ഇരട്ട ഗോളുകളുമായി മെസ്സി, ബൊളീവിയയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി അര്‍ജന്റീന

0
ഇരട്ട ഗോളുകളുമായി മെസ്സി, ബൊളീവിയയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി അര്‍ജന്റീന | Messi and Bolivia beat Argentina to become group champions with double goals

കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബൊളീവിയയെ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എ യില്‍ നിന്നും 10 പോയന്റുകള്‍ നേടിയാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തിയത്. ഇരട്ട ഗോളുകള്‍ നേടിയ നായകന്‍ ലയണല്‍ മെസ്സിയുടെ പ്രകടന മികവിലാണ് അര്‍ജന്റീന കൂറ്റന്‍ വിജയം സ്വന്തമാക്കിയത്. 

മെസ്സിയ്ക്ക് പുറമേ അലെക്‌സാന്‍ഡ്രോ ഡാരിയോ ഗോമസും ലോട്ടാറോ മാര്‍ട്ടിനെസും അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ ബൊളീവിയയ്ക്കായി എര്‍വിന്‍ സാവേദ്ര ആശ്വാസ ഗോള്‍ നേടി. ഈ തോല്‍വിയോടെ ഗ്രൂപ്പ് എ യില്‍ നിന്നും ഒരു വിജയം പോലും നേടാനാകാതെ, ബൊളീവിയ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിടും.

നാല് ഗോളുകള്‍ വഴങ്ങിയെങ്കിലും ബൊളീവിയന്‍ ഗോള്‍കീപ്പര്‍ ലാംപെ മത്സരത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ഗോളെന്നുറച്ച അരഡസനോളം ഷോട്ടുകളാണ് താരം രക്ഷപ്പെടുത്തിയത്. 

ബൊളീവിയയ്‌ക്കെതിരായ അര്‍ജന്റീന ടീമില്‍ ഇടം നേടിയതോടെ നായകന്‍ ലയണല്‍ മെസ്സി പുതിയൊരു റെക്കോഡ് സ്വന്തമാക്കി. അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്. മെസ്സിയുടെ കരിയറിലെ 148-ാം അന്താരാഷ്ട്ര മത്സരമാണിത്. 

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് അര്‍ജന്റീനയാണ് പന്ത് കൂടുതല്‍ സമയം കൈവശം വെച്ചത്. നാലാം മിനിട്ടില്‍ തന്നെ ഗോളെന്നുറച്ച രണ്ട് അവസരങ്ങള്‍ സെര്‍ജിയോ അഗ്യൂറോയും ആന്‍ഹല്‍ കോറിയയും നഷ്ടപ്പെടുത്തി. എന്നാല്‍ ആറാം മിനിട്ടില്‍ അര്‍ജന്റീന മത്സരത്തില്‍ ലീഡെടുത്തു.

അലെക്‌സാന്‍ഡ്രോ ഡാരിയോ ഗോമസാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ബൊളീവിയന്‍ പ്രതിരോധ താരങ്ങളുടെ തലയ്ക്ക് മുകളിലൂടെ സൂപ്പര്‍താരം ലയണല്‍ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച ഗോമസ് അനായാസം പന്ത് വലയിലെത്തിച്ചു. 

ഗോള്‍ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് അര്‍ജന്റീന കളിച്ചത്. മെസ്സിയും അഗ്യൂറോയും കോറിയയുമെല്ലാം പന്തുമായി ബൊളീവിയന്‍ ഗോള്‍മുഖത്ത് ഭീതിപരത്തി. മത്സരത്തിന്റെ തുടക്കത്തില്‍ പതറിയെങ്കിലും പതിയേ ബൊളീവിയയും മത്സരത്തില്‍ പിടിമുറുക്കി. ഇതോടെ മത്സരം ആവേശത്തിലായി. 

31-ാം മിനിട്ടില്‍ പന്തുമായി ബൊളീവിയന്‍ ബോക്‌സിലേക്ക് മുന്നേറിയ അലെക്‌സാണ്ടര്‍ ഗോമസിനെ ബോക്‌സിനുള്ളില്‍ വെച്ച് വീഴ്ത്തിയതിന് അര്‍ജന്റീനയ്ക്കനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. പെനാല്‍ട്ടി കിക്കെടുത്ത നായകന്‍ മെസ്സിയ്ക്ക് പിഴച്ചില്ല. ഗോള്‍കീപ്പര്‍ ലാംപെയെ നിസ്സഹായനാക്കി മെസ്സി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ അര്‍ജന്റീന 2-0 എന്ന സ്‌കോറിന് മുന്നിലെത്തി.

38-ാം മിനിട്ടില്‍ ബൊളീവിയയുടെ ജേസണ്‍ ചൂറയുടെ ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ അര്‍ജന്റീന ഗോള്‍കീപ്പര്‍ അര്‍മാനി മികച്ച ഡൈവിലൂടെ തട്ടിയകറ്റി. 

41-ാം മിനിട്ടില്‍ മെസ്സിയിലൂടെ അര്‍ജന്റീന ലീഡ് മൂന്നാക്കി. ഇത്തവണ സെര്‍ജിയോ അഗ്യൂറോയുടെ പാസ്സില്‍ നിന്നാണ് മെസ്സി ഗോള്‍ നേടിയത്. ബോക്‌സിനകത്തേക്ക് മുന്നേറാനൊരുങ്ങിയ മെസ്സിയുടെ കാലിലേക്ക് ബൊളീവിയന്‍ പ്രതിരോധ താരങ്ങള്‍ക്ക് മുകളിലൂടെ കൃത്യമായി പന്തെത്തിക്കാന്‍ അഗ്യൂറോയ്ക്ക് കഴിഞ്ഞു. പന്ത് സ്വീകരിച്ച് ബോക്‌സിനകത്തേക്ക് കയറിയ മെസ്സി ഗോള്‍കീപ്പര്‍ ലാംപയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ട് തന്റെ രണ്ടാം ഗോള്‍ നേട്ടം എആഘോഷിച്ചു.

പിന്നീട് അഗ്യൂറോ രണ്ട് ഷോട്ടുകള്‍ ബൊളീവിയന്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തെങ്കിലും നിര്‍ഭാഗ്യവശാല്‍ അവ പോസ്റ്റിലുരുമ്മി പുറത്തേക്ക് പോയി. വൈകാതെ ആദ്യപകുതി അവസാനിച്ചു

രണ്ടാം പകുതിയിലും അര്‍ജന്റീന ലീഡുയര്‍ത്തുന്നതിന്റെ ഭാഗമായി ആക്രമിച്ചുതന്നെയാണ് കളിച്ചത്. അഞ്ച് പ്രതിരോധതാരങ്ങളെയാണ് ബൊളീവിയ അര്‍ജന്റീന ആക്രമണങ്ങളെ നേരിടാനായി വിന്യസിച്ചത്. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ ആക്രമിച്ച് കളിക്കാനും ബൊളീവിയ മറന്നില്ല. അതിന്റെ ഭാഗമായി 60-ാം മിനിട്ടില്‍ ടീം ഒരു ഗോള്‍ തിരിച്ചടിച്ചു.

എര്‍വിന്‍ സാവേദ്രയാണ് ബൊളീവിയയ്ക്കായി ഗോള്‍ നേടിയത്. നായകന്‍ ജസ്റ്റിനിയാനോയുടെ മികച്ച ക്രോസ് സ്വീകരിച്ച സാവേദ്ര ഗോള്‍കീപ്പര്‍ അര്‍മാനിയെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. അര്‍ജന്റീന പ്രതിരോധം വരുത്തിയ അലസതയാണ് ഗോളിന് വഴി വെച്ചത്. ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീന ഉണര്‍ന്നുകളിച്ചു. 

അഗ്യൂറോയെ പിന്‍വലിച്ച് ലോര്‍ട്ടാറോ മാര്‍ട്ടിനെസിനെ 63-ാം മിനിട്ടില്‍ പരിശീലകന്‍ സ്‌കലോനി ഇറക്കി. ഗ്രൗണ്ടിലെത്തിയ ഉടന്‍ തന്നെ ടീമിനായി നാലാം ഗോള്‍ നേടാന്‍ മാര്‍ട്ടിനെസിന് കഴിഞ്ഞു. 65-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ബൊളീവിയന്‍ ബോക്‌സിനുള്ളില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് മാര്‍ട്ടിനെസ് ഗോള്‍ നേടിയത്. ഇതോടെ അര്‍ജന്റീന 4-1 എന്ന സ്‌കോറിന് മുന്നിലെത്തി. 

70-ാം മിനിട്ടില്‍ മാര്‍ട്ടിനെസ് രണ്ട് ഷോട്ടുകള്‍ തുടരെത്തുടരെ ബോളീവിയന്‍ പോസ്റ്റിലേക്കടിച്ചെങ്കിലും ഇവ രണ്ടും മികച്ച സേവിലൂടെ ഗോള്‍കീപ്പര്‍ ലാംപെ വിഫലമാക്കി. 

76-ാം മിനിട്ടില്‍ മെസ്സിയെടുത്ത ഫ്രീകിക്ക് ഗോള്‍കീപ്പര്‍ ലാംപെ തട്ടിയകറ്റി. പിന്നാലെ വന്ന കോര്‍ണറില്‍ നിന്നും അല്‍വാരെസ് പോസ്റ്റിലേക്ക് മികച്ച ഷോട്ടുതിര്‍ത്തെങ്കിലും അതും ലാംപെ രക്ഷപ്പെടുത്തി. പിന്നാലെ അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ കൊണ്ട് ബൊളീവിയന്‍ ബോക്‌സ് നിറഞ്ഞെങ്കിലും പ്രതിരോധതാരങ്ങള്‍ അതെല്ലാം വിഫലമാക്കി. ഇന്‍ജുറി ടൈമില്‍ മെസ്സിയുടെ ഗോളെന്നുറച്ച ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ ലാംപെ തട്ടിയകറ്റി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !