ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്കൂളിലേക്കു കുട്ടികളെ വിടാൻ മാതാപിതാക്കള്‍ മടിക്കുന്നതായി റിപ്പോര്‍ട്ട്.
ബഹനഗ സര്‍ക്കാര്‍ നോഡല്‍ ഹൈസ്കൂളിലേക്കു കുട്ടികളെ അയയ്ക്കാനാണു മാതാപിതാക്കള്‍ മടിക്കുന്നത്. മരിച്ചവരുടെ ആത്മാക്കള്‍ കുട്ടികളെ വേട്ടയാടുമെന്നാണു രക്ഷിതാക്കളുടെ ഭയം.
മൃതദേഹങ്ങള്‍ സൂക്ഷിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഇടിച്ചുകളഞ്ഞ് പുതിയത് പണിയണമെന്ന രക്ഷിതാക്കളുടെയും സ്കൂള്‍ അധികൃതരുടെയും ആവശ്യം ബാലസോര്‍ ജില്ലാ കലക്ടര്‍ ദത്താത്രേയ ബാവുസാഹബ് ഷിൻഡെ വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രേതങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പകരാതെ ശാസ്ത്രീയ ചിന്ത കുട്ടികള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
ജൂണ്‍ രണ്ടിനാണ് ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 288 പേര്‍ മരിച്ചത്. അപകടം നടന്നയുടനെ പരുക്കേറ്റവരെയും മരിച്ചവരെയും ആദ്യം എത്തിച്ചത് സമീപമുള്ള ബഹനഗ സ്കൂളിലേക്കാണ്. അപകടസ്ഥലത്തുനിന്ന് ഏകദേശം അരകിലോമീറ്ററേ സ്കൂളിലേക്ക് ഉള്ളൂ. പിന്നീട് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരു ദിവസം ഇവിടെ സൂക്ഷിക്കേണ്ടി വന്നു. ജൂണ്‍ മൂന്നിന് രാത്രിയാണ് മൃതദേഹങ്ങള്‍ ഭുവനേശ്വറിലെ വിവിധ മോര്‍ച്ചറികളിലേക്കു മാറ്റിയത്.
''16 ക്ലാസ് മുറികളില്‍ 7 എണ്ണത്തില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നു. സ്കൂളിനെ മോര്‍ച്ചറിയാക്കി മാറ്റുകയാണ് ചെയ്തത്. മറ്റു മുറികളില്‍ പരുക്കേറ്റവരെ പ്രവേശിപ്പിക്കുകയും ചെയ്തു. മധ്യവേനലവധിക്കുശേഷം 19നാണ് സ്കൂള്‍ തുറക്കേണ്ടത്. ഈ കെട്ടിടം തകര്‍ക്കാതെ കുട്ടികളെ അയയ്ക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍. 67 വര്‍ഷം പഴക്കമുള്ള കെട്ടിടമാണത്. എന്തായാലും പുതിയത് പണിയണം. ഞങ്ങള്‍ക്ക് പ്രേതങ്ങളില്‍ വിശ്വാസമില്ലെങ്കിലും നാട്ടുകാര്‍ക്കുണ്ട്. മന്ത്രവാദത്തിലുള്ള വിശ്വാസവും വ്യാപകമായി ഇവിടുള്ളവരിലുണ്ട്. സ്കൂളിനു സമീപം താമസിക്കുന്നവരില്‍ ചിലര്‍ അര്‍ധരാത്രി ഇവിടെനിന്നു ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി അവകാശപ്പെടുന്നുണ്ട്.'' - സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം രാജാറാം മൊഹപാത്ര ദേശീയമാധ്യമത്തോടു പറഞ്ഞു.
പുതിയ കെട്ടിടം വരുന്നതുവരെ സമീപത്ത് മറ്റൊരു സ്ഥലത്ത് ക്ലാസുകള്‍ നടത്തുന്ന കാര്യം പരിഗണിക്കുകയാണ് സ്കൂള്‍ അധികൃതര്‍.
Content Highlights: Fear of ghosts: Parents don't send kids to school where dead bodies were kept in train disaster
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !