ടോക്കിയോ∙ ഇനി മൂന്നു വർഷങ്ങൾക്കപ്പുറം പാരിസിൽ കാണാമെന്ന ആശംസയോടെ ടോക്കിയോ ഒളിംപിക്സിന് സമാപനം. ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തും വിജയകരമായി ഗെയിംസ് പൂർത്തിയാക്കിയതിന്റെ ആവേശത്തിനിടെ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക്, 2024 ഒളിംപിക്സിന്റെ ആതിഥേയരായ പാരിസ് നഗരത്തിന്റെ മേയർ ആൻ ഹിഡാൽഗോയ്ക്ക് ഒളിംപിക് പതാക കൈമാറി. ജൂലൈ 23ന് ആരംഭിച്ച ടോക്കിയോ ഒളിംപിക്സിന് ഔദ്യോഗികമായി സമാപനം കുറിച്ചതായി തോമസ് ബാക് പ്രഖ്യാപിച്ചു.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ഒരു വർഷം വൈകിയെങ്കിലും, ഏറ്റവും മികച്ച രീതിയിൽത്തന്നെ സംഘടിപ്പിക്കപ്പെട്ട ഒളിംപിക്സിന്റെ പതിപ്പിനാണ് ടോക്കിയോയിൽ സമാപനമായത്. വർണശബളമായ അന്തരീക്ഷത്തിൽ പാട്ടും നൃത്തവുമെല്ലാം ഒത്തുചേർന്ന പരിപാടികളോടെയാണ് ജപ്പാൻ ലോകത്തിന്റെ വിവിധ ഭാങ്ങളിൽനിന്നെത്തിയ കായിക താരങ്ങളെ യാത്രയാക്കിയത്. ഇനി ഒളിംപിക്സിന്റെ തുടർച്ചയായ പാരാലിംപിക്സിന് ഈ മാസം 24ന് ടോക്കിയോയിൽ തുടക്കമാകും. സെപ്റ്റംബർ അഞ്ചിന് സമാപനം.
കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ എന്ന ഒളിംപിക്സ് ആപ്തവാക്യത്തിലേക്ക്, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘ഒരുമിച്ച്’ എന്ന വാക്ക് കൂടി എഴുതിചേർത്താണ് ടോക്കിയോ ഒളിംപിക്സിന് തിരശീല വീഴുന്നത്. സമാപന ചടങ്ങിൽ താരങ്ങളുടെ പരേഡിൽ ഗുസ്തിയിൽ വെങ്കലം നേടിയ ബജ്‌രംഗ് പൂനിയയാണ് ഇന്ത്യൻ പതാക വഹിച്ചത്. മത്സരം പൂർത്തിയാക്കുന്ന താരങ്ങൾ 48 മണിക്കൂറിനുള്ളിൽ മടങ്ങണമെന്നതിനാൽ, പ്രമുഖ താരങ്ങളിൽ പലരും സമാപന ചടങ്ങിൽ പങ്കെടുത്തില്ല.
ഇഞ്ചോടിഞ്ച് പൊരുതിയ ചൈനയെ പിന്തള്ളി ടോക്കിയോയിലും അമേരിക്ക തന്നെ ചാംപ്യൻ പട്ടം നിലനിർത്തി. 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവും സഹിതം ആകെ 113 മെഡലുകളുമായാണ് അമേരിക്ക ഒന്നാമതെത്തിയത്. തുടർച്ചയായ മൂന്നാം തവണയാണ് അമേരിക്ക മെഡൽപ്പട്ടികയിൽ മുന്നിലെത്തുന്നത്. കഴിഞ്ഞ ഏഴ് ഒളിംപിക്സുകളിൽ ഒന്നാം സ്ഥാനം നേടുന്നത് ഇത് ആറാം തവണയും. റിയോയിൽ വൻ ലീഡിലായിരുന്നു അമേരിക്കയുടെ വിജയമെങ്കിൽ, ഇവിടെ ചൈന കടുത്ത വെല്ലുവിളി ഉയർത്തി രണ്ടാം സ്ഥാനത്തെത്തി. 38 സ്വർണവും 32 വെള്ളിയും 18 വെങ്കലവും സഹിതം 88 മെഡലുകളാണ് ചൈനയുടെ സമ്പാദ്യം. 27 സ്വർണവും 14 വെള്ളിയും 17 വെങ്കലവും സഹിതം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാൻ മൂന്നാം സ്ഥാനത്തെത്തി.
ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവും സഹിതം ഏഴു മെഡലുകളുമായി 48–ാം സ്ഥാനത്താണ്. ഒളിംപിക്സിൽ പങ്കെടുത്ത അഭയാർഥി ടീം ഉൾപ്പടെ 206 ടീമുകളിൽ 93 രാജ്യങ്ങളാണ് മെഡൽ പട്ടികയിൽ ഇടംപിടിച്ചത്.
ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തെ അനുമോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ‘ടോക്കിയോ ഒളിംപിക്സിന് തിരശീല വീഴുമ്പോൾ, മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ സംഘത്തിന് അഭിനനന്ദനങ്ങൾ. കഴിവിന്റെയും കൂട്ടായ്മയുടെയും സമർപ്പണത്തിന്റെയും മഹനീയ മാതൃകകളായിരുന്നു അവർ. ഇന്ത്യയെ പ്രതിനിധീകരിച്ച ഓരോ താരവും ചാംപ്യനാണ്’ – മോദി ട്വിറ്ററിൽ കുറിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !