മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് അന്‍പത്തിയേഴാം ജന്മദിനം. പതിറ്റാണ്ടുകളായി തുടരുന്ന സംഗീതയാത്രയില്‍ ആ സ്വരമാധുരി ഇന്നും ഒളിമങ്ങാതെ ആസ്വാദഹൃദയങ്ങളില്‍ പെയ്തിറങ്ങുന്നു. എത്ര കേട്ടാലും മതിവരാത്ത ചിത്രയുടെ ഗാനങ്ങളും പിറന്നാളിനൊപ്പം മധുരമേകുന്നവയാണ്.
1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെ രണ്ടാമത്തെ പുത്രിയായി കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ശാന്താകുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാര്‍ വിദഗ്ദ്ധന്‍ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍.
സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണന്‍ നായര്‍ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു.
1978 മുതല്‍ 1984 വരെ കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷനല്‍ ടാലന്റ് സേര്‍ച്ച് സ്കോളര്‍ഷിപ്പ് ലഭിച്ചു. ഓമനക്കുട്ടിയുടെ സഹോദരന്‍ കൂടിയായ എം.ജി. രാധാകൃഷ്ണന്‍ ആണ് 1979-ല്‍ ആദ്യമായി മലയാള സിനിമയില്‍ പാടാന്‍ ചിത്രയ്ക് അവസരം നല്‍കിയത്.
എം.ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ ‘ചെല്ലം ചെല്ലം’ എന്ന ഗാനം പാടി. എന്നാല്‍ 'നവംബറിന്റെ നഷ്ടം' എന്ന ചിത്രത്തിലെ 'അരികിലോ അകലെയോ' എന്ന ഗാനമായിരുന്നു ചിത്രയ്‌ക്ക് ശ്രദ്ധ നേടികൊടുത്തത്. 1983ല്‍ പുറത്തിറങ്ങിയ 'മാമ്മാട്ടിക്കുട്ടിയമ്മ' എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി നിരവധി അവസരങ്ങള്‍ എത്തി.
തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച 'നീ താനേ അന്നക്കുയില്‍' എന്ന ചിത്രത്തില്‍ പാടാന്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്തും ചിത്ര ചുവടുറപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി ചിത്ര 15,000ത്തിലേറെ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.
1983ല്‍ 'സിന്ധുഭൈരവി' എന്ന ചിത്രത്തിലെ 'പാടറിയേ പഠിപ്പറിയേ' എന്ന ഗാനത്തിലൂടെയാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. കെ.ബാലചന്ദ്രര്‍ സംവിധാനം ചെയ്ത ചിത്രം മൂന്നു ദേശീയ പുരസ്കാരമാണ് നേടിയത്. മികച്ച നടിക്കുളള അവാര്‍ഡ് സുഹാസിനിയും മികച്ച സംഗീത സംവിധായകനുളള അവാര്‍ഡ് ഇളയരാജയും മികച്ച ഗായികയ്ക്കുളള അവാര്‍ഡ് ചിത്രയും നേടി.
1987 ല്‍ ‘നഖക്ഷതങ്ങള്‍’ ചിത്രത്തിലെ ‘മഞ്ഞള്‍ പ്രസാദവും’ എന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ പുരസ്‌കാരവും ചിത്രയെ തേടിയെത്തി. 1989 ല്‍ വൈശാലി എന്ന ചിത്രത്തിലെ ‘ഇന്ദുപുഷ്പം ചൂടി നില്‍ക്കും’ എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി.
‘മിന്‍സാരക്കനവ്’ എന്ന തമിഴ് ചിത്രത്തിലെ ‘മാന മധുരൈ’ എന്ന ഗാനത്തിലൂടെ 1996 ല്‍ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1997 ല്‍ ഹിന്ദി ചിത്രം ‘വിരാസത്തി’ലെ ‘പായലേ ചുന്‍ മുന്‍’ എന്ന ഗാനത്തിനായിരുന്നു അഞ്ചാമത്തെ ദേശീയ പുരസ്‌കാരം. 2004 ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചു.
പതിനാറ് തവണ കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. തമിഴ്‌നാട്, ആന്ധ്രാ സര്‍ക്കാരുകളും ചിത്രയ്ക്ക് പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 2005-ല്‍ പത്മശ്രീ പുരസ്‌കാരവും സുവര്‍ണശബ്ദത്തിനു ലഭിച്ചു.
6 തവണ കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ ‘വാനമ്ബാടി’ എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവര്‍ണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു. തെന്നിന്ത്യന്‍ വാനമ്ബാടി എന്നതു കൂടാതെ ‘ഫീമൈല്‍ യേശുദാസ് ‘ എന്നും ‘ഗന്ധര്‍വ ഗായിക’ എന്നും ‘സംഗീത സരസ്വതി’, ‘ ചിന്നക്കുയില്‍’ , ‘കന്നഡ കോകില’,’പിയ ബസന്തി ‘, ‘ ഇന്ത്യയുടെ കൊച്ചു വാനമ്ബാടി’, ‘കേരളത്തിന്റെ വാനമ്ബാടി’ എന്നും പേരുകള്‍ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു .
6 തവണ ദേശിയ അവാര്‍ഡുകള്‍ നേടിയ ചിത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശിയ അവാര്‍ഡുകള്‍ വാങ്ങിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ഗായികമാരില്‍ ഒരാള്‍ കൂടി ആണ് ചിത്ര .
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !