തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച ഖുറാന്‍ വിതരണം ചെയ്തത് സാംസ്കാരികവും മതപരവുമായ കൈമാറ്റമായി മാത്രം കണ്ടാല്‍ മതിയെന്ന് മന്ത്രി കെ.ടി ജലീല്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് ശേഷം ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍, ദ ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച ഖുറാനും റംസാന്‍ കിറ്റും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും അവരില്‍ നിന്ന് ഞാനെന്തെങ്കിലും സമ്മാനമോ പൈസയോ വാങ്ങിയോ എന്നുമായിരുന്നു ഇഡിക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഒന്നു സ്വീകരിച്ചിട്ടില്ല. റംസാന്‍ കിറ്റ് വിതരണത്തില്‍ ഒരു പണമിടപാടും ഇല്ലായിരുന്നു. എന്റെ കൈകള്‍ ശുദ്ധമാണ്," ജലീല്‍ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
"എന്റെ വ്യക്തിപരമായ ആസ്തികളെക്കുറിച്ചും ചോദിച്ചിരുന്നു. എന്റെ വീട് നില്‍ക്കുന്നിടത്തുള്ള 19.5 സെന്റ് സ്ഥലമാണ് എനിക്കുള്ളത്. ഇതല്ലാതെ സ്വര്‍ണമോ മറ്റ് വസ്തുവകകളോ എനിക്കോ കുടുംബത്തിനോ ഇല്ല. ഒരു ബാങ്ക് നിലവറകളിലും വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നും തന്നെ എന്റെ പക്കലില്ല," അദ്ദേഹം പറഞ്ഞു.
ഇന്നലെ വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും മന്ത്രി ജലീല്‍ തലസ്ഥാനത്തെത്തി. യുഡിഎഫും ബിജെപിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായി പ്രതിഷേധം തുടരുകയാണ്. ഈ പ്രതിഷേധങ്ങള്‍ക്കിടെ ജലീല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം ആദ്യമായാണ് മന്ത്രി ഇന്നലെ മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്. ഇഡി ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, മന്ത്രി ഒന്നിനും മറുപടി നല്‍കിയില്ല.
ജനങ്ങളോട് പറയാനുള്ള ഫെയ്‌സ്‌ബുക്കില്‍ സംസാരിക്കുമെന്ന് മാത്രം പറഞ്ഞ മന്ത്രി പല ചോദ്യങ്ങളും ചിരിയോടെ ഒഴിവാക്കുകയായിരുന്നു. എങ്ങോട്ടാണ് യാത്രയെന്ന് മന്ത്രിയോട് പല മാധ്യമപ്രവര്‍ത്തകരും ചോദിച്ചു. എന്നാല്‍, അതിനും ജലീല്‍ മറുപടി നല്‍കിയില്ല.
ജലീലിന്റെ യാത്രയില്‍ വഴിനീളെ പ്രതിഷേധമുണ്ടായിയിരുന്നു. തൃശൂര്‍ പാലിയേക്കരയില്‍ മന്ത്രി ജലീലിന്റെ വാഹനവ്യൂഹത്തിന് മുന്‍പിലേക്ക് ചാടി യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ മന്ത്രിയുടെ വാഹനവ്യൂഹം തടയുംകയും ചെയ്തു. പൊലീസ് ജീപ്പില്‍ തട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജീര്‍ ബാബുവിന്റെ കയ്യൊടിഞ്ഞു. പ്രതിഷേധക്കാരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര. വാഹനം തടഞ്ഞവരെ പൊലീസ് ബലം പ്രയോഗിച്ചുനീക്കുകയായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !