പച്ചതേങ്ങ സംഭരണത്തിൽ കൈകാര്യ ചെലവിനത്തിലെ കുടിശ്ശിക തുക ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഒതായിയിലെ കർഷക കൂട്ടായ്മക്ക് വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ് പ്രമോഷൻ കൗൺസിൽ കേരള 25 ലക്ഷം രൂപ ചെലവിൽ നിർമിച്ചുനൽകിയ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷി ലാഭകരമാക്കാൻ ഓരോ കൃഷിയിടത്തിനും അനുയോജ്യമായ വിളകളും കൃഷി രീതികളും തെരഞ്ഞെടുത്ത് സംയോജിത കൃഷി രീതികൾ അവലംബിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കണം. ഇതിനായി മൂല്യവർധിത കാർഷിക നയത്തിന് രൂപം നൽകിയിട്ടുണ്ട്. ഈ വർഷം സെപ്തംബറോടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി സമഗ്ര കാർഷിക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.വി അൻവർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
എടവണ്ണ, ഉർങ്ങാട്ടീരി, മമ്പാട് ഗ്രാമപഞ്ചായത്തുകളിലെ കർഷകർക്ക് കൈത്താങ്ങായി 1996ലാണ് വി.എഫ്.പി.സി.കെക്ക് കീഴിൽ ഒതായി സ്വശ്രയ കർഷക സമിതി രൂപവത്കരിച്ചത്. സ്വന്തമായൊരു വിപണന കേന്ദ്രം എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാൻ 32 ലക്ഷം രൂപ കർഷകർ സമാഹരിച്ചു. തുടർന്ന് അരീക്കോട് ഒതായി റോഡിൽ 10 സെന്റ് സ്ഥലം വാങ്ങി കെട്ടിട നിർമ്മാണത്തിനായി വി.എഫ്.പി.സി.കെക്ക് കൈമാറുകയായിരുന്നു. ഇവിടെയാണ് 25 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. കർഷകർക്ക് വിത്ത് മുതൽ വിപണി വരെയുള്ള സേവനങ്ങൾ നൽകുന്നതിനും കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുന്നതിനും കർഷകരോടൊപ്പം ചേർന്നു നിൽക്കുന്ന വി.എഫ്.പി.സി.കെയുടെ ജില്ലയിലെ പുതിയൊരു ചുവടുവെപ്പ് കൂടിയാണ് ഒതായിയിലെ പുതിയ വിപണന കേന്ദ്രം.
ചടങ്ങിൽ ഒതായി മൈത്രി എഫ്.പി ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് നിർവഹിച്ചു. ഒതായി വി.എഫ്.പി.സി.കെ പ്രസിഡൻറ് ഇബ്രാഹിം എടപ്പറ്റ, വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശിവരാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി ബാബുരാജ്, ജമീല ലത്തീഫ്, ശിഹാബ്, വി. സത്യൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വി.എഫ്.പി.സി.കെ ജില്ലാ മാനേജർ ജി.ആർ അനിൽകുമാർ, ഡയറക്ടർമാരായ സാജൻ ആൻഡ്രൂസ് പോൾ ബെൻ, ഡെപ്യൂട്ടി മാനേജർ ടി. ഷമീർ, എഫ്.പി.ഒ ചെയർമാൻ അരവിന്ദാക്ഷൻ, കെ.ലത്തീഫ്, സതീഷ് ചന്ദ്രൻ, മുതിർന്ന കർഷകരായ എൻ.കെ അഹമ്മദ്, എം.ടി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Green coconut procurement: Dues in administrative expenses will be paid soon - Minister P. Prasad
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !