ബക്രീദിനോട് അനുബന്ധിച്ച് ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച സക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സമ്മർദങ്ങൾക്ക് വഴങ്ങിയുള്ള കോവിഡ് ഇളവുകൾ പരിതാപകരമെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്‍കിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു. വ്യാപാര സംഘടനകൾ ആവശ്യപ്പെട്ടതു കൊണ്ടാണ് ഇളവ് അനുവദിച്ചതെന്ന സർക്കാരിന്റെ വാദത്തിനു പിന്നാലെയാണ് കോടതിയുടെ വിമർശനം.
ഡി വിഭാഗത്തില്‍ ഒരു ദിവസം ഇളവു നല്‍കിയ നടപടി തീര്‍ത്തും അനാവശ്യമാണെന്ന് കോടതി പറഞ്ഞു. ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി. സമ്മർദശക്തികളെ മൗലികാവകാശം സംരക്ഷിക്കുന്നതിൽ ഇടപെടാൻ അനുവദിക്കരുത്. കാറ്റഗറി ഡിയിൽ ഉൾപ്പെടെ നൽകിയ ഇളവുകൾ ഭീതിപ്പെടുത്തുന്നതാണ്. യുപിയിലെ കന്‍വാര്‍ യാത്ര കേസില്‍ സുപ്രീം കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ കേരളത്തിനു ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇളവുകള്‍ മൂലം കോവിഡ് വ്യാപനം ഉണ്ടായാല്‍ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. കോടതി അതില്‍ നടപടിയെടുക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. മഹാമാരിയുടെ ഈ കാലത്ത് സമ്മര്‍ദത്തിനു വഴങ്ങുന്നത് ദയനീയമായ അവസ്ഥയാണെന്ന് കോടതി പറഞ്ഞു.
രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോൾ, ഇളവുകൾ നൽകി സർക്കാർ ആളുകളുടെ ജീവൻ വച്ചു കളിക്കുകയാണെന്ന് ആരോപിച്ച് മലയാളിയും ഡൽഹി വ്യവസായിയുമായ പി.കെ.ഡി.നമ്പ്യാരാണു സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്നലെ തന്നെ വിശദീകരണം നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !