ന്യൂഡല്‍ഹി: ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍, രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. വിദേശത്ത് നിന്ന് വിമാനത്തില്‍ ഇന്ത്യയില്‍ എത്തുന്ന യാത്രക്കാരില്‍ രണ്ടുശതമാനം പേരുടെ സാമ്പിളുകള്‍ ശേഖരിക്കണം. തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് അയക്കണമെന്ന് വ്യോമയാന മന്ത്രാലയത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.
കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി. ഇത്തരത്തില്‍ വിമാനത്താവളങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളില്‍ കോവിഡ് പോസിറ്റീവ് ആകുന്ന കേസുകള്‍ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ശനിയാഴ്ച മുതല്‍ വിമാനത്താവളങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തണമെന്നാണ് കത്തില്‍ പറയുന്നത്.
അതിനിടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. ജാഗ്രത കൈവിടരുതെന്നും എല്ലാവരും മാസ്‌ക് ധരിക്കാന്‍ തയ്യാറാവണമെന്നും മോദി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്.
ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുവരെ മുന്‍കരുതല്‍ വാക്‌സിന്‍ എടുക്കാത്ത പ്രായമായവരും ആരോഗ്യസ്ഥിതി മോശമായവരും ഉടന്‍ തന്നെ ഇതിന് തയ്യാറാവണം. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണമെന്നും മോദി നിര്‍ദേശിച്ചു.
രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം. അവശ്യമരുന്നുകളുടെ വില നിരീക്ഷിക്കണം. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണം. ജനിതക ശ്രേണീകരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും മോദി നിര്‍ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: A sample of two percent of passengers on board flights will be collected; Checks at airports from Saturday


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !