മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് (28-05-2020)

0

84 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. ഇതില്‍ അഞ്ചുപേരൊഴികെ രോഗം ബാധിച്ചവര്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നും 48 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. ഇന്ന് 3 പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി.

ഇന്ന് ഒരു മരണവുമുണ്ടായി. തെലങ്കാന സ്വദേശിയായ അഞ്ജയ്യ (68) ആണ് മരണമടഞ്ഞത്. തെലങ്കാനയിലേക്കു പോകേണ്ട അദ്ദേഹവും
കുടുംബവും 22ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനില്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ഇന്ന് പോസിറ്റീവായവരില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്നു വന്നവരാണ്. തമിഴ്നാട് 9, കര്‍ണാടക 3, ഗുജറാത്ത് 2, ഡെല്‍ഹി 2, ആന്ധ്ര 1, സമ്പര്‍ക്കം 5 എന്നിങ്ങനെയാണ് മറ്റ് പോസിറ്റീവ് കേസുകള്‍.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.

ഇതുവരെ 1088 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 526 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,15,297 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,14,305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലോ ആണ്. 992 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 210 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 60,685 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 58,460 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 9,937 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9,217 നെഗറ്റീവായിട്ടുണ്ട്. ആകെ 82 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് പുതുതായി 6 ഹോട്ട്സ്പോട്ട്. കാസര്‍കോട് മൂന്നും പാലക്കാട്ടെ രണ്ടു പഞ്ചായത്തുകളും കോട്ടയത്തെ ചങ്ങനാശേരി മുനിസിപ്പാലിറ്റിയുമാണ് പുതുതായി ഹോട്ട്സ്പോട്ടായത്.

ഏറ്റവും കൂടുതല്‍ ആളുകള്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് പാലക്കാട് ജില്ലയിലാണ്- 105 പേര്‍. കണ്ണൂരില്‍ 93 പേരും കാസര്‍കോട് 63 പേരുമാണ് ചികിത്സയില്‍. മലപ്പുറത്ത് 52.

സാമൂഹിക സന്നദ്ധസേന

ജനങ്ങളാകെ ഒത്തുചേര്‍ന്നാണ് കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്നത്. നാം അടുത്ത കാലത്ത് രൂപം കൊടുത്ത സാമൂഹിക സന്നദ്ധസേനയിലെ വളണ്ടിയര്‍മാര്‍ ഈ പോരാട്ടത്തില്‍ തികഞ്ഞ അര്‍പ്പണബോധത്തോടെ രംഗത്തുണ്ട് എന്നത് കേരളത്തിന് അഭിമാനമാണ്.

പ്രാദേശിക തലത്തില്‍, പൊലീസിനൊപ്പം പട്രോളിങ്ങിലും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും അവര്‍ ഇപ്പോള്‍ പങ്കാളികളാണ്. ജനങ്ങള്‍ക്ക് അവശ്യ മരുന്നുകള്‍ എത്തിക്കുക, വീടുകളില്‍ ക്വറന്‍റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുക മുതലായ സേവനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം അവര്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചുവരികയാണ്. വയോജനങ്ങളെ സഹായിക്കുന്ന വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ടും വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.

ദുരന്ത പ്രതികരണത്തില്‍ യുവജനശക്തിയെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം ആദ്യം സാമൂഹിക സന്നദ്ധസേന രൂപീകരിച്ചത്. ജനസംഖ്യയിലെ നൂറുപേര്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ 3.4 ലക്ഷം പേരുടെ സേനയാണ് ലക്ഷ്യമിട്ടത്. എന്നാല്‍, ഇതിനകം തന്നെ 3.37 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

മിക്കവാറും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധസേനയുടെ സാന്നിധ്യമുണ്ട് എന്നത് സവിശേഷതയാണ്. കോവിഡ് പ്രതിരോധത്തിന് വാര്‍ഡ്തല സമിതികളുമായി വളണ്ടിയര്‍മാര്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് തിരുമാനിച്ചിട്ടുണ്ട്. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണം. ദുരന്തപ്രതികരണ രംഗത്ത് ഫയര്‍ ആന്‍റ് റസ്ക്യൂ സേനയോടും പൊലീസിനോടും ഒപ്പം ഇവര്‍ പ്രവര്‍ത്തിക്കും. ഈ രീതിയില്‍ അവര്‍ക്ക് നല്ല പ്രായോഗിക പരിശീലനം ലഭിക്കും.

വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്. കോവിഡ് 19ന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഓണ്‍ലൈന്‍ പരിശീലനമായിരിക്കും ആദ്യഘട്ടത്തില്‍. ജൂണ്‍ 15നു മുമ്പ് 20,000 പേര്‍ക്ക് പരിശീലനം നല്‍കും. ജൂലൈ മാസം 80,000 പേര്‍ക്കും ആഗസ്റ്റില്‍ ഒരു ലക്ഷം പേര്‍ക്കും പരിശീലനം നല്‍കും.

മഴക്കാലത്തെ കെടുതികള്‍ നേരിടുന്നതിനും വളണ്ടിയര്‍ സേനയുടെ സേവനം ഉപയോഗിക്കും. ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നുവല്ലോ. ശുചീകരണത്തില്‍ മറ്റു വിഭാഗങ്ങളോടൊപ്പം സന്നദ്ധസേന വളണ്ടിയര്‍മാരും രംഗത്തുണ്ടാകും. കോവിഡ് 19 രോഗത്തില്‍ നിന്ന് പ്രായമായവരെയും കുട്ടികളെയും മറ്റു രോഗങ്ങള്‍ ഉള്ളവരെയും സംരക്ഷിക്കുന്നതിലും (റിവേഴ്സ് ക്വാറന്‍റൈന്‍) സേനയക്ക് നല്ല പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കാണുന്നത്.

2018ലെ മഹാപ്രളയത്തിലും 2019ലെ കാലവര്‍ഷക്കെടുതിയിലും ജനങ്ങളെ രക്ഷപ്പെടുത്താനും അവര്‍ക്ക് സഹായമെത്തിക്കാനും നമ്മുടെ യുവജനങ്ങള്‍ നടത്തിയ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഈ അനുഭവത്തിന്‍റെ കൂടി വെളിച്ചത്തിലാണ് സാമൂഹിക സന്നദ്ധസേന എന്ന ആശയം കേരളം പ്രാവര്‍ത്തികമാക്കിയത്. സാമൂഹിക സന്നദ്ധ പ്രവര്‍ത്തനത്തില്‍ കേരളത്തിന്‍റെ മാതൃകയായിരിക്കും ഈ സേന എന്ന കാര്യത്തില്‍ സംശയമില്ല. സേവനതല്‍പരതയോടെ ഈ സേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ വളണ്ടിയര്‍മാരെയും സര്‍ക്കാരിന് വേണ്ടി അഭിവാദ്യം ചെയ്യുന്നു.

വളണ്ടിയര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും.

ഇത് പ്രത്യേകമായ ഒരു കാലമാണ്. എല്ലാ മേഖലകളിലും മാറ്റം വരുത്തേണ്ട ഘട്ടവും. പഠനം പരമാവധി ഓണ്‍ലൈന്‍ വഴിയാക്കാന്‍ തീരുമാനിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെ നാളത്തേക്ക് അടച്ചിടുന്നതും ഒക്കെ അതിന്‍റെ ഭാഗമാണ്. എല്ലാ ജനങ്ങളും പ്രയാസം നേരിടുകയാണ്. തൊഴില്‍ നഷ്ടപ്പെട്ടവരും വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞവരുമാണ് നാട്ടിലാകെ. ഈ ഘട്ടത്തില്‍ അത്തരം ജനങ്ങളെ സഹായിക്കുക, അവരുടെ ഭാരം ലഘൂകരിക്കുക എന്നതാണ് നമ്മള്‍ ഓരോരുത്തരുടെയും ലക്ഷ്യം. അതിനു വിരുദ്ധമായി ചില പ്രവണതകളെങ്കിലും കാണാന്‍ കഴിയുന്നത്.  

അതിലൊന്ന് സ്വകാര്യ സ്കൂളുകള്‍ ഫീസ് കുത്തനെ കൂട്ടിയതാണ്. ചില സ്കൂളുകള്‍ വലിയ തുക ഫീസിനത്തില്‍ ഉയര്‍ത്തുകയും അത് അടച്ചതിന്‍റെ രസീതുമായി വന്നെങ്കില്‍ മാത്രമേ അടുത്ത വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ തരുകയുള്ളൂ എന്ന് പറയുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഒരു സ്കൂളിലും ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ല. പുതിയ സാഹചര്യത്തിനനുസൃതമായി പഠനരീതി ക്രമീകരിക്കുക, വേണ്ട മാറ്റങ്ങള്‍ വരുത്തുക എന്നിവയാണ് വിദ്യാഭ്യാസ മേഖലയില്‍ അടിയന്തര പ്രാധാന്യത്തോടെ നടക്കുന്ന കാര്യം. അത് സ്വകാര്യ സ്കൂളുകള്‍ക്കും ബാധകമാണ്. പ്രതിസന്ധികാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്ന, പിഴിഞ്ഞുകളയുമെന്ന നില സ്വീകരിക്കാന്‍ പാടില്ല.

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വിദേശമദ്യ വില്‍പന പുനരാരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ബെവ്ക്യൂ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വെര്‍ച്വല്‍ ക്യൂ മാനേജ്മെന്‍റ് സംവിധാനത്തിലൂടെയാണ് വില്‍പന. ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ആദ്യദിവസം 2.25 ലക്ഷത്തോളം പേരാണ്  ബെവ്ക്യൂ വഴിയുള്ള ടോക്കണ്‍ സേവനം ഉപയോഗപ്പെടുത്തിയത്.  ആദ്യദിവസമുണ്ടായ ചില സാങ്കേതികതടസ്സങ്ങള്‍ പരിഹരിച്ച് വെര്‍ച്വല്‍ ക്യൂ സംവിധാനം തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിദേശമദ്യവില്‍പ്പന പുനരാരംഭിച്ചത്.

ബെവ്കോയുടെ ആപ്പ് നിലവില്‍ വരുന്നതിനു മുമ്പുതന്നെ വ്യാജആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനെ ചുമതലപ്പെടുത്തി. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാരെന്ന്  കാണുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് എടുക്കും.

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ ചിലര്‍ ക്വാറന്‍റൈനില്‍ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായി കാണിച്ച് അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ മനഃപ്പൂര്‍വ്വം ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാവില്ല. ഇങ്ങനെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

വ്യാജവാര്‍ത്തകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡിനെക്കുറിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി നടപടി എടുക്കും.

മാസ്ക് ധരിക്കാത്ത 3251 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ക്വാറന്‍റൈന്‍ ലംഘിച്ച ആറുപേര്‍ക്കെതിരെ ഇന്ന് കേസെടുത്തു.

വ്യാജ പ്രചാരണം

കേരളത്തിന്‍റെ കോവിഡ് പ്രതിരോധം വ്യത്യസ്തമാകുന്നത് ജനങ്ങളുടെയും സര്‍ക്കാരിന്‍റെയും ഐക്യത്തിന്‍റെ ബലത്തിലാണ്. അതുകൊണ്ടാണ് ലോകത്തിന്‍റെ ശ്രദ്ധ ഇങ്ങോട്ടു തിരിയുന്നത്. എന്നാല്‍, അതിനെ വികൃതമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.

ഐസിഎംആറിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ പാലിച്ച് കോവിഡ് 19 വ്യാപനം തടയാന്‍ ശ്രമിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ ഇതു അംഗീകരിക്കുകയും കേരളത്തിന്‍റെ പ്രവര്‍ത്തനത്തെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തതാണ്. കേരള മാതൃക മറ്റു സംസ്ഥാനങ്ങള്‍ക്ക് പരിചയപ്പെടുത്തുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ അതു റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണ് സ്രവ പരിശോധന ഉണ്ടായിരുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നിരന്തരമായി ശ്രമിച്ച് സര്‍ക്കാര്‍ മേഖലയില്‍ 15 സ്ഥാപനങ്ങളില്‍ ടെസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തി. അവയ്ക്ക് ഐസിഎംആറിന്‍റെ അംഗീകാരവും നേടിയെടുത്തു. മാത്രമല്ല, അഞ്ച് സ്വകാര്യ ലാബുകള്‍ക്കും ഇപ്പോള്‍ ടെസ്റ്റിങ് അംഗീകാരമുണ്ട്. ആദ്യഘട്ടത്തില്‍ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറില്‍ നിന്നും ലഭിച്ചിരുന്നുള്ളു.

എന്നാല്‍, ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള ടെസ്റ്റിങ്ങിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ലഭിച്ച കിറ്റുകള്‍ നാം ശ്രദ്ധയോടെ വിനിയോഗിച്ചു. ഇപ്പോള്‍ പുറത്തുനിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയതോടെ കൂടുതല്‍ ടെസ്റ്റിന്‍റെ ആവശ്യം വന്നിരിക്കുകയാണ്. അത് കണക്കിലെടുത്ത് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചു. ദിവസം ശരാശരി 3,000 ടെസ്റ്റുകളാണ് ഇനി ചെയ്യുന്നത്.

ടെസ്റ്റ് ചെയ്യുന്നതിന് അതിന് ഐസിഎംസിആറിന്‍റെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശമുണ്ട്. അത് കാര്യക്ഷമതയോടെ ചെയ്യുന്നുണ്ട്. വ്യാപകമായി ആന്‍റിബോഡി ടെസ്റ്റ് നടത്താന്‍ നാം തീരുമാനിച്ചിരുന്നു. എന്നാല്‍, ഐസിഎംആര്‍ വഴി ലഭിച്ച കിറ്റുകള്‍ക്ക് ഗുണനിലവാരമുണ്ടായിരുന്നില്ല. അതു ഉപയോഗിക്കേണ്ടെന്ന് അവര്‍ തന്നെ നിര്‍ദേശിക്കുന്ന സ്ഥിതിയുണ്ടായി. അതുകാരണമാണ് ആന്‍റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ കഴിയാതിരുന്നത്.

സമൂഹത്തില്‍ രോഗം പടരുന്നുണ്ടോ എന്നറിയാനുള്ള സെന്‍റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റ് കേരളം നല്ല നിലയില്‍ നടത്തുന്നുണ്ട്. അങ്ങനെയാണ് സമൂഹവ്യാപനമുണ്ടായില്ല എന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയത്.  എന്നാല്‍, ഇന്നത്തെ സാഹചര്യം വിലയിരുത്തിയാല്‍ നാളെ സാമൂഹ്യവ്യാപനം ഉണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല.

ഐസിഎംആര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ജലദോഷപ്പനിയുള്ളവരെയും ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കാരണം, കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് ജലദോഷപ്പനി ബാധിച്ചവരിലും കാണുന്നത്.

സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കിലും വ്യക്തമാകും. കാരണം, ഇവിടെ ജനങ്ങള്‍ ജാഗ്രതയോടെ ഒറ്റക്കെട്ടായി പൊരുതുകയാണ്. ഈ രോഗം ഒളിച്ചുവെയ്ക്കാനോ മറച്ചുപിടിക്കാനോ കഴിയില്ല. രോഗം ബാധിച്ചവര്‍ ചികിത്സിച്ചില്ലെങ്കില്‍ മരണത്തിന് ഇടയാകും. കോവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതില്‍ ആളുകള്‍ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. നമ്മുടെ മരണനിരക്ക് 0.5 ശതമാനമാണ്. ദേശീയ നിരക്ക് 2.89 ശതമാനം. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും കേരളം മുന്നിലാണ്.

വ്യാജ പ്രചാരണങ്ങളിലൂടെയും കണക്കുകള്‍ പൂഴ്ത്തിവെയ്ക്കുന്നു എന്ന് ആക്ഷേപിക്കുന്നതിലൂടെയും കേരളത്തിന്‍റെ ഈ മുന്നേറ്റത്തെ മറച്ചുവെയ്ക്കാനാവില്ല. ടെസ്റ്റുകളുടെ കണക്ക് തെറ്റായി പറഞ്ഞതിന്‍റെ പേരില്‍ കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുണ്ടാകാം- അതില്‍ കേരളമില്ല. കേരളത്തെക്കുറിച്ച് അഭിനന്ദന വാക്കുകള്‍ മാത്രമേ കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നടക്കം വന്നിട്ടുള്ളൂ.

ശുചീകരണം

വരുന്ന ഞായറാഴ്ച ശുചീകരണ ദിനമായി മാറ്റണമെന്ന് ഇന്നലെ പറഞ്ഞിരുന്നുവല്ലൊ. അത് വീടും പരിസരവും വൃത്തിയാക്കാന്‍ എല്ലാവരും അണിനിരക്കേണ്ട ഇടപെടലാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി നടത്തേണ്ടതുണ്ട്. കോവിഡിനൊപ്പം മറ്റു പകര്‍ച്ചവ്യാധികള്‍ കൂടി വരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മെയ് 30, 31, ജൂണ്‍ ആറ്, ഏഴ് എന്നീ തീയതികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ശുചീകരണ പ്രവര്‍ത്തനം നടത്തും.

ജനപ്രതിനിധികള്‍, കുടുംബശ്രീ-ഹരിതകര്‍മ സേനാ പ്രവര്‍ത്തകര്‍, സന്നദ്ധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഇതിന് ഉപയോഗപ്പെടുത്തും. മെയ് 30, ജൂണ്‍ ആറ് എന്നീ ദിവസങ്ങളില്‍ പൊതു ഇടങ്ങളാണ് വൃത്തിയാക്കേണ്ടത്. മെയ് 31നു പുറമെ ജൂണ്‍ ഏഴും വീടും പരിസരവും വൃത്തിയാക്കാനായി മാറ്റിവെക്കണം. ഇതിന് പരമാവധി പ്രചാരണം നല്‍കാന്‍ മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

കാലാവസ്ഥ

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഇപ്പൊള്‍ മഴ ലഭിക്കുന്നുണ്ട്. ഇത്തവണ ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് തന്നിട്ടുണ്ട്. സാധാരണയില്‍ കൂടുതല്‍ മഴ ഇത്തവണയും പ്രതീക്ഷിക്കാവുന്നതാണ്. അടുത്ത 5   ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിരിക്കുന്നു. നിലവില്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്തെത്തണം.

ദുരിതാശ്വാസനിധി

മലങ്കര മാര്‍ത്തോമ സിറിയന്‍ ചര്‍ച്ച് 35 ലക്ഷം രൂപ. പ്രവാസികളടക്കമുള്ളവരുടെ തിരിച്ചു വരവില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ സംവിധാനത്തെയും സഭ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പ്രത്യേകം അഭിനന്ദിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം സര്‍ക്കിള്‍ ജീവനക്കാരില്‍നിന്നും സമാഹരിച്ച 6 കോടി രൂപ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ് കൈമാറി.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ 20 ലക്ഷം രൂപ

എഐവൈഎഫ് കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബിരിയാണി ഫെസ്റ്റ് നടത്തി സമാഹരിച്ച 27,79,081 രൂപ, നേരത്തെ 1,29,975 രൂപ കൈമാറിയിരുന്നു

ശ്രീ. മുഹമ്മദാലി, സീ ഷോര്‍ റസിഡന്‍സി, കൊടുങ്ങല്ലൂര്‍ 25 ലക്ഷം രൂപ

എസ്ബിടി പെന്‍ഷനേഴ്സ് അസോസിയേഷന്‍ 15 ലക്ഷം രൂപ

കേരള സ്റ്റേറ്റ് ചലചിത്ര അക്കാദമി 10 ലക്ഷം രൂപ

മലനാട് എസ്സിബി പ്രസിഡന്‍റ് എം ടി തോമസ് 7.5 ലക്ഷം രൂപ

സര്‍ക്കാര്‍ കോളേജ് അധ്യാപകരുടെ സംഘടന എകെജിസിടി ഒന്നാം ഗഡു 2,12,000 രൂപ (വ്യക്തിഗത സംഭാവനകള്‍ക്കു പുറമെ)

എഐവൈഎഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റി 6,18,816 രൂപ

തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ

ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപ

ചെസ്സ് കേരള, ഇന്‍റര്‍നാഷണല്‍ ഓണ്‍ലൈന്‍ ചെസ്സ് മത്സരം നടത്തി സമാഹരിച്ച 4,55,078 രൂപ  

ആള്‍ കേരള കുടുംബശ്രീ ഓഡിറ്റേര്‍സ് യൂണിയന്‍, കൊല്ലം ജില്ല 2 ലക്ഷം രൂപ

ഭിന്നശേഷിക്കാരുടെ സംഘടന ഡി. എ. ഡബ്ല്യൂ . എഫ് രണ്ടു ഗഡുക്കളായി 5,30,000 രൂപ


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !