ഭാരത് ബയോടെക്കിന്റെ നേസല്‍ കോവിഡ് വാക്സിന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) അംഗീകാരം. പകര്‍ച്ചവ്യാധിയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് വലിയ ഉത്തേജനം നല്‍കുന്നതാണ് തീരുമാനം. രാജ്യത്ത് ആദ്യമായാണ് നേസല്‍ കോവിഡ് വാക്സിന് അനുമതി നല്‍കുന്നത് .
ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. '' പകര്‍ച്ചവ്യാധിക്കെതിരായ ഞങ്ങളുടെ കൂട്ടായ പോരാട്ടത്തെ ഈ നടപടി കൂടുതല്‍ ശക്തിപ്പെടുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊവിഡ്-19 നെതിരായ പോരാട്ടത്തില്‍ രാജ്യം ശാസ്ത്രത്തിലും ഗവേഷണ വികസനത്തിലും മാനവ വിഭവശേഷിയിലും ഉറപ്പുള്ള നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി. ശാസ്ത്രീയ സമീപനങ്ങളിലൂടെ ഞങ്ങള്‍ COVID-19 നെ പരാജയപ്പെടുത്തും.
കോവാക്‌സിന്റേയോ കൊവിഷീൽഡിന്റെയോ രണ്ട് ഡോസുകളും സ്വീകരിച്ചവർക്കുള്ള ബൂസ്റ്റർ ഡോസായാകും ഈ വാക്‌സിൻ നൽകുക. ഭാരത് ബയോടെക്ക് നിർമ്മിച്ച ബി.ബി.വി 154(BBV15) എന്ന വാക്‌സിന് ജനുവരിയിലാണ് കേന്ദ്രസർക്കാർ പരീക്ഷണാനുമതി ലഭിക്കുന്നത്.
18 വയസ് പൂർത്തിയായവർക്കും അഞ്ച് മുതൽ ഏഴ് മാസം മുൻപ് വരെ വാക്‌സിനേഷൻ പൂർത്തിയായവർക്കുമായിരിക്കും വാക്‌സിൻ നൽകുക. ഓരോ ഡോസിലും 0.5 മില്ലി അടങ്ങിയിരിക്കുന്ന ഇൻട്രാ നേസൽ വാക്‌സിന്റെ പരീക്ഷണം രാജ്യത്തെ ഒൻപത് ഇടങ്ങളിലാണ് നടന്നത്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഡാറ്റ ദേശീയ റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
അഹമ്മദാബാദ്, ഡൽഹി എയിംസ്, പാട്‌ന എയിംസ്, ഓയ്‌സ്റ്റർ ആൻഡ് പൾസ് ഹോസ്പിറ്റൽ -പൂനെ, ബിഡി ശർമ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(ഹരിയാന), ആചാര്യ വിനോബ ബാവെ റൂറൽ ആശുപത്രി, ജീവൻ രേഖ ആശുപത്രി ബെലഗാവി, റാണ ആശുപത്രി-ഖൊരക്പൂർ, പ്രഖാർ ഹോസ്പിറ്റൽ ഉത്തർപ്രദേശ് തുടങ്ങിയ ഇടങ്ങളിലാണ് പരീക്ഷണം നടന്നത്.
വാക്‌സിൻ സ്പ്രേ രൂപത്തിൽ മൂക്കിലേക്ക് അടിയ്ക്കുകയാണ് ചെയ്യുന്നത്. വൈറസ് പകരുന്നത് ശ്വസനവ്യവസ്ഥയിലൂടെ ആയതിനാൽ മൂക്കിലേക്ക് നേരിട്ട് സ്‌പ്രേ ചെയ്യുന്ന വാക്‌സിൻ കൂടുതൽ പ്രതിരോധ ശേഷിയുണ്ടാക്കുമെന്നാണ് നിർമ്മാണ കമ്പനിയുടെ അവകാശവാദം. രാജ്യത്ത് ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി അപേക്ഷ സമർപ്പിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ഭാരത് ബയോടെക്ക്. രാജ്യത്ത് നിലവിൽ കൊവിഷീൽഡ്, കൊവാക്‌സിൻ, സ്പുട്‌നിക് വാക്‌സിനുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
Content Highlights: Nasal Covid vaccine: Nasal vaccine approved



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !