കണ്ണൂര്‍: ഉറങ്ങാന്‍ കിടന്ന ഒന്നരവയസ്സുകാരനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തതിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ശരണ്യ സ്വന്തം കുട്ടിയെ കൊലപ്പെടുത്തിയത്.
പോലീസിനോട് ശരണ്യ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ വൈകിട്ടോടെ ശരണ്യയുടെ അറസ്റ്റ് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മനഃസാക്ഷിയെ നടക്കുന്ന ക്രൂരകൃത്യമാണ് ശരണ്യ നടത്തിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
മറ്റൊരാളോടുള്ള അടുപ്പം
ഭര്‍ത്താവ് പ്രണവുമായി അകന്നു കഴിഞ്ഞ ശരണ്യ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനാല്‍ കുഞ്ഞിനെ ഒഴിവാക്കാനായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്‍റ നിഗമനം. കൊലപാതക വിവരം പുറത്തായി പോലീസ് കേസെടുത്താല്‍ പ്രണവിനെ കുടുക്കാനുള്ള നീക്കവും ശരണ്യ നടത്തിയിരുന്നു.
ഭര്‍ത്താവിനെ കുടുക്കാന്‍
അകന്നു കഴിയുകയായിരുന്നെങ്കിലും കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന് തലേന്ന് പ്രണവിനെ ശരണ്യ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. പുലര്‍ച്ചെ കുഞ്ഞുമായി തനിച്ച് കടപ്പുറത്ത് എത്തിയ ശരണ്യ കുഞ്ഞിനെ കടല്‍ ഭിത്തിയിലെ കരിങ്കല്‍ക്കൂട്ടത്തിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഉച്ചത്തില്‍ കരഞ്ഞതോടെ
കരിങ്കല്ലില്‍ വീണ കുഞ്ഞ് ഉച്ചത്തില്‍ കരഞ്ഞതോടെ, താഴെ ഇറങ്ങി ചെന്ന് ശരണ്യ ഒരിക്കല്‍കൂടി കുഞ്ഞിനെ എടുത്ത് പാറയിലേക്ക് എറിഞ്ഞ് മരണം ഉറപ്പാക്കുകായിരുന്നു. പിന്നീട് ഒന്നുമറിയാത്ത പോലെ വീട്ടില്‍ പോയി കിടന്നുറങ്ങി. കല്ലില്‍ ശക്തമായി തലയടിച്ചാണ് കുഞ്ഞിന്‍റെ മരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കല്‍ക്കെട്ടില്‍
രാവിലെയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതാണെന്നും ശരണ്യ വിളിച്ചു പറയുന്നത്. കടലില്‍ അകപ്പെട്ട കുട്ടിയുടെ മൃതദേഹം കിട്ടില്ലെന്നായിരുന്നു ശരണ്യ കരുതിയിരുന്നത്. പക്ഷെ തിരയില്‍ മൃതദേഹം തിരിച്ചെത്തി കല്‍ക്കെട്ടില്‍ കുടുങ്ങുകയായിരുന്നു.
പോലീസിന്‍റെ സംശയ മുന
കുഞ്ഞിന്‍റെ അച്ഛന്‍ പ്രണവിന് നേര്‍ക്കായിരുന്നു ആദ്യം പോലീസിന്‍റെ സംശയ മുന നീണ്ടത്. രണ്ട് ദിവസത്തോളം ഇയാളേയും ചോദ്യം ചെയ്തിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്‍റേയും മണലിന്‍റേയും സാന്നിധ്യം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.
നിര്‍ണായക തെളിവ്
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറസന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെതി വീട് പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് പ്രതിയെ കുടുക്കാനുള്ള നിര്‍ണായക തെളിവ് ലഭിച്ചത്. വസ്ത്രത്തിലെ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ശരണ്യ പതറുകയായിരുന്നു.
കുറ്റസമ്മതം
വസ്ത്രത്തിലെ ഉപ്പിന്‍റെ സാന്നിധ്യത്തില്‍ പിടിച്ച് പോലീസ് ചോദ്യം ചെയ്യല്‍ ശക്തമാക്കിയതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ശരണ്യ ഒടുവില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ശരണ്യയുടെ കാമുകന്‍ കൊലപാതകത്തില്‍ പങ്കില്ലെന്നാണ് നിലവില്‍ പോലീസിന്‍റെ നിഗമനം. ഇദ്ദേഹത്തേയും പോലീസ് ചോദ്യം ചെയ്തതായിട്ടാണ് സൂചന.
ആദ്യ പരാതി
ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്‍റെ മൃതദേഹം കഴിഞ്ഞ ദിവസമായിരുന്നു തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്. ദേഹമാസകലം മുറിവുകളോടെ പാറക്കെട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അടച്ചിട്ട വീട്ടില്‍ തന്നോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ രാവിലെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരസ്പരം ആരോപണം
പ്രണവിന്‍റെ പരാതിക്ക് പിന്നാലെ, പ്രണവിനെതിരെ സംശയമുന്നയിച്ച് ശരണ്യയുടെ ബന്ധുവും പോലീസില്‍ പരാതി നല്‍കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പോലീസിനെ കുഴക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !