ദോഹ: ഖത്തര്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന മത്സരത്തില്‍ അത്ഭുതങ്ങളൊന്നും നടന്നില്ല. ഉണര്‍ന്നുകളിച്ച മൊറോക്കോയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് ക്രൊയേഷ്യ മൂന്നാമതെത്തി. നിരവധി ഗോളടിക്കാന്‍ അവസരമുണ്ടായെങ്കിലും ക്രൊയേഷ്യക്കാരെ ഖത്തറിലെ പേരുകേട്ട പ്രതിരോധക്കാര്‍ വരിഞ്ഞു മുറുക്കി.
ഏഴാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യഗോള്‍. ജോസ്‌കോ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ബോക്സിലേക്ക് വന്ന ഒരു ഫ്രീ കിക്ക് ഇവാന്‍ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാര്‍ഡിയോളിന് മറിച്ച് നല്‍കി. മുന്നോട്ടേക്കാഞ്ഞ് തകര്‍പ്പന്‍ ഹെഡറിലൂടെ ഗ്വാര്‍ഡിയോള്‍ ആ പന്ത് വലയിലെത്തിച്ചു.
ക്രൊയേഷ്യയുടെ ആവേശം അടങ്ങുന്നതിന് മുന്‍പ് മൊറോക്ക തിരിച്ചടിച്ചു. അഷ്‌റഫ് ഡാരിയാണ് മൊറോക്കയ്ക്കായി വല കുലുക്കിയത്. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ക്രൊയേഷ്യ ഒരു ഗോള്‍ കൂടി നേടി മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ നിരവധി ശ്രമങ്ങള്‍ ഇരുടീമുകളും നടത്തിയെങ്കിലും വലകുലുക്കാനായില്ല.
സെമിയില്‍ തോറ്റ ടീമില്‍ കാര്യമായ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. ക്രൊയേഷ്യന്‍ നിരയില്‍ അര്‍ജന്റീനയ്‌ക്കെതിരെ പരുക്കേറ്റ് മൈതാനത്തുനിന്നു കയറിയ ഡിഫന്‍ഡര്‍ മാര്‍സലോ ബ്രൊസോവിച്ച്, ജുറാനോവിച്ച്, ലോവ്‌റെന്‍, സോസ, പസാലിച്ച് എന്നിവരാണ് പകരക്കാരുടെ ബെഞ്ചിലേക്ക് മാറിയത്. ഇവര്‍ക്കു പകരം ജോസിപ് സ്റ്റാനിസിച്ച്, ജോസിപ് സുതാലോ, മിസ്ലാവ് ഓര്‍സിച്ച്, ലോവ്‌റോ മയേര്‍, മാര്‍ക്കോ ലിവാജ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. മൊറോക്കോ മൊറോക്കോ കോച്ച് വാലിദ് റഗ്‌റാഗി ഫ്രാന്‍സിനെതിരെ റിസ്‌കെടുത്ത് ഇറക്കിയ നയെഫ് അഗ്വെര്‍ദ്, റൊമെയ്ന്‍ സെയ്‌സ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. നുസെര്‍ മസറോയി കളത്തിലിറങ്ങിയില്ല. അത്തിയത്ത് അല്ലാ, അബ്ദല്‍ഹമീദ് സാബിരി, ബിലാല്‍ എല്‍ ഖന്നൂസ് എന്നിവര്‍ പകരമെത്തി.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Croatia in third place; Despite the defeat, Morocco held its head high


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !