മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് പിറന്നാൾ; പത്തോളം ഭാഷകളിലായി 15,000 ത്തിലധികം ഗാനങ്ങള്‍

0
മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് പിറന്നാൾ; പത്തോളം ഭാഷകളിലായി 15,000 ത്തിലധികം ഗാനങ്ങള്‍

പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന്റെ ഉടമ, മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്രയ്ക്ക് 59-ാം പിറന്നാള്‍. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ ലോകത്തിന് സമ്മാനിച്ച ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംഗീത ലോകവും ആരാധകരും.

1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകളായായി തിരുവനന്തപുരത്താണ് കെ എസ് ചിത്രയുടെ ജനനം. പ്രമുഖ ഗായികയായിരുന്ന കെ എസ് ബീന, ഗിറ്റാര്‍ വിദഗ്ദ്ധന്‍ കെ എസ് മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍.

ആദ്യ ഗുരു അച്ഛന്‍: 
സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് അച്ഛന്‍  കൃഷ്ണന്‍ നായര്‍ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തില്‍ ചിത്രയുടെ ആദ്യ ഗുരുവും. പിന്നീട് ഡോ. കെ ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. 1978 മുതല്‍ 1984 വരെ കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷനല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഓമനക്കുട്ടിയുടെ സഹോദരന്‍ കൂടിയായ എം.ജി. രാധാകൃഷ്ണന്‍ ആണ് ആദ്യമായി മലയാള സിനിമയില്‍ പാടാന്‍ ചിത്രയ്ക് അവസരം നല്‍കിയത്. 

മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് പിറന്നാൾ; പത്തോളം ഭാഷകളിലായി 15,000 ത്തിലധികം ഗാനങ്ങള്‍

പിന്നണി ഗാന രംഗത്തേക്ക് :
1979-ല്‍ എം ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലെ 'അരികിലോ അകലെയോ..' ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. 'ഞാന്‍ ഏകനാണ്' എന്ന ചിത്രത്തിനു വേണ്ടി സത്യന്‍ അന്തിക്കാട് രചിച്ച് എം ജി രാധാകൃഷ്ണന്‍ സംഗീതമൊരുക്കിയ 'രജനീ പറയൂ...' എന്ന ഗാനമാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്..

1983ല്‍ പുറത്തിറങ്ങിയ മാമ്മാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനം ഹിറ്റ് ആയതോടെ ചിത്രയെ തേടി ഒട്ടേറെ അവസരങ്ങള്‍ എത്തിത്തുടങ്ങി.  യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികള്‍ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളര്‍ച്ചക്ക് സഹായകമായി. തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച നീ താനേ അന്തക്കുയില്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതല്‍ ശ്രദ്ധേയയായി. 

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലധികം ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്. 

മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് പിറന്നാൾ; പത്തോളം ഭാഷകളിലായി 15,000 ത്തിലധികം ഗാനങ്ങള്‍

കേരളത്തിന്റെ വാനമ്പാടി
ദക്ഷിണേന്ത്യയുടെ 'വാനമ്പാടി'  എന്നാണ് ചിത്ര അറിയപ്പെടുന്നത്. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവര്‍ണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു. തെന്നിന്ത്യന്‍ വാനമ്പാടി എന്നതു കൂടാതെ 'ഫീമൈല്‍ യേശുദാസ് ' എന്നും 'ഗന്ധര്‍വ ഗായിക' എന്നും 'സംഗീത സരസ്വതി', ' ചിന്നക്കുയില്‍' , 'കന്നഡ കോകില','പിയ ബസന്തി ', ' ഇന്ത്യയുടെ കൊച്ചു വാനമ്പാടി', 'കേരളത്തിന്റെ വാനമ്പാടി' എന്നും പേരുകള്‍ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു.

നോവായി നന്ദന 
എന്‍ജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭര്‍ത്താവ്. 1987-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം പതിനഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2002ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്?ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് മകള്‍ പിറന്നത്. അതുകൊണ്ടുതന്നെ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നല്‍കി. മകളെ ചിത്രയ്ക്ക് നഷ്ടമായത് ഒരു വിഷു ദിനത്തിലായിരുന്നു. 2011 ലെ ഒരു വിഷു നാളില്‍ ദുബായിയില്‍ വച്ച് നീന്തല്‍ക്കുളത്തില്‍ വീണ് നന്ദന മരിക്കുകയായിരുന്നു. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. 

ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍: 
ആറ് തവണ ദേശിയ അവാര്‍ഡുകള്‍ നേടിയ ചിത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശിയ അവാര്‍ഡുകള്‍ നേടിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ ഗായികമാരില്‍ ഒരാള്‍ കൂടി ആണ് ചിത്ര എസ്. പി ബാലസുബ്രഹ്‌മണ്യവും കെ എസ് ചിത്രയുമാണ് ഇന്ത്യയില്‍ ഏറ്റവും അധികം യുഗ്മഗാനങ്ങള്‍ പാടിയിട്ടുള്ളത്.

1986ല്‍ പുറത്തിറങ്ങിയ 'സിന്ധുഭൈരവി' എന്ന ചിത്രത്തിലെ 'പാടറിയേ പഠിപ്പറിയേ' എന്ന ഗാനത്തിലൂടെയാണ് ചിത്ര ആദ്യമായി ദേശീയ പുരസ്‌കാരം നേടുന്നത്. 1987 ല്‍ 'നഖക്ഷതങ്ങള്‍' ചിത്രത്തിലെ 'മഞ്ഞള്‍ പ്രസാദവും' എന്ന ഗാനത്തിലൂടെ രണ്ടാമത്തെ ദേശീയ പുരസ്‌കാരവും ചിത്രയെ തേടിയെത്തി. 1989 ല്‍ വൈശാലി എന്ന ചിത്രത്തിലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും' എന്ന ഗാനത്തിന്  മൂന്നാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി. 'മിന്‍സാരക്കനവ്' എന്ന തമിഴ് ചിത്രത്തിലെ 'മാന മധുരൈ'  എന്ന ഗാനത്തിലൂടെ 1996 ല്‍ ചിത്രയ്ക്ക് നാലാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചു. 1997 ല്‍ ഹിന്ദി ചിത്രം 'വിരാസത്തി'ലെ 'പായലേ ചുന്‍ മുന്‍' എന്ന ഗാനത്തിലൂടെ അഞ്ചാമത്തെ ദേശീയ പുരസ്‌കാരം നേടി. 2004 ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനത്തിലൂടെ ചിത്രയെ തേടി ആറാമത്തെ ദേശീയ പുരസ്‌കാരവും എത്തി.

16 സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് പുറമെ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ചിത്രയെ തേടിയെത്തി. 2005ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യവും ചിത്രയെ ആദരിച്ചു. ഒമ്പത് തവണ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. നാല് തവണ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. മൂന്ന് തവണ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു.
Content Highlights: Birthday of Malayalam's Vanambadi KS Chitra; More than 15,000 songs in 10 languages
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !