ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി20 പരമ്ബരയില്‍ ആതിഥേയര്‍ക്ക് ആശ്വസ ജയം. മൂന്നാം മത്സരത്തില്‍ ഇന്ത്യയെ 12 റണ്‍സിനാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അതേസമയം ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ പരമ്ബര സ്വന്തമാക്കിയിരുന്നു.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്സിലെ രണ്ടാം പന്തില്‍ തന്നെ അക്കൗണ്ട് തുറക്കാതെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ കൂടാരം കയറി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പം ചേര്‍ന്ന് നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തു. മൂന്ന് ബൗണ്ടറികളുമായി ധവാനും മികച്ച പിന്തുണ നല്‍കിയെങ്കിലും ക്രീസില്‍ നിലയുറപ്പിക്കാന്‍ സാധിച്ചില്ല. 28 റണ്‍സും താരം കൂടാരം കയറി.
പിന്നാലെ എത്തിയ സഞ്ജുവിനും (10) ശ്രേയസ് അയ്യര്‍ക്കും (0) കാര്യമായി ഒന്നും ഇന്ത്യന്‍ ഇന്നിങ്സില്‍ ചെയ്യാനായില്ല. കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയും 20 റണ്‍സില്‍ പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ മങ്ങി. 85 റണ്‍സെടുത്ത കോഹ്‌ലിയെ 19-ാം ഓവറില്‍ മടക്കി ആന്‍ഡ്രൂ ടൈ ഓസ്ട്രേലിയയ്ക്ക് മേല്‍ക്കൈ നല്‍കി. നാല് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. അവസാന ഓവറുകളില്‍ വാലറ്റത്തിന് ഒന്നും ചെയ്യാനാകാതെ വന്നതോടെ ഇന്ത്യയ്ക്ക് തോല്‍വി. കങ്കാരുക്കള്‍ക്ക് ആശ്വാസ ജയം.
ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 186 റണ്‍സെടുത്തത്. നായകന്‍ ആരോണ്‍ ഫിഞ്ചിനെ വാഷിങ്‌ടണ്‍ സുന്ദര്‍ പുറത്താക്കി ഓസീസിന് തുടക്കത്തിലേ പ്രഹരമേറ്റെങ്കിലും പിന്നീട് മത്സരം ആതിഥേയരുടെ കെെകളിലായി. ഓപ്പണര്‍ മാത്യു വെയ്‌ഡ് 53 പന്തില്‍ നിന്ന് 80 റണ്‍സ് നേടി. ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് വെയ്‌ഡിന്റെ മനോഹരമായ ഇന്നിങ്‌സ്. തുടക്കംമുതലേ ആക്രമിച്ച് കളിക്കുകയായിരുന്നു വെയ്‌ഡ്.
ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ട് ഇന്നിങ്‌സും ഓസീസിന് തുണയായി. 36 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറും സഹിതം 54 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. സ്റ്റീവ് സ്‌മിത്ത് 23 പന്തില്‍ നിന്ന് 24 റണ്‍സ് നേടി. ഇന്ത്യയുടെ മിസ് ഫീല്‍ഡിങ്ങും ഓസീസിന്റെ സ്‌കോര്‍ ബോര്‍ഡിന് ഗുണമായി. പല തവണ ഇന്ത്യന്‍ താരങ്ങള്‍ ക്യാച് നഷ്ടപ്പെടുത്തുകയും ബൗണ്ടറികള്‍ സമ്മാനിക്കുകയും ചെയ്തു.
ഇന്ത്യയ്‌ക്ക് വേണ്ടി വാഷിങ്‌ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ടി.നടരാജന്‍, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. യുസ്‌വേന്ദ്ര ചഹലും ദീപക് ചഹറിനും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. ശര്‍ദുല്‍ താക്കൂര്‍ നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങിയപ്പോള്‍ ചഹല്‍ 41 റണ്‍സ് വഴങ്ങി.
ടോസ് ജയിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്ബര 2-0 ത്തിന് ഇന്ത്യ നേരത്തെ സ്വന്തമാക്കിയതാണ്. മൂന്നാം മത്സരത്തില്‍ കൂടി ജയിച്ച് പരമ്ബര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍: ആരോണ്‍ ഫിഞ്ച്, മാത്യു വെയ്‌ഡ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആര്‍സി ഷോര്‍ട്ട്, മോയ്‌സസ് ഹെന്‍റിക്വസ്, ഡാനിയല്‍ സാംസ്, സെന്‍ ആബട്ട്, മിച്ചല്‍ സ്വെപ്‌സണ്‍, ആന്‍ഡ്രു ടെെ, ആദം സാംപ
ഇന്ത്യ പ്ലേയിങ് ഇലവന്‍: കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, വാഷിങ്‌ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ടി.നടരാജന്‍, യുസ്‌വേന്ദ്ര ചഹല്‍
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !