പെരിന്തല്‍മണ്ണ|പെരിന്തൽമണ്ണയ്ക്കടുത്ത് ഗുഡ്സ് ഓട്ടോയിലുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തൊണ്ടിപറമ്പിൽ മുഹമ്മദും(52) ഭാര്യ ജാസ്മിനും(37) ഇവരുടെ ഇളയ കുഞ്ഞ് സഫയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത മകൾ ഇർഫാനയെ(അഞ്ച്) കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോയുടെ അടുത്തേക്ക് ഭാര്യയെയും കുട്ടികളെയും മുഹമ്മദ് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനമുണ്ടായതോടെ സമീപത്തെ കിണറ്റിലേക്ക് ചാടിയ മുഹമ്മദും മരണപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ 11.30ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുടുംബ പ്രശ്നം കാരണ കുറച്ചു കാലമായി ജാസ്മിൻ സ്വന്തം വീട്ടിലായിരുന്നു. ഇന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെന്ന വ്യാജേന മുഹമ്മദ് എത്തുകയായിരുന്നു. ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഓട്ടോറിക്ഷയിൽ കയറ്റിയശേഷം ഡോർ മുഹമ്മദ് ലോക്ക് ചെയ്തു. ഇതിന് ശേഷം ഇയാൾ പുറത്തിറങ്ങി സ്ഫോടകവസ്തുക്കൾക്ക് തീകൊളുത്തുകയായിരുന്നു. ജാസ്മിന്‍റെ സഹോദരിമാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഇതിനിടെ മുഹമ്മദിന്‍റെ വസ്ത്രത്തിലും തീപിടിച്ചതോടെ ഇയാൾ സമീപത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മൂത്തമകൾ ഇർഫാനയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഉഗ്രശബ്ദമുള്ള സ്ഫോടനമാണ് നടന്നതെന്ന് സമീപവാസികൾ പറയുന്നു. ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും തുടരെ പൊട്ടിത്തെറികൾ ഉണ്ടായതോടെ ഇവർക്ക് ഒന്നും ചെയ്യാനായില്ല. അതിനിടെ കിണറ്റിൽനിന്ന് മുഹമ്മദിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച മൂന്നു പേരുടെയും മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: Autorickshaw blast near Perinthalmanna; Three members of the family, including the child, died
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !