നമ്മുടെ എല്ലാവരുടെയും നാട്ടിൽ ഒരു കുഞ്ഞി പാത്തുമ്മ ഉണ്ടായിരിക്കും. താത്തയെ മനസ്സിലായില്ലേ.? ആരോരുമില്ലാത്ത നാട്ടുകാരുമായും അയൽപക്കക്കാരുമായും എപ്പോഴും വഴക്കിടുന്ന, ശുണ്ഠി പിടിപ്പിപ്പിക്കാൻ എന്തെങ്കിലും പറയുമ്പോൾ അല്ലെങ്കിൽ ആംഗ്യങ്ങൾ കാണിക്കുമ്പോൾ നാട്ടുകാരെ ഉച്ചത്തിൽ ചീത്ത വിളിക്കുന്ന പ്രായമുള്ള ഒരു സ്ത്രീ.. അങ്ങനെയുള്ള ഒരാളെ പരിചയമില്ലാത്തവർ കുറവായിരിക്കും. നാട്ടുകാരുടെ മുന്നിൽ അവർ ഒരു കിറുക്കി തള്ളയായിരിക്കും..
കുറ്റിപ്പുറത്തെ കുഞ്ഞിപ്പാത്തുമ്മത്താത്തയും വ്യത്യസ്തയായിരുന്നില്ല. വിവാഹം കഴിക്കാത്ത 65 കാരി. അരയേക്കർ സ്ഥലത്തെ ഒരു കൊച്ചു വീട്ടിൽ ഒറ്റക്ക് താമസിക്കുന്നു. മുഷിഞ്ഞ കീറിപ്പറഞ്ഞ കൈലി മുണ്ടും മുഴുവൻ കുപ്പായവും തട്ടവുമിട്ട് രാവിലെ മുതൽ നാടു മുഴുവൻ കറങ്ങും. കിട്ടുന്ന ഭക്ഷണം കഴിക്കും. പിടിച്ച പിടിയാലെ ആളുകളിൽ നിന്നും പണം ചോദിച്ചു വാങ്ങും. ഇങ്ങനെ വാങ്ങുന്ന പണം മുഴുവൻ രാത്രിയിൽ പേഴ്സിലും മറ്റും നിറച്ചു തുണികൾക്കിടയിൽ തിരുകി കയറ്റി സൂക്ഷിക്കും. എന്നാൽ താത്ത കഴിഞ്ഞ 17 ന് രാവിലെ വീടിനു മുൻവശത്ത് കൊല ചെയ്യപ്പെട്ടതായി കാണപ്പെടുകയായിരുന്നു.തെളിവുകളൊന്നും അവശേഷിച്ചിരുന്നില്ല. പക്ഷെ ഒരു മികച്ച ടീം നമ്മുടെ കൂടെയുള്ളപ്പോൾ കുറ്റവാളിയെ കണ്ടെത്താതിരിക്കുവാൻ നമുക്കാവില്ലല്ലോ. വെറും മൂന്ന് ദിവസം മാത്രമാണ് പ്രതിയെ കണ്ടെത്താൻ ഞങ്ങൾക്ക് വേണ്ടി വന്നത്. അത് എൻ്റെ പോലീസ് സർവീസിലെ മറ്റൊരു അവിസ്മരണീയവും അഭിമാനകരവുമായ ഒന്നായി മാറുകയും ചെയ്തു..
ഏതായാലും, ആ ഉമ്മയുടെ കൊലപാതകത്തിന് ശേഷം അവരുടെ വീട് പരിശോധിച്ചപ്പോഴാണ് ഞങ്ങൾ ശരിക്കും ഞെട്ടിയത്.അവരുടെ തുണി ഭാണ്ഡങ്ങളിൽ നിന്നും ഏകദേശം 3 ലക്ഷത്തോളം രൂപയാണ് ഞങ്ങൾ കണ്ടെത്തിയത്. ലക്ഷാധിപതിയായ ആ വൃദ്ധ വെറും നിലത്ത് കീറിയ പായയിലാണ് ഇത്രയും നാൾ കിടന്നുറങ്ങിയതെന്നും ഞങ്ങൾ കണ്ടു. ഇതേ മുറിയിൽ തന്നെ അനേകം നല്ല പായകൾ ഭദ്രമായി ചുരുട്ടി വെച്ചിരുന്നതും, ഇതുവരെ ഉപയോഗിക്കാത്ത നൂറോളം കള്ളി മുണ്ടുകളും കുപ്പായ തുണികളും ചെറിയ ചെറിയ പെട്ടികളിൽ നിറയെ മടക്കി വെച്ചിട്ടുള്ളതും ഞങ്ങൾ കണ്ടു..ആ സാധുവിൻ്റെയടുക്കലുള്ള പണം കൈവശപ്പെടുത്താനാണ്, അർദ്ധരാത്രി വീട്ടിൽ കയറി അയൽവാസിയായ യുവാവ് അവരുടെ തല തല്ലിപ്പൊളിച്ചത്.. പടച്ചവൻ അവർക്ക് ഇനിയെങ്കിലും സമാധാനം കൊടുക്കട്ടെ..
അന്വേഷണം അവസാനിപ്പിച്ചപ്പോഴും ഒരു സംശയം അവശേഷിക്കുകയാണ്. ആർക്കു വേണ്ടിയാണ് കുഞ്ഞി പാത്തുമ്മത്താത്ത ഇത്രയും പണം കാത്ത് വച്ചത്..? വെറും നിലത്ത് വർഷങ്ങളോളം കിടന്നുറങ്ങി യാചിച്ചുണ്ടാക്കിയ പണം സൂക്ഷിക്കുന്നതിലൂടെ എന്ത് മനസുഖമാണ് അവർ നേടിയത്..?
അപ്പോൾ പറഞ്ഞു വന്നത് നമ്മുടെ നാട്ടിൻപുറങ്ങളിലെ പാവപ്പെട്ട 'പണക്കാരായ' കുഞ്ഞിപ്പാത്തുമ്മമാർ ഒട്ടും സുരക്ഷിതരല്ല എന്നതാണ്. പൊതുപ്രവർത്തകരും അയൽവാസികളും സാമൂഹിക നീതി മേലാളൻമാരും, അതിലുപരി ഞങ്ങൾ പോലീസുകാരും ശ്രദ്ധിക്കേണ്ടതുണ്ട്..
✍: പി.എം. ഷമീർ
സർക്കിൾ ഇൻസ്പെക്ടർ
വളാഞ്ചേരി
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !