സംസ്ഥാനത്ത് ചൊവ്വാഴ്ച കുറിച്ച സർവകാല റിക്കാർഡ് തിരുത്തി സ്വർണവില കുതിക്കുന്നു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 47,760 രൂപയിലും ഗ്രാമിന് 5,970 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില.
ചൊവ്വാഴ്ച പവന് 560 രൂപയും ഗ്രാമിന് 70 രൂപയും ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടിരുന്നു. ഇതാണ് ഇന്ന് തിരുത്തി പുതിയ ഉയരം കുറിച്ചത്. രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണവിലയാണ് ചൊവ്വാഴ്ച അപ്രതീക്ഷിതമായി ഉയർന്നത്. ഇതിന് മുൻപ് 2023 ഡിസംബർ 27ന് രേഖപ്പെടുത്തിയ 47,120 രൂപയായിരുന്നു ചരിത്രത്തിലെ പവന്റെ ഏറ്റവും ഉയർന്ന വില.
വർഷാരംഭത്തിൽ പവന് 46,840 രൂപയിലായിരുന്നു സ്വർണവിപണി ആരംഭിച്ചത്. ജനുവരി രണ്ടിന് വില 47,000 തൊട്ടു. എന്നാൽ 18ന് സ്വർണ വില ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 45,920 രൂപയായിരുന്നു അന്നത്തെ വില. തൊട്ടടുത്ത ദിവസം വീണ്ടും 46,000 രൂപയ്ക്കു മുകളിലേക്ക് തന്നെ ഉയർന്നു. 46,400 രൂപയിലാണ് ജനുവരി 31ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.
ഫെബ്രുവരി സ്വർണ വിലയിൽ ചാഞ്ചാട്ടങ്ങൾ ദൃശ്യമായ മാസമായിരുന്നു. രണ്ടിന് രേഖപ്പെടുത്തിയ 46,640 രൂപയാണ് ആ മാസത്തെ ഏറ്റവും ഉയർന്ന വില. 15ന് രേഖപ്പെടുത്തിയ 45,220 രൂപയാണ് ഏറ്റവും കുറഞ്ഞ വില. 46,080 രൂപയിലെത്തിയ ശേഷം ഫെബ്രുവരിയിലെ അവസാന നാലു ദിവസങ്ങളിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
എന്നാൽ മാർച്ച് ആദ്യ ദിനങ്ങളിൽ തന്നെ സ്വർണവില കുത്തനെ ഉയർന്നു. പവന് 680 രൂപയാണ് ശനിയാഴ്ച മാത്രം ഉയർന്നത്. ഇതോടെ സ്വർണവില 47,000 രൂപയിലേക്കെത്തി. ആറു ദിവസംകൊണ്ട് 1,680 രൂപയാണ് വർധിച്ചത്.
ആഗോള വിപണിയിലെ വില വര്‍ധനവാണ് രാജ്യത്തെ കുതിപ്പിന് കാരണം. അന്താരാഷ്ട്ര സ്വർണം നിലവിൽ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 11.16 ഡോളർ (0.53%) ഉയർന്ന് 2125.84 ഡോളർ എന്ന നിലവാരത്തിലാണ്. വരും ദിവസങ്ങളിലും സ്വർണ വില പുതിയ ഉയരങ്ങൾ കീഴടക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയിലും തുടരുന്നു.
Content Summary: gold price breaks all-time record again
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !