കൊച്ചി: എഐ കാമറയുടെ കണ്ണിൽ പെടാതിരിക്കാനായി ബുള്ളറ്റിന്റെ നമ്പർ പ്ലേറ്റിന് സ്റ്റിക്കറൊട്ടിച്ച യുവാവിന് വമ്പൻ പണികൊടുത്ത് മോട്ടോർ വാഹന വകുപ്പ്. പെരുമ്പാവൂര്‍ സൗത്ത് വാഴക്കുളം സ്വദേശിയായ യുവാവാണ് കുടുങ്ങിയത്. നിയമലംഘനം നടത്തിയതിന് ഇയാൾക്ക് 15,250 രൂപ പിഴ ചുമത്തി.
കളക്ടറേറ്റിലാണ് സംഭവമുണ്ടായത്. നിയമലംഘനങ്ങൾ എഐ കാമറയുടെ കണ്ണിൽ പെടാതിരിക്കാനാണ് ബുള്ളറ്റിന്റെ രണ്ട് നമ്പർ പ്ലേറ്റും മറച്ച് സ്റ്റിക്കർ ഒട്ടിച്ചത്. എന്നാൽ ഈ വണ്ടിയുമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്ലേക്ക് ചാടിക്കൊടുക്കുകയായിരുന്നു. സിവില്‍ സ്റ്റേഷനിലെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ മറ്റൊരു വിഷയത്തില്‍ പിഴയടക്കാനെത്തിയപ്പോഴാണ് എംവിടിയുടെ മുന്നിൽച്ചെന്ന് പെട്ടത്.
കളക്ടറേറ്റിലെ പരേഡ് ഗ്രൗണ്ടിനടുത്ത് ബുള്ളറ്റ് വെച്ച് ഇയാള്‍ അകത്തേക്ക് പോയി. ഇതേ സമയം മോട്ടോര്‍ വാഹന വകുപ്പിന്റെ പതിവ് ബോധവത്കരണ ക്ലാസ് കഴിഞ്ഞ് എറണാകുളം ആര്‍.ടി. ഓഫീസിലേക്ക് മടങ്ങിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ ഡൊമിനിക്, അസി. ഇന്‍സ്പെക്ടര്‍മാരായ മനോജ്, സഗീര്‍ എന്നിവർ ബുള്ളറ്റിലെ നമ്പർ മറച്ചിരിക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു. മുന്നിലും പിന്നിലും നമ്പര്‍ കാണേണ്ടിടത്ത് സ്റ്റിക്കര്‍ ഒട്ടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്റ്റിക്കര്‍ ഇളക്കിമാറ്റി, നമ്പര്‍ കണ്ടെത്തുകയും ഇതുവഴി ഉടമസ്ഥനെ ബന്ധപ്പെടുകയും ചെയ്തു.
യുവാവിന്റെ പിതാവിന്റെ പേരിലായിരുന്നു വാഹനം. ഇയാള്‍ മൊബൈല്‍ നമ്പര്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കളക്ടറേറ്റിലുണ്ടായിരുന്ന യുവാവിനെ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി. കാരണമന്വേഷിച്ചപ്പോഴാണ് എഐ കാമറയുടെ കണ്ണുവെട്ടിക്കാനാണ് സ്റ്റിക്കറെന്ന് യുവാവ് മറുപടി നല്‍കി. ഇതുകൂടാതെ കണ്ണാടിയില്ലാത്തതും സൈലന്‍സറില്‍ രൂപമാറ്റം വരുത്തിയതുമുള്‍പ്പടെ നിയമലംഘനങ്ങളും ബുള്ളറ്റിലുണ്ടായിരുന്നു. എല്ലാത്തിനുമായി 15,250 രൂപയോളം പിഴ ചുമത്തിയത്. യുവാവ് പിഴയടച്ചെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ മറ്റു നിയമലംഘനങ്ങള്‍ പരിഹരിച്ച് ബുള്ളറ്റ് ഹാജരാക്കാന്‍ ആര്‍.ടി.ഒ. നിര്‍ദേശം നല്‍കി. ഇല്ലെങ്കില്‍ ആര്‍.സി. റദ്ദാക്കുമെന്ന മുന്നറിയിപ്പും യുവാവിന് നല്‍കിയിട്ടുണ്ട്.
Content Highlights: A sticker was put on the number plate to avoid being caught by the AI camera, and it went in front of the MVD.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !