ഐ.എസ്.എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെ സമനിലയിൽ പിടിച്ച് ഹൈദരാബാദ് എഫ്.സി. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്കോർ ചെയ്ത മത്സരത്തിൽ കരുത്തരായ എ.ടി.കെ നിരയ്ക്കെതിരേ മികച്ച പ്രകടനമാണ് ഹൈദരാബാദ് പുറത്തെടുത്തത്.
മത്സരത്തിന്റെ തുടക്കംമുതൽ തന്നെ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞെങ്കിലും 54-ാം മിനിറ്റ് വരെ ഗോൾ നേടാൻ ആർക്കും സാധിച്ചില്ല.
54-ാം മിനിറ്റിൽ ഒറ്റയ്ക്കുള്ള ഒരു മുന്നേറ്റത്തിലൂടെ മൻവീർ സിങ്ങാണ് എ.ടി.കെയെ മുന്നിലെത്തിച്ചത്. മൻവീറിനെ തടയുന്നതിൽ ഹൈദരാബാദ് പ്രതിരോധത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിവെച്ചത്.
അതേസമയം സ്ട്രൈക്കർ അരിഡാനെ സന്റാനയുടെ അഭാവം ഹൈദരാബാദിന്റെ മുന്നേറ്റത്തിൽ പ്രകടമായിരുന്നു. ആശിഷ് റായ്, ജാവോ വിക്ടർ, സൗവിക് ചക്രബർത്തി, നികിൽ പൂജാരി, ഹാളിചരൺ നർസാരി എന്നിവരടങ്ങിയ മധ്യനിര എണ്ണയിട്ട യന്ത്രം പോലെയായിരുന്നു മൈതാനത്ത്. എന്നാൽ ഫൈനൽ തേർഡിൽ ആ മികവ് പുലർത്താൻ സാധിക്കാത്തതാണ് അവർക്ക് തിരിച്ചടിയായത്.
മറുവശത്ത് റോയ് കൃഷ്ണയും പ്രബീർ ദാസും മൻവീർ സിങ്ങും ചേർന്ന കൂട്ടുകെട്ട് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് അവർക്കും വിനയായത്. ദൈരാബാദ് ഗോൾകീപ്പർ സുബ്രതാ പോൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഒമ്പതാം മിനിറ്റിൽ ഗോളെന്നുറച്ച കൃഷ്ണയുടെ ഒരു ഹെഡർ സുബ്രത സേവ് ചെയ്തു. 17-ാം മിനിറ്റിൽ ലഭിച്ച അവസരവും കൃഷ്ണയ്ക്ക് മുതലാക്കാൻ സാധിച്ചില്ല.
ഇതിനിടെ 28-ാം മിനിറ്റിൽ മൻവീറിന്റെ ക്രോസിൽ നിന്നുള്ള പ്രബീർ ദാസിന്റെ ഷോട്ട് അദ്ഭുതകരമായാണ് സുബ്രത രക്ഷപ്പെടുത്തിയത്.
പിന്നീട് 64-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ഹൈദരാബാദ് സമനില പിടിക്കുന്നത്. നിഖിൽ പൂജാരിയെ മൻവീർ സിങ് ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. കിക്കെടുത്ത ജാവോ വിക്ടറിന് പിഴച്ചില്ല. 65-ാം മിനിറ്റിൽ ഹൈദരാബാദ് ഒപ്പത്തിനൊപ്പം.
സമനിലയോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി എ.ടി.കെ രണ്ടാം സ്ഥാനം നിലനിർത്തി. നാലു മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്കുയർന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !