ഡല്‍ഹി: ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ ഇന്ത്യന്‍ റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു.
ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. ഡ്യൂട്ടി സമയങ്ങളില്‍ ജാഗ്രത പാലിക്കാത്തതിന് സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് ഇന്‍സ്പെക്ടര്‍, മെയിന്റനര്‍ എന്നിവരുള്‍പ്പെടെ 7 പേരെയാണ് സസ്പെന്‍ഡ് ചെയ്തതെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
ബാലസോര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടിയിരുന്നില്ലെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത്-ഈസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ ജിഎമ്മും ഡിആര്‍എമ്മും കഴിഞ്ഞ ബുധനാഴ്ച ബഹനാഗ ബസാര്‍, ബാലസോര്‍ റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 7 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങിയത്.
സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ (സിഗ്‌നല്‍) അരുണ്‍ കുമാര്‍ മഹന്ത, സെക്ഷന്‍ എഞ്ചിനീയര്‍ മുഹമ്മദ് അമീര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ കഴിഞ്ഞ ദിവസം നാല് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതേസമയം ബാലസോര്‍ ട്രെയിന്‍ അപകടത്തിലെ റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പുറത്ത് വന്നിരുന്നു. സിഗ്‌നലിംഗ്, ഓപ്പറേഷന്‍സ് (ട്രാഫിക് ) വിഭാഗത്തിന് വീവ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോട്ടോകോള്‍ പാലിച്ചില്ല. ട്രെയിന്‍ കടന്നു പോകുന്നതിന് മുന്‍പുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിച്ചില്ലെന്നും റെയില്‍ ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ നടുക്കിയ ട്രിപ്പിള്‍ ട്രെയിന്‍ കൂട്ടിയിടിയില്‍ 293 പേരുടെ ജീവന്‍ അപഹരിക്കുകയും 1175 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ട്രെയിന്‍ അപകടത്തില്‍ മരിച്ചവരില്‍ 52പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
Content Highlights: Balasore train accident; Indian Railways has suspended seven employees
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !