അബുദാബി | യു.എ.ഇ. സിവിൽ, ക്രിമിനൽ ശിക്ഷാനിയമങ്ങളിലെ സമഗ്രമാറ്റത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. പ്രവാസികളുടെ വിൽപ്പത്രവും പിന്തുടർച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റമുണ്ടാകുന്നത്. പുതിയ നിയമങ്ങൾ ഉൾപ്പെടുത്തിയും ഉള്ളതിൽ മാറ്റങ്ങൾ വരുത്തിയുമാണ് ഇവ നടപ്പാക്കുക. ഇസ്‌ലാമിക നിയമങ്ങൾ അടിസ്ഥാനമാക്കി വ്യക്തിഗത സിവിൽ കോഡിൽ വരുന്ന മാറ്റങ്ങൾ പ്രവാസികൾക്ക് തർക്കങ്ങൾ പരിഹരിക്കുന്നതിനും ബഹുസ്വരത പ്രോത്സാഹിപ്പിക്കുന്നതും എളുപ്പമാക്കും.
പിന്തുടർച്ചാവകാശം
വ്യക്തിഗത സ്റ്റാറ്റസ് കോഡിലെയും സിവിൽ നിയമത്തിലെയും പുതിയ ഭേദഗതികൾ യു.എ.ഇ.യിലെ പ്രവാസികൾക്ക് പിന്തുടർച്ചാവകാശവും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവരുടെ സ്വന്തം രാജ്യത്തെ നിയമങ്ങൾ പിന്തുടരാം. മരിച്ച വ്യക്തിയുടെ ദേശീയത അനുസരിച്ച് അനന്തരാവകാശം കൈകാര്യംചെയ്യുമെന്ന് പുതിയ മാറ്റങ്ങൾ വ്യവസ്ഥചെയ്യുന്നു. വിൽപ്പത്രമുണ്ടെങ്കിൽ അതിനനുസരിച്ച് സ്വത്ത് കൈമാറ്റം ചെയ്യാം. അതായത് സ്വന്തം രാജ്യത്തെ നിയമം അനുസരിച്ച് പ്രവാസികളുടെ മരണശേഷം സ്വത്ത് കൈമാറാം. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏത് രാജ്യത്താണോ വിവാഹം നടന്നത് ആ രാജ്യത്തെ നിയമമാണ് ബാധകമാവുക.
ആത്മഹത്യ
ആത്മഹത്യശ്രമം നിലവിൽ ശിക്ഷയർഹിക്കുന്ന കുറ്റമാണ്. എന്നാൽ, പുതിയ മാറ്റം വരുന്നതോടെ ആത്മഹത്യക്ക് ശ്രമിക്കുന്നവരെ മാനസികാരോഗ്യചികിത്സയ്ക്ക് വിധേയമാക്കും. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്.
സ്ത്രീസുരക്ഷ
1987- ലെ പീനൽ കോഡ് മൂന്നിലെ ആർട്ടിക്കിളിൽ ചില മാറ്റങ്ങൾ ഉൾപ്പെടുത്തി. ദുരഭിമാനകുറ്റകൃത്യങ്ങൾ കൊലപാതകമായാണ് കണക്കാക്കുക. പീനൽകോഡിലെ ആർട്ടിക്കിളുകൾ പ്രകാരമുള്ള ശിക്ഷയും നൽകും. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നിയമഭേദഗതിയാണിത്. നിയമപരിരക്ഷയും ഉറപ്പാക്കും.
മദ്യപാനം, മദ്യവിൽപ്പന
പുതിയ ഭേദഗതിപ്രകാരം 21 വയസ്സിൽ താഴെയുള്ളവർ മദ്യവിൽപ്പനയോ മദ്യപാനമോ നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കും. 21 വയസ്സിൽ താഴെയുള്ളവർക്കുവേണ്ടി മദ്യം വാങ്ങുന്നതും ശിക്ഷാർഹമാണ്. 21 വയസ്സിന് മുകളിലുള്ളവർക്ക് മദ്യപാനം അനുവദിച്ചു.
പൊതു ഇടങ്ങളിലെ പെരുമാറ്റം
പൊതുസ്ഥലങ്ങളിൽ അപമര്യാദയായി പെരുമാറുന്നവർക്ക് ജയിൽശിക്ഷയ്ക്കുപകരം പിഴ ചുമത്തും. പൊതു ഇടങ്ങളിലെ വഴക്ക്, അടികൂടൽ, ചുംബനം തുടങ്ങി എല്ലാ പ്രവൃത്തികളിലും തടവിനുപകരം പിഴയാക്കി.
ഉഭയസമ്മതപ്രകാരം ലൈംഗികബന്ധം
ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ശിക്ഷാർഹമല്ല. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരുമായുള്ള ലൈംഗികബന്ധത്തിന് വധശിക്ഷ ലഭിക്കും. 14 വയസ്സിൽ താഴെയുള്ള ആൺകുട്ടിയോ പെൺകുട്ടിയോ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, പ്രതി ഇരയുടെ അടുത്ത ബന്ധുവാണെങ്കിലെല്ലാം ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ശിക്ഷാർഹമാണ്. സ്ത്രീക്കും പുരുഷനും നിയമം ബാധകമാണ്.
സഹായിച്ചാൽ
മറ്റുള്ളവരെ സഹായിക്കാനായി ചെയ്യുന്ന പ്രവൃത്തികാരണം മറ്റൊരു വ്യക്തിക്ക് എന്തെങ്കിലുംതരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ആ വ്യക്തി കുറ്റകൃത്യത്തിന് ഉത്തരവാദിയല്ലെന്നും പുതിയ നിയമത്തിൽ പറയുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !