ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ ഒഡിഷ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി എഫ്.സി.ഗോവ. സൂപ്പര്‍ താരം ഇഗോര്‍ അംഗൂളോയാണ് ടീമിനായി വിജയ ഗോള്‍ നേടിയത്.
ഈയൊരു വിജയത്തോടെ തുടര്‍ച്ചയായി രണ്ടുമത്സരങ്ങള്‍ വിജയിച്ച് ഗോവ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവന്നു. എന്നാല്‍ മറുവശത്ത് ഒഡിഷയ്ക്കാകട്ടെ അഞ്ചുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ആദ്യ വിജയം നേടാനായില്ല. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒഡിഷയെ ഭാഗ്യം തുണച്ചില്ല. മികച്ച പ്രകടനം പുറത്തെടുത്ത ഗോവയുടെ ഓര്‍ട്ടിസാണ് ഇന്നത്തെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.
മത്സരം ആരംഭിച്ചപ്പോള്‍ തൊട്ട് ആക്രമണ ഫുട്‌ബോളാണ് ഗോവ അഴിച്ചുവിട്ടത്. ഒഡിഷ പ്രതിരോധത്തിലേക്ക് വലിഞ്ഞു. കളിയുടെ ആറാം മിനിട്ടില്‍ തന്നെ ഗോവയുടെ നായകന്‍ ലെനി റോഡ്രിഗസിന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു.
കളി പുരോഗമിക്കെ ഒഡിഷയും ആക്രമിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലായി. പക്ഷേ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.
14-ാം മിനിട്ടില്‍ അംഗൂളോയ്ക്ക് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും അത് ഗോവയ്ക്കുള്ള ആദ്യ ഗോളാക്കി മാറ്റാന്‍ താരത്തിന് സാധിച്ചില്ല. 17-ാം മിനിട്ടില്‍ വീണ്ടും അംഗൂളോയ്ക്ക് അവസരം ലഭിച്ചെങ്കിലും ഹെഡ്ഡറിലൂടെ ഗോളാക്കാനുള്ള താരത്തിന്റെ ശ്രമം ഫലവത്തായില്ല.
30-ാം മിനിട്ടില്‍ ഒഡിഷയുടെ പ്രതിരോധതാരം ജേക്കബ് ട്രാറ്റിന് മഞ്ഞക്കാര്‍ഡ ലഭിച്ചു. മികച്ച കളി പുറത്തെടുത്ത ബ്രാന്‍ഡണെ ഫൗള്‍ ചെയ്തതിനാണ് റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്.
ആദ്യ പകുതിയില്‍ മികച്ച കളി പുറത്തെടുത്തത് ഗോവയായിരുന്നെങ്കിലും ഒഡിഷയുടെ പ്രതിരോധമികവ് അതിനെ നിഷ്പ്രഭമാക്കി.
എന്നാല്‍ ആദ്യപകുതിയുടെ അവസാന മിനിട്ടില്‍ ഒഡിഷയുടെ പ്രതിരോധപ്പൂട്ട് പൊളിച്ച് സൂപ്പര്‍ താരം അംഗൂളോ ഗോവയ്ക്കായി ഗോള്‍ നേടി. റൊമാരിയോയുടെ എണ്ണം പറഞ്ഞ ഒരു പാസ്സില്‍ നിന്നും അംഗൂളോ അനായാസേന ഗോള്‍ നേടി. പ്രതിരോധതാരം ജേക്കബ് ട്രാറ്റിന് ഇത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. അംഗൂളോ നേടുന്ന സീസണിലെ ആറാം ഗോളാണിത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആദ്യ പകുതിയില്‍ നിന്നും വിഭിന്നമായി ഒഡിഷ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 46-ാം മിനിട്ടില്‍ ജെറിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ താരത്തിന് സാധിച്ചില്ല.
49-ാം മിനിട്ടില്‍ ഗോവയും തിരിച്ച് ആക്രമിച്ചു. എന്നാല്‍ ഓര്‍ട്ടിസിന്റെ ഷോട്ട് അനായാസേന ഒഡിഷ ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി. 51-ാം മിനിട്ടില്‍ ഓര്‍ട്ടിസ് വീണ്ടും ഗോള്‍മുഖത്ത് ഭീതിയുണര്‍ത്തിക്കൊണ്ട് ഒരു ലോങ് റേഞ്ചര്‍ എടുത്തെങ്കിലും വീണ്ടും ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് അത് തട്ടിത്തെറുപ്പിച്ചു.
53-ാം മിനിട്ടില്‍ ഒഡിഷയുടെ അലക്‌സാണ്ടര്‍ മികച്ച ഒരു ലോങ്‌റേഞ്ചര്‍ അടിച്ചെങ്കിലും അത് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞ് കളിച്ചതോടെ കളി ആവേശത്തിന്റെ പരകോടിയിലെത്തി.
64-ാം മിനിട്ടില്‍ അംഗൂളോയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും അര്‍ഷ്ദീപ് അത് തട്ടിയകറ്റി. അത് പിടിച്ചെടുത്ത ഓര്‍ട്ടിസ് ഒരുഗ്രന്‍ ഷോട്ടെടുത്തെങ്കിലും അതും അര്‍ഷ്ദീപ് മികച്ച ഒരു ഡൈവിലൂടെ തട്ടിത്തെറുപ്പിച്ചു. ഒരു ഗോള്‍ വഴങ്ങിയെങ്കില്‍പ്പോലും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്.
73-ാം മിനിട്ടില്‍ അംഗൂളോയ്ക്ക് വീണ്ടും മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് സെക്കന്റ് പോസ്റ്റിനടുത്തൂടെ ഉരുണ്ടുപോയി.
83-ാം മിനിട്ടില്‍ ഓര്‍ട്ടിസ് വീണ്ടും ഒരു ലോങ് റേഞ്ചര്‍ എടുത്തെങ്കിലും അര്‍ഷ്ദീപ് ഇത്തവണയും ഒഡിഷയുടെ രക്ഷകനായി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !