പൊന്നാനി ബിയ്യം കായലിന്റെ ഓള പരപ്പുകൾക്ക് നിറച്ചാർത്ത് നൽകി ആവേശകരമായി നടന്ന ബിയ്യം കായൽ ജലോത്സവത്തിൽ ഇനിയുള്ള ഒരു വർഷം മേജർ, മൈനർ വിഭാഗങ്ങളിൽ കായൽ കുതിര കിരീടം അലങ്കരിക്കും. മൈനർ വിഭാഗത്തിൽ യുവരാജയെയും വജ്രയെയും തോൽപിച്ചാണ് കായൽ കുതിര കപ്പ് നേടിയത്. രണ്ടാം സ്ഥാനം യുവരാജയ്ക്ക് ലഭിച്ചു. അവിട്ടം നാളിൽ ജല വീരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ തടിച്ചുകൂടിയ പുരുഷാരങ്ങളെ സാക്ഷിനിർത്തിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മേജർ വിഭാഗത്തിലും മൈനർ വിഭാഗത്തിലും കായൽ കുതിര വിജയിച്ചത്. മേജർ വിഭാഗത്തിൽ പറക്കും കുതിരയെയും കെട്ടുകൊമ്പനെയും തോൽപിച്ചാണ് കായൽ കുതിര വിജയകിരീടം ചൂടിയത്. രണ്ടാം സ്ഥാനം കെട്ടുകൊമ്പനായിരുന്നു.
കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. പി.നന്ദകുമാർ എം.എൽ.എ. അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്മാരായ അഡ്വ. ഇ.സിന്ധു, സി.രാമകൃഷണൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, എ.ഡി. എം. എൻ.എം. മെഹ്റലി, ആർ.ഡി.ഒ സുരേഷ്, തഹസിൽദാർ ഷാജി, ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.
മേജർ മൈനർ വിഭാഗങ്ങളിലായി 24 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
മലബാറിലെ ഏറ്റവും പ്രശസ്തമായ ബിയ്യം കായൽ ജലോത്സവത്തിന് മലപ്പുറം ,പാലക്കാട് ,തൃശൂർ ജില്ലകളിൽനിന്നായി ആയിരക്കണക്കിനാളുകളാണ് കായലിന്റെ ഇരുകരകളിലുമായി തടിച്ചുകൂടിയത്. മത്സരത്തിന്റെ മുന്നോടിയായി വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ജലഘോഷയാത്രയും ശിങ്കാരിമേളവും നടന്നിരുന്നു.
ഒന്നാം സ്ഥാനക്കാർക്ക് 25000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10000 രൂപയുമാണ് സമ്മാനത്തുക. മേജറിലും മൈനറിലും ഒന്നാം സ്ഥാനം നേടിയ കായൽ കുതിരയ്ക്കായി തുഴക്കാർ എത്തിയത് നെഹ്റു ട്രോഫി വള്ളം കളിയിലെ വിജയികളായ തുഴക്കാരാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ പി. നന്ദകുമാർ എം.എൽ.എ വിതരണം ചെയ്തു.
Content Highlights: Biyam Jalotsavam: Backwater horse as water king


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !