ്കാളിത്തമില്ലാത്ത ഇത്തരം നിക്ഷേപം ഒന്ന്. 

ഇതിനു പുറമെയാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ഉത്തരവാദിത്വം കൂടി ഏറ്റെടുത്തുകൊണ്ട് നടത്തുന്ന മൂലധന നിക്ഷേപം. സമീപകാലത്ത് വലിയ സംരംഭങ്ങളിൽ ഇത്തരത്തിലുള്ള പ്രവാസി പങ്കാളിത്തം കാണാം. വിമാനത്താവളം, വിപണനകേന്ദ്രം, കൺവൻഷൻ സെന്റർ, വിദ്യാഭ്യാസ സ്ഥാപനം, മൾടി സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയവ ഇതിൽപ്പെടും.

അടുത്തകാലത്ത് ശ്രദ്ധിക്കേണ്ട പുതിയ ഒരു പ്രവണത പുറം നാടുകളിൽ നിക്ഷേപ സംരംഭകത്വം തെളിയിച്ചവരിൽ നല്ല ഒരു ഭാഗം സ്വന്തം നാട്ടിലും നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നു എന്നതാണ്. അവരുടെ ആഗ്രഹങ്ങൾക്കൊത്ത് ഉയർന്നുനിൽക്കുന്ന പ്രൊജക്ടുകൾ ഇല്ലായിരുന്നു മുമ്പ്. എന്നാലിന്ന് അടിസ്ഥാന വികസനമടക്കമുള്ള കാര്യങ്ങളിലൂടെ, വ്യവസായ സംരംഭങ്ങളിലൂടെ, പ്രവാസി ചിട്ടിയിലൂടെ, പ്രവാസി ഡിവിഡന്റ് പദ്ധതിയിലൂടെ പല പ്രൊജക്ടുകൾ നമ്മൾ മുമ്പോട്ടുവെയ്ക്കുന്നു. 

കേരളത്തിലെ മൂലധനം വളരുന്നതു വലിയ ഒരു പരിധിവരെ കേരളത്തിനു പുറത്താണ് എന്ന പോരായ്മ നാം ആദ്യ ലോക കേരളസഭാ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആ പോരായ്മ പരിഹരിക്കാൻ വേണ്ട സംവിധാനങ്ങൾ നാം രണ്ടാം സമ്മേളനത്തിന്റെ ഘട്ടമായപ്പോഴേക്ക് ഒരുക്കി എന്നു ചുരുക്കം.
ഈ സഭയുടെ സ്വഭാവഘടനയെക്കുറിച്ച് ഒന്ന് ഓർമിപ്പിക്കട്ടെ. എല്ലാ അംഗങ്ങളും ഒരുമിച്ചു പിരിഞ്ഞ് സഭ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാവാത്ത രീതിയിലാണിത് ക്രമീകരിച്ചിട്ടുള്ളത് എന്നതു നിങ്ങൾക്കറിയാമല്ലൊ. രണ്ടു സമ്മേളനങ്ങൾക്കിടയിൽ ഉത്തരവാദിത്വം നിറവേറ്റുന്നതു പ്രധാനമായും സെക്രട്ടറിയറ്റാണ്. സബ് കമ്മിറ്റികളുടെ തീരുമാനങ്ങൾ ഫലപ്രദമാംവിധം നാം പ്രായോഗികമാക്കുന്നുണ്ട്. പ്രവാസിസമൂഹം വലിയതോതിലുള്ള മറ്റു സംസ്ഥാനങ്ങളെ കൂടി ഉൾക്കൊള്ളിച്ചുള്ള ആശയ കൈമാറ്റങ്ങൾക്കും ആശയ സമന്വയങ്ങൾക്കും യോജിച്ച നീക്കങ്ങൾക്കുമുള്ള വേദി കൂടിയാവണം ഇടവെളകളിൽ ഈ സഭ.

വളരെ ഗൗരവത്തോടെയാണ് ലോക കേരളസഭയുടെ അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും സർക്കാർ കാണുന്നത്. മന്ത്രിമാർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം എന്നിവ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തീരുമാനങ്ങൾ സർക്കാരും തദ്ദേശ സമിതികളും നടപ്പാക്കുക തന്നെ ചെയ്യും.
രണ്ടാം സമ്മേളനത്തിന്റെ ഏറ്റവും പ്രധാന തീരുമാനമായി വരേണ്ട ഒരു കാര്യം ലോക കേരളസഭ രൂപീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിന്റെ സ്ഥാനത്ത് ലോക കേരളസഭാ നിയമം യാഥാർത്ഥ്യമാക്കുക എന്നതാണ്. ഇങ്ങനെയൊരു നിയമം നിർദേശിക്കാനുള്ള അധികാരം നിയമസഭയ്ക്കുണ്ട്. ആദ്യം ഗവൺമെന്റും പിന്നീട് നിയമസഭയും പരിഗണിക്കേണ്ട ലോക കേരളസഭാ ബില്ലിന്റെ ഒരു പ്രാഥമിക കരട് നിങ്ങളുടെ ചർച്ചയ്ക്കു വരും. ഈ കരട് വികസിപിച്ച് നിയമസഭയുടെ പരിഗണനക്കു സമർപ്പിക്കുക എന്നതാണ് ഒരു പ്രധാന അജണ്ട. ലോക കേരളത്തിന്റെ പൊതു ജനാധിപത്യവേദി എന്ന നിലയ്ക്ക് നിയമപരമായ ദാർഢ്യം ഇതിനു നൽകാനുദ്ദേശിച്ചുള്ളതാണ് ഇൗ ബില്ല്.

കുടിയേറ്റം, അഭയാർത്ഥി പ്രശ്‌നം തുടങ്ങിയവ സംബന്ധിച്ച നയ-നിയമ നിർമാണ വേദികളിലും മറ്റും സജീവമായി ഇടപെടുക എന്നതാണ് ഇനി ഈ സഭയുടെ മറ്റൊരു ദൗത്യം. ഏറ്റവുമധികം പ്രവാസികളുള്ളതും ഏറ്റവുമധികം പ്രവാസി പണം കൈപ്പറ്റുന്നതുമായ സമൂഹമെന്ന നിലയ്ക്ക് ഇക്കാര്യത്തിൽ നമുക്ക് വലിയ ഒരു ഉത്തരവാദിത്വം തന്നെയുണ്ട്. പ്രവാസികളുടെ മനുഷ്യാവകാശങ്ങൾ മുതൽ തൊഴിലവകാശങ്ങൾ വരെ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാവണം ഇത്. പ്രധാനപ്പെട്ട മറ്റു ദൗത്യങ്ങൾ പ്രവാസജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുക, ചൂഷണരഹിതമായ സാധ്യതകൾ കണ്ടെത്തുക, നൈപുണ്യ പരിശീലനം അടക്കമുള്ളവയിലൂടെ അവസരങ്ങൾ ഉപയോഗിക്കാൻ പുതുതലമുറകളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ്.

ഇനി വേണ്ട മറ്റൊരു ഇടപെടൽ, പ്രവാസിക്ഷേമ രംഗത്താണ്. പ്രവാസിക്ഷേമ ബോർഡിന്റെ പ്രവർത്തനം കൂടുതൽ വിപുലവും കാര്യക്ഷമവുമാക്കുകയാണ്. ഇതിലേക്ക് സംസ്ഥാന സർക്കാർ നൽകുന്ന വിഹിതം ഇനിയും വർധിപ്പിക്കാനാവും. എന്നാൽ, അതിനു പരിമിതികളുണ്ട്. ഈ പരിമിതികളെ കേന്ദ്ര സർക്കാർ, ആതിഥേയ രാജ്യങ്ങൾ, തൊഴിൽദാതാക്കൾ തുടങ്ങിയവരുടെ സംഭാവനകൾ ഉറപ്പാക്കി പരിഹരിക്കാൻ കഴിയണം.

ഇനിയുള്ള ഒന്ന്, തിരിച്ചെത്തുന്ന പ്രവാസികൾക്ക് തൊഴിലും തൊഴിൽ സംരംഭങ്ങളും ഉറപ്പാക്കലാണ്. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വായ്പ, സഹകരണ സംഘവും മറ്റും രൂപീകരിച്ചു മുമ്പോട്ടുപോകാവുന്ന അവസ്ഥ തുടങ്ങിയവ ഉറപ്പാക്കാനുള്ള ഇടപെടൽ ഇവിടെ പ്രധാനമാണ്.

മറ്റൊരു പ്രധാന കാര്യം നിക്ഷേപത്തിനുള്ള അവസരമൊരുക്കലാണ്. പ്രവാസി ചിട്ടി, ഡിവിഡന്റ് ബോണ്ട് തുടങ്ങിയ ആകർഷകവും സുരക്ഷിതവുമായ നിക്ഷേപ അവസരങ്ങളിലേക്ക് ഇവരെ എത്തിക്കാൻ കഴിയണം. ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി നിക്ഷേപ കമ്പനിയും അവസരങ്ങൾ തുറന്നുതരുന്നുണ്ട്. നേരിട്ടുള്ള നിക്ഷേപ അവസരങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിലേക്കൊക്കെ പ്രാപ്തിയുള്ളവരെ ആകർഷിക്കാൻ കഴിയണം.

ഇന്ത്യയിലെ പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ പഠിച്ച് വേണ്ട കാര്യങ്ങൾ നിർദേശിക്കുക, നമ്മുടെ ഭാഷ, സംസ്‌കാരം എന്നിവ ലോകത്തിന്റെ നാനാ ദിക്കിലുമെത്തിച്ച് 'മലയാളി'-എന്ന മേൽവിലാസത്തിൽ അഭിമാനിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവയും നിങ്ങൾ പരിഗണിക്കേണ്ട പ്രധാന കാര്യങ്ങളാണ്.

ക്രിയാത്മകമായ നിർദേശങ്ങൾ മുമ്പോട്ടുവെയ്ക്കുന്ന ചർച്ചകളിലൂടെ ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തെ നിങ്ങൾ അർത്ഥപൂർണമാക്കുമെന്ന വിശ്വാസത്തോടെ കരടുസമീപന രേഖ അവതരിപ്പിച്ചുകൊണ്ടുള്ള ഈ സംഭാഷണം ഉപസംഹരിക്കുന്നു. നന്ദി.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !