കൊച്ചി | നിയമവിരുദ്ധമായ നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികൾക്കും അവരെ നയിക്കുന്ന യൂണിയൻ നേതാക്കൾക്കുമെതിരെ ക്രിമിനൽ കുറ്റമായ പിടിച്ചുപറി ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സാദ്ധ്യമായ മുഴുവൻ വകുപ്പും ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. പരാതി ലഭിച്ചാൽ എല്ലാ വകുപ്പനുസരിച്ചും കേസെടുക്കുമെന്നുറപ്പാക്കാൻ, സംസ്ഥാന പൊലീസ് മേധാവി ഡിസംബർ എട്ടിനകം സർക്കുലർ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്.
നോക്കുകൂലി ആവശ്യപ്പെട്ടെന്ന് കണ്ടെത്തിയാൽ ചുമട്ടു തൊഴിലാളി ലൈസൻസ് റദ്ദാക്കാനും പിഴയീടാക്കാനും വ്യവസ്ഥ ചെയ്ത് കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതിചെയ്യുന്നത് സംബന്ധിച്ച് സർക്കാർ ഉടൻ അറിയിക്കണം. ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതിക്ക് ആലോചനയുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. തുടർന്നാണ് വിശദീകരണം തേടിയത്.
യൂണിയനുകൾ നോക്കുകൂലി ആവശ്യപ്പെട്ട് ഹോട്ടൽ നിർമ്മാണം തടസപ്പെടുത്തുന്നതായി കൊല്ലം അഞ്ചൽ സ്വദേശി ടി.കെ സുന്ദരേശൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. വെറുതേ ഉത്തരവിട്ടതുകൊണ്ട് മാത്രം ഫലമില്ലെന്ന് വിലയിരുത്തിയാണ് പൊലീസ് മേധാവിയോട് സർക്കുലർ പുറപ്പെടുവിക്കാൻ നിർദ്ദേശിച്ചത്. ഡിസംബർ എട്ടിന് ഹർജി വീണ്ടും പരിഗണിക്കും.
അപരിഷ്‌കൃത രീതികൾ കേരളത്തിൽ മാത്രം
* വെറുതെ നോക്കിനിൽക്കുന്നതിന് കൂലി ലോകത്ത് മറ്റൊരിടത്തും കേട്ടുകേൾവിയില്ലാത്തതാണെന്ന് കോടതി പറഞ്ഞു.
* പരാതി ലഭിച്ചാൽ തൊഴിലാളിയെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ല. യൂണിയൻ നേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചാലേ അപരിഷ്‌കൃത രീതികൾ തടയാനാവൂ
* ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ആലോചിച്ചത് നോക്കുകൂലിയിൽ കോടതി ഇടപെട്ടതു കൊണ്ടാണെന്നും സിംഗിൾബെഞ്ച് നിരീക്ഷിച്ചു
10 വർഷം തടവ് വരെ കിട്ടാം
തിരുവനന്തപുരം: സാദ്ധ്യമായ മുഴുവൻ വകുപ്പുകളും ചുമത്താൻ ഹൈക്കോടതി ഉത്തരവിട്ടതോടെ പൊലീസിന് ഇനി നോക്കിനിൽക്കാനാവില്ല. ക്രിമിനൽ കേസെടുക്കാൻ 2012ൽ പൊലീസ് മേധാവി സർക്കുലർ ഇറക്കിയിട്ടുണ്ട്. 2018മേയ് ഒന്നുമുതൽ നോക്കുകൂലി നിരോധിച്ച് സർക്കാർ ഉത്തരവുമിറങ്ങിയതാണ്.
ചുമത്താവുന്ന വകുപ്പുകൾ
* അതിക്രമിച്ചു കടക്കുന്നതിന് ഒരു വർഷം തടവുശിക്ഷ. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയെങ്കിൽ ശിക്ഷ പത്തു വർഷം
* കളവാണ് ലക്ഷ്യമെങ്കിൽ ശിക്ഷ 7 വർഷം. ദേഹോപദ്രവമേൽപ്പിക്കൽ, ആക്രമിക്കൽ എന്നിവയ്ക്ക് 7വർഷം തടവ്
* ആയുധവുമായി ഭീഷണിപ്പെടുത്തി പണംവാങ്ങിയാൽ ജീവപര്യന്തം വരെ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !